ADVERTISEMENT

പാലക്കാട് തൃശൂർ ഹൈവേയുടെ അരികിൽ ഒരുപാട് ക്ലാസിക് വാഹനങ്ങള്‍ നിറഞ്ഞു കിടക്കുന്ന ഒരു വിന്റേജ് ഗാരിജ് കാണാം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിൽ നിന്നും വിന്റേജ് കാറുകൾ കൊണ്ടുവന്നു റീസ്റ്റോർ ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് ഈ ഗാരിജ്,  പാലക്കാട് സ്വദേശിയായ രാജേഷ് അംബാളാണ് ഈ വർക്‌ഷോപ്പിന്റ ഉടമ. സ്വന്തമായി ഒരുപാട് ക്ലാസിക് കാറുകളുടെ കളക്ഷനുള്ള രാജേഷ് അംബാളിനു പ്രിയപ്പെട്ട കാർ ഏതാണെന്നു ചോദിച്ചാൽ അദ്ദേഹം കാണിച്ചു തരുന്നത്. ഒരു പ്ലിമത്ത് കാറാണ്. കാഴ്ച്ചക്കാരിൽ കൗതുകമുണർത്തുന്ന രൂപവും സാധാരണ കാറുകളേക്കാൾ വലിപ്പവുമുള്ള ഒരു പ്ലിമത്ത് സബര്‍ബൻ. ഇടക്കു പാലക്കാട്ടെ റോഡുകളിൽ രാജേഷിനെയും ഈ കാറിനെയും കാണാം. വൈൻ റെഡ് നിറത്തിൽ ലോങ് ബോഡിയും ഫിൻ ടെയിലുമെല്ലാമായി പഴമയുടെ പ്രൗഢി വിളിച്ചോതുന്ന ഒരു വിന്റേജ് കാർ. 

plymouth-suburban-5

അമേരിക്കൻ വാഹന നിർമാതാക്കളായ പ്ലിമത്തിന്റെ സബർബൻ എന്ന മോഡലാണിത്, ഇതൊരു സ്റ്റേഷൻ വാഗൺ വെഹിക്കിളാണ്. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ കേരളത്തിലെ ബ്രിട്ടിഷ് ഭരണാധികാരികളും തിരുവിതാംകൂർ രാജാക്കന്‍മാരുമെല്ലാം പ്ലിമത്തിന്റെ പലമോഡലുകളും ഉപയോഗിച്ചിരുന്നു.1952–ൽ കൽദായ മെത്രാപൊലിത്ത മാർത്തോമ ധർമോ ഉപയോഗിച്ചിരുന്ന പ്ലിമത്ത് കാർ ഇപ്പോഴും തൃശൂർ മർത്ത് മറിയം പള്ളിയിൽ സൂക്ഷിക്കുന്നുണ്ട്. അന്നേ കേരളത്തിൽ സ്വീകാര്യതയുള്ള വിദേശ കാറുകളിലൊന്നായിരുന്നു പ്ലിമത്ത്, അന്ന് ഇവിെട ഉപയോഗിച്ചിരുന്ന മോഡലുകളിൽ പലതും കാലഹരണപ്പെട്ടുപോയി, ചിലതെല്ലാം വിന്റേജ് മ്യൂസിയങ്ങളിൽ സൂക്ഷിക്കുന്നുമുണ്ട്, ഇപ്പോഴും റോഡിൽ ഓടുന്ന വാഹനങ്ങൾ വളരെ ചുരുക്കമാണ്, അങ്ങനെ ഒരു പ്ലിമത്ത് കാറാണ് പാലക്കാട്ടെ ഈ സബർബൺ.

plymouth-suburban-4

2020–ൽ കൊച്ചിയിലെ ഒരു ഡീലറുടെ പക്കൽ നിന്നാണ് ഈ പ്ലിമത്ത് സ്വന്തമാക്കുന്നത്. വാഹനം ഷോറൂം കണ്ടീഷനിലാക്കണമെന്ന രാജേഷിന്റെ ആഗ്രഹം സാധിച്ചു നൽകിയത് സ്വന്തം വർക്‌ഷോപ്പിലെ റീസ്റ്ററേഷൻ വിഭാഗമാണ്. പാട്സുകൾ പലതും അമേരിക്കയിൽ നിന്നുമാണ് കൊണ്ടുവന്നത്. അവിടന്നു ലഭിക്കാതിരുന്ന പാട്സുകൾ രാജ്യത്തെ പല സെക്കൻഡ് മാർക്കറ്റിൽനിന്നു കണ്ടെത്തുകയായിരുന്നു. പഴയ മദ്രാസ് രജിസ്ട്രേഷനിലുള്ള കാർ ഇപ്പോൾ ബാംഗ്ലൂരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുകൊണ്ടു തന്നെ ആ പഴയ എംഎസ്എസ്–3998 എന്ന നമ്പർ നിലനിർത്താൻ സാധിച്ചു

