ADVERTISEMENT

''ഒരിടയ്ക്ക് റിറ്റ്‌സായിരുന്നു എന്റെ വീട്. യാത്രകള്‍ക്കിടയില്‍ അതിലായിരുന്നു കിടപ്പും ഉറക്കവുമെല്ലാം. ഈ വണ്ടിക്കൊപ്പം ചിലവഴിച്ച അത്രയും സമയം ജീവിതത്തില്‍ മറ്റൊരാള്‍ക്കൊപ്പം ചിലവഴിച്ചിട്ടില്ല. എന്റെ കിതപ്പും കുതിപ്പുമെല്ലാം അറിഞ്ഞവന്‍'' - 2010ല്‍ തനിക്കൊപ്പംകൂടിയ റിറ്റ്‌സിനെകുറിച്ച് പറയുമ്പോള്‍ ഗരുഡന്‍ സിനിമയുടെ സംവിധായകനായ അരുണ്‍ വര്‍മ്മക്ക് വാക്കുകള്‍ മതിയാകാതെവരും. നിര്‍മാതാവും സുഹൃത്തും സഹോദരതുല്യനുമായ ലിസ്റ്റിന്‍ സ്റ്റീഫന്‍ സമ്മാനമായി നല്‍കിയ കിയ സെല്‍റ്റോസാണ് അരുണിന്റെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്ന പുതിയ അതിഥി. ആ അതിഥിയെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമ്പോഴും റിറ്റ്‌സിനെയും ചേര്‍ത്തുപിടിക്കുകയാണ് അരുണ്‍. തന്റെ വണ്ടികളെകുറിച്ചും യാത്രകളെകുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും അരുണ്‍ വര്‍മ്മ മനസുതുറക്കുന്നു മനോരമ ഓണ്‍ലൈനുമായി...

kia

സിനിമയിലേക്കുളള വഴി

പാലക്കാട്ടുകാരനാണെങ്കിലും അരുണ്‍ ജനിച്ചതും വളര്‍ന്നതുമെല്ലാം ചെന്നൈയിലാണ്. അച്ഛന്‍ ചെന്നൈയിലെ ഒരു പ്രമുഖ കമ്പനിയില്‍ ലയസണ്‍ ഓഫീസറായിരുന്നു അമ്മ ബ്യൂട്ടീഷനും. അരുണിന്റെ പഠനമെല്ലാം ചെന്നൈയില്‍തന്നെയായിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലംതൊട്ടേ സിനിമയോട് വലിയ ഇഷ്ടമായിരുന്നു. അന്നൊക്കെ അഭിനയിക്കാനായിരുന്നു കമ്പം. അച്ഛനാണ് സിനിമയുടെ പിന്നണി പ്രവര്‍ത്തനങ്ങളെ കുറിച്ച് കൂടുതല്‍ മനസിലാക്കി തരുന്നത്. എന്തുകൊണ്ട് സ്‌ക്രിപ്റ്റിംഗ,് ഡയറക്ഷന്‍ തുടങ്ങിയ മേഖലയിലേക്ക് ശ്രദ്ധവെച്ചുകൂടായെന്ന് അച്ഛന്‍ ചോദിച്ചു. 

പിന്നീട് മലയാളത്തിലെ പ്രമുഖ സംവിധായകരുടെ സിനിമകളെല്ലാം ഗൗരവത്തോടെ കാണാന്‍ തുടങ്ങി. പത്മരാജന്‍, കെ.ജി ജോര്‍ജ്... അങ്ങനെ അങ്ങനെ. പതുക്കെ ഡയറക്ഷന്‍ എന്നത് മനസിലുറച്ചു. അങ്ങനെ സ്‌കൂള്‍ പഠനശേഷം ചെന്നൈയിലെ ലയോള കോളേജില്‍ വിഷ്വല്‍ കമ്മ്യൂണിക്കേഷന് ചേര്‍ന്നു. അന്ന് അച്ഛന്‍ അരുണിന് നല്‍കിയ സമയം രണ്ടു വര്‍ഷമായിരുന്നു. അതിനുളൡ  സിനിമയില്‍ ഒന്നുമായില്ലെങ്കില്‍ പിന്നെ വേറെന്തെങ്കിലും പണിക്കുപോകണമെന്നായിരുന്നു അച്ഛന്റെ നിര്‍ദ്ദേശം. എന്നാല്‍ പഠനം പൂര്‍ത്തിയാക്കും മുന്‍പുതന്നെ മേജര്‍ രവിയുടെ കീര്‍ത്തിചക്രയിലേക്ക് അസിസ്റ്റന്റ് ഡയറക്ടറായി ജോലിചെയ്യാന്‍ അരുണിന് അവസരം ലഭിച്ചു. സിനിമയോടുളള തന്റെ അടങ്ങാത്ത പാഷന്‍തന്നെയാണ് ഭാഗ്യമായി തനിക്കുമുന്നില്‍ തുറക്കുന്ന അവസരങ്ങളെന്ന് അരുണ്‍ വര്‍മ്മ പറയുന്നു. 