കാരവാനുകൾ അത്ര പരിചിതമല്ലാതിരുന്ന സമയങ്ങളിൽ ദൂര യാത്രകളിൽ താമസിക്കാനായും പ്ലിമത്തിന്റെ ഈ മോഡൽ ആളുകൾ ഉപയോഗിച്ചിരുന്നു എന്ന് രാജേഷ് പറയുന്നു. വിന്റേജ് വാഹനങ്ങളോട് അത്രമേൽ താൽപര്യമുള്ള ഇദ്ദേഹം തന്റെ കയ്യിലുള്ള എല്ലാ വാഹനങ്ങളുടെയും പഴയ കഥകളും, ചരിത്രങ്ങളും അന്വേഷിച്ചു കണ്ടെത്താറുണ്ട്. "ഈ മോഡൽ ഒരു സ്റ്റേഷൻ വാഗൺ ആണ്, ഇതിന്റെ റെയർ ബെഡ്സീറ്റിൽ രണ്ടു പേർക്കു സുഖമായി കിടക്കാൻ സാധിക്കും പണ്ട് ഹോട്ടൽസ് ഇല്ലാത്ത സ്ഥലങ്ങളിലും മറ്റു യാത്ര പോകുന്നവർ ഈ സൗകര്യം പ്രയോജനപ്പെടുത്തിയിരുന്നു."

plymouth-suburban-6

വാഹനത്തിന്റെ സ്പെക് നോക്കുകയാണെങ്കിൽ  ഈ ലോങ് ബോഡി, അതു തന്നെയാണ് ഏറ്റവും പ്രധാന ആകർഷണവും. ആദ്യ കാലത്തെ സേഫ്റ്റി ഫീച്ചറുകളിൽ ഒന്ന് ഈ ലോങ് ബോഡിയായിരുന്നു. 4 അടിയിൽ കൂടുതൽ നീളത്തിലാണ് ഈ വാഹനത്തിന്റെ ബോണറ്റ് വരുന്നത്.  സീറ്റുബെൽറ്റുകൾ ഇല്ലാതിരുന്ന കാലത്തു വാഹനം ഇടിച്ചാൽ ആഘാതം കുറയ്ക്കാൻ ഈ ലോങ് ബോണറ്റ് സഹായിച്ചിരുന്നു. 

plymouth-suburban-7

1956–ൽ വാഹനം ഇറങ്ങുമ്പോള്‍ ഇൻഡിക്കേറ്ററുകളില്ലായിരുന്നു. പുതുതായി ഇൻഡികേറ്ററുകൾ പിടിപ്പിച്ചാൽ പഴമ നഷ്ടപ്പെടുമെന്നുള്ളതുകൊണ്ട് റിവേഴ്സ് ലൈറ്റിലും പാർക്ക് ലൈറ്റിലുമാണ്  ഇൻഡിക്കേറ്ററുകൾ സ്ഥാപിച്ചിരിക്കുന്നത്.  പ്ലിമത്തിന്റെ 3.8 ലീറ്റർ 6 സിലിണ്ടർ  സൈഡ് വാല്‍വ് പെട്രോൾ എൻജിനാണ് വരുന്നത് 3 സ്പീഡ് ഗിയർ ബോകസാണ് ഈ വാഹനത്തിന്റേത്, എസി പവർ സ്റ്റിയറിങ് തുടങ്ങിയ സംവിധാനങ്ങളൊന്നും ഇപ്പോഴും ഈ പ്ലിമത്തിലില്ല. പുതു തലമുറ കാറുകൾ പായിക്കുമ്പോലെ അത്ര എളുപ്പത്തിൽ എല്ലാവർ‍ക്കു ഈ പ്ലിമത്തിനെ ഓടിക്കാമെന്നു കരുതണ്ട. 

English Summary:

Plymouth Suburban Vintage Car In Palakad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com