Munnar-Gap-Road

റിറ്റ്‌സുമായുളള ചങ്ങാത്തം

കീര്‍ത്തിചക്ര മുതല്‍ കാണ്ഡഹാര്‍ വരെയുളള ചിത്രങ്ങളിലാണ് അരുണ്‍ വര്‍മ്മ മേജര്‍ രവിക്കൊപ്പം പ്രവര്‍ത്തിച്ചത്. പിന്നീട് സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൗസ് തുടങ്ങി. ചെറുതും വലുതുമായ ഒട്ടേറെ പരസ്യങ്ങള്‍ ചെയ്തു. അതിനിടയിലാണ് റിറ്റ്‌സ് കൂടെക്കൂടുന്നത്. 2010ല്‍ അച്ഛന്റെ കൂടി സാമ്പത്തികസഹായത്തോടെയാണ് റിറ്റ്‌സ് വാങ്ങുന്നത്. അക്കാലത്ത് സ്വിഫ്റ്റിനായിരുന്നു ഡിമാന്റ് കൂടുതല്‍. എന്നാല്‍ സ്വിഫ്റ്റിന്റെ അതേ ഫീച്ചേര്‍ഴ്‌സും സ്വിഫ്റ്റിനേക്കാള്‍ ബജറ്റ് ഫ്രണ്ട്‌ലിയുമായിരുന്നു റിറ്റ്‌സ്. അതുകൊണ്ടുമാത്രമാണ് റിറ്റ്‌സ് വാങ്ങാന്‍ അരുണ്‍ തീരുമാനിച്ചത്. എന്നാല്‍ ലാഭം മാത്രമല്ല ഉപയോഗത്തിലും റിറ്റ്‌സ് മിടുമിടുക്കനാണെന്ന് കുറഞ്ഞസമയംകൊണ്ടുതന്നെ അരുണ്‍ തിരിച്ചറിയുകയായിരുന്നു. 

റിറ്റ്‌സിനൊപ്പമുണ്ടായിരുന്ന പോലെ ജീവിതത്തില്‍ ഇത്രയേറെ സമയം മറ്റൊരാളുമായി ചിലവഴിച്ചിട്ടുണ്ടാവില്ലെന്നാണ് അരുണ്‍ പറയുന്നത്. സിനിമയ്ക്കു വേണ്ടി ചെന്നൈ ടു കൊച്ചിന്‍ സ്ഥിരം ഓട്ടത്തിലായിരുന്നു റിറ്റ്‌സുമായി. ചെന്നൈയും ബാഗ്ലൂരുമെല്ലാം വണ്ടിക്ക് നല്ല പരിചയമാണ്. റിറ്റ്‌സില്‍ കൊച്ചിയില്‍ നിന്ന് കാസര്‍ഗോഡ് മൂകാംബിക യാത്ര പോയിട്ടുണ്ട്. പിന്നീട് അതുവഴി ജോഗ് ഫാള്‍സ്, ഹംമ്പി, മൈസൂര്‍, കുടക് അങ്ങനെ ദിവസങ്ങള്‍ നീണ്ട വലിയൊരു ട്രിപ്പ് റിറ്റ്‌സില്‍ നടത്തിയിട്ടുണ്ട്. ഒരു ഓള്‍ ഇന്ത്യ ട്രിപ് ചെയ്യാന്‍പോന്ന അത്രയും ഓടിയിട്ടുണ്ട് വണ്ടി. എന്നാല്‍ ഇത്രവര്‍ഷങ്ങളായിട്ടും ഒരിക്കല്‍പോലും വണ്ടി തിരിച്ചൊരു പണി തന്നിട്ടില്ലെന്നതാണ് അരുണിനെ അത്ഭുതപ്പെടുത്തുന്നത്. ഇന്ത്യന്‍ റോഡുകള്‍ക്കിണങ്ങിയതാണ് മാരുതി സുസൂക്കിയുടെ വണ്ടികള്‍. അതില്‍ റിറ്റ്‌സിന് ഫുള്‍ മാര്‍ക്കെന്നും അരുണ്‍ അടിവരയിടുന്നു. 

new-car

റിറ്റ്‌സില്‍ നിന്ന് കിയയിലേക്കുളള ദൂരം

ഗരുഡന്‍ സിനിമക്കുവേണ്ടിയുളള അരുണിന്റെ ഓട്ടവും റിറ്റ്‌സില്‍തന്നെയായിരുന്നു. ഗരുഡന്‍ സിനിമ കഴിഞ്ഞ് പുതിയൊരു വണ്ടി എടുക്കണമെന്ന കണക്കുകൂട്ടലിലായിരുന്നു അരുണ്‍. സെല്‍ട്ടോസ് അല്ലെങ്കില്‍ ഹാരിയര്‍ ഇതിലേതെങ്കിലും ഒന്ന് വാങ്ങണമെന്നായിരുന്നു വിചാരിച്ചിരുന്നത്. അതിന് ഫണ്ടെന്തു ചെയ്യുമെന്ന ആലോചനക്കിടയിലാണ് കിയ സെല്‍ട്ടോസ് കയ്യില്‍ വരുന്നത്. 

കിയയുടെ താക്കോല്‍ വാങ്ങിയപ്പോള്‍ ഒരുപാട് സന്തോഷം തോന്നി. ഒരു വണ്ടി എന്നതിലുപരി സഹോദരതുല്യനായ ലിസ്റ്റിന്‍ നല്‍കിയ അംഗീകാരമെന്ന നിലയിലാണ് കിയ സന്തോഷം നല്‍കുന്നതെന്ന് അരുണ്‍ പറയുന്നു. ''24 പടങ്ങള്‍ പ്രൊഡ്യൂസ് ചെയ്ത ലിസ്റ്റിന്‍ സ്റ്റീഫനെ പോലെ വലിയൊരു നിര്‍മ്മാതാവ് തന്നെപോലെ ഒരു തുടക്കകാരന് അവസരം നല്‍കി. അതുതന്നെ വലിയൊരു അംഗീകാരമാണ്. ഇപ്പോള്‍ സമ്മാനമായി ലഭിച്ച കിയ സെല്‍റ്റോസ്, അത് തന്റെ ജീവിതത്തിലെ വിലപ്പെട്ട ഒന്നായാണ് കാണുന്നതെന്നും'' അരുണ്‍ പറയുന്നു. 

അരുണ്‍ വര്‍മ്മയുടെ അടുത്ത പടവും ലിസ്റ്റിന് വേണ്ടിയാണ് ചെയ്യുന്നത്. ഈ സമ്മാനം അപ്പോള്‍ വലിയൊരു ഉത്തരവാദിത്വം കൂടിയാണ് ചുമലില്‍ ഏല്‍പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ചിത്രം ഗരുഡന്‍ സിനിമക്ക് അപ്പുറം നില്‍ക്കണമെന്ന ഇന്‍സ്പിരേഷനാണ് ഈ സമ്മാനം നല്‍കുന്നതെന്നും അരുണ്‍ വര്‍മ്മ പറയുന്നു. 

കിയയെകുറിച്ച്

ഡ്രൈവിങ് ഒരുപാട് ഇഷ്ടമാണ് അരുണിന്. പിന്നെ ഗിയറുളള വണ്ടികളോടിക്കുന്നതാണ് കംഫര്‍ടബിള്‍. അതിനാല്‍ സെമി ഓട്ടോമാറ്റിക്ക് ആണ് തിരഞ്ഞെടുത്തത്. വളരെ സ്മൂത്ത് ഡ്രൈവിങ് നല്‍കുന്ന വണ്ടിയാണ് കിയ. സെമി ഓട്ടോമാറ്റിക് ആയതുകൊണ്ടുതന്നെ ഗിയറുണ്ടാകും പക്ഷെ ക്ലച്ച് ഇല്ല. നല്ല കംഫര്‍ട്ടബിള്‍, നല്ല പര്‍ഫോര്‍മന്‍സ്, ഈസി മെയിന്റനന്‍സ് ഇതെല്ലാമാണ് കിയ സെല്‍ടോസിന്റെ പ്രത്യേകതകള്‍. വണ്ടിയുമായി താമസിയാതെ ഒരു യാത്ര പോകണമെന്ന ആലോചനയിലാണ് അരുണ്‍ വര്‍മ്മ. കര്‍ണാടകയും വടക്കന്‍ കേരളവുമാണ് പരിഗണനയിലുളളത്. 

ഡ്രൈവിങ്

വണ്ടികളോടുളളതിനേക്കാള്‍ ഡ്രൈവിങിനോടാണ് അരുണ്‍ വര്‍മ്മക്ക് ഭ്രമം. ഡ്രൈവിങിനോട് കമ്പം വരുന്നത് മേജര്‍ രവിക്കൊപ്പം കൂടിയതില്‍ പിന്നെയാണ്. സിനിമയുടെ ആവശ്യത്തിനായി രാവിലെതന്നെ ചെന്നൈയില്‍ നിന്ന് അദ്ദേഹത്തിനൊപ്പം ഒരു ബാഗും തൂക്കി കൊച്ചിയിലേക്ക് പുറപ്പെടും. ''മേജര്‍ രവി സാര്‍ നന്നായി വണ്ടി ഓടിക്കും. അദ്ദേഹത്തിന്റെ ഡ്രൈവിങും ഒപ്പമുളള യാത്രകളുമാണ് ഡ്രൈവിങിനോട് താത്പര്യം ഉണ്ടാക്കിയത്'' അരുണ്‍ പറയുന്നു. പിന്നെ ചെറുപ്പത്തില്‍ ചെന്നൈയില്‍ നിന്ന് പാലക്കാട്ടേക്കുളള യാത്രകളും ഡ്രൈവിങിനോടുളള ഇഷ്ടം കൂട്ടി. മാത്രമല്ല ആ യാത്രകളെല്ലാം തന്നെ ഒരു റോഡ് പേര്‍സണാക്കി മാറ്റിയെന്നും അരുണ്‍ പറയുന്നു. 

ലിസ്റ്റിനുമായുളള ബന്ധം

പലരോടും അവസരം ചോദിച്ചു നടന്നിരുന്ന സമയത്താണ് തന്റെ മുന്‍ വര്‍ക്കുകളൊന്നും കാണാതെതന്നെ ലിസ്റ്റിന്‍ സ്റ്റീഫന്‍ അവസരം നല്‍കുന്നത്. ഒരു തുടക്കകാരന് നല്‍കാവുന്നതില്‍ ഏറ്റവും വലിയ സപ്പോര്‍ട്ടായിരുന്നു അത്. ഗരുഡന്‍ സിനിമയുടെ സബ്ജക്ടിലുളള വിശ്വാസവും പിന്നെ എന്നിലുളള വിശ്വാസവുമായിരിക്കാം അതിന് കാരണം.  

കടുവ സിനിമയിലെ ''പാലാപ്പളളി'' എന്ന സൂപ്പര്‍ഹിറ്റ് പ്രമോ ഗാനം സംവിധാനം ചെയ്തതും അരുണ്‍ വര്‍മ്മയാണ്. അതിനു വഴിയൊരുക്കിയതും ലിസ്റ്റിന്‍ സ്റ്റീഫനാണ്. ''തുടക്കത്തില്‍ ലിസ്റ്റിന്‍ സാറുമായി വലിയ അടുപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നെ ചെന്നൈയില്‍ വരുമ്പോള്‍ വിളിക്കാറുണ്ട്. അന്ന് അദ്ദേഹം വന്നാല്‍ ഒപ്പം യാത്രചെയ്യുമ്പോള്‍ റിറ്റ്‌സുമുണ്ടാവും കൂടെ. ആ ചെന്നൈ യാത്രകളിലൂടെയാണ് ഞങ്ങളുടെ ബന്ധം വളര്‍ന്നത്. പിന്നീടാണ് ലിസ്റ്റിന്‍ സാറിന്റെ കുടുംബത്തെ പരിചയപ്പെടുന്നത്. ഒരു നിര്‍മ്മാതാവ്, സുഹൃത്ത് എന്നതിലുപരി ഒരു ആത്മബന്ധം അദ്ദേഹവുമായിട്ടുണ്ട്. ഇനിയൊരു സിനിമ ചെയ്തില്ലെങ്കില്‍ പോലും ഈ അടുപ്പം ഇതുപോലെ നിലനിര്‍ത്തണമെന്നാണ് ആഗ്രഹമെന്നും അരുണ്‍.

English Summary:

The Malayalam film Garudan Producer Listin Stephen gave director Arun Varma a Kia Seltos automobile as a gift.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com