എഫ് വൺ വസന്തത്തിന്റെ ഇടിമുഴക്കത്തിന് കാതോർത്ത്...
Mail This Article
"ഞാൻ ഒരു കലാകാരനാണ്. ട്രാക്കാണെന്റെ കാൻവാസ്. കാറാണെന്റെ ബ്രഷ്." രണ്ട് തവണ ഫോർമുലാ വൺ ലോകകിരീടം ചൂടിയ ബ്രിട്ടീഷ് റേസർ നോർമൻ ഗ്രഹാം ഹില്ലിന്റേതാണീ വാക്കുകൾ. അറുപതുകളിൽ മൊണാക്കോ സർക്യൂട്ടിൽ ഹിൽ നേടിയ എണ്ണം പറഞ്ഞ അഞ്ചു വിജയങ്ങൾ ആ കലാസപര്യയുടെ മകുടോദാഹരണങ്ങൾ തന്നെ.
യുവാൻ മാനുവൽ ഫാൻജിയോ, ജിം ക്ലാർക്ക്, ജാക്കി സ്റ്റ്യുവർട്ട്, നിഗൽ മാൻസെൽ തുടങ്ങിയ മഹാരഥന്മാർ തെളിച്ച വഴിയേ സഞ്ചരിച്ച പിൻതലമുറകളും വേഗത്തിന്റെ ട്രാക്കിൽ, സൗന്ദര്യം തുളുമ്പുന്ന ഡ്രൈവിങ് വൈഭവത്താൽ വിസ്മയ കാവ്യങ്ങൾ രചിച്ചു. അലൻ പ്രോസ്റ്റ്, അയർട്ടൻ സെന്ന, മൈക്കേൽ ഷൂമാക്കർ, ഫെർണാണ്ടോ അലോൺസോ, സെബാസ്റ്റ്യൻ വെറ്റൽ... കാലത്തിന്റെ ചുവരെഴുത്തുകളിൽ അങ്ങനെ ഈ പേരുകളും ഇടം പിടിച്ചു.കലയുടെ സൗന്ദര്യവും സാങ്കേതികവിദ്യയുടെ കൃത്യതയും സമ്മേളിക്കുന്ന ഡിജിറ്റൽ യുഗത്തിൽ, ലൂയി ഹാമിൽട്ടനോളം എത്തി നിൽക്കുന്നൂ വേഗ രാജാക്കന്മാരുടെ വംശ പരമ്പര.
ഫോർമുലാ വണ്ണിന്റെ ചരിത്രം പരിശോധിച്ചാൽ, പ്രശസ്തരായ ഡ്രൈവർമാരിൽ ഏറിയപങ്കും യൂറോപ്പിൽ നിന്നുള്ളവരാണെന്ന് കാണാം. ജനസംഖ്യയിൽ ഏറെ മുന്നിലായിട്ടും ഇക്കാര്യത്തിൻ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ സംഭാവന തുലോം തുച്ഛം. ജാപ്പനീസ് ഡ്രൈവറായ കാമൂയി കോബയാഷിയാണ് മുൻകാല ഏഷ്യൻ വംശജരിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ചത്. 2009 മുതൽ 2014 വരെ എഫ് വൺ കരിയറിൽ മൊത്തം 125 പോയിന്റാണ് നേട്ടം. പോഡിയം നേട്ടം ഒരിയ്ക്കൽ മാത്രം. 2012 ലെ ജാപ്പനീസ് ഗ്രാന്റ് പ്രീയിൽ നാടിന്റെ വീര പുത്രൻ രണ്ടാം സ്ഥാനം നേടിയപ്പോൾ സുസൂക്കാ സർക്യൂട്ട് പുളകം കൊണ്ടു. ടൊയോട്ട, സോബർ, കേറ്ററം എന്നിവയായിരുന്നു കോബയാഷിയുടെ ടീമുകൾ. ആക്രമണാത്മകമായ ഡ്രൈവിങ് ശൈലിയും കണ്ണഞ്ചിപ്പിക്കുന്ന ഓവർ ടേക്കിങ്ങും കൊണ്ട് അദ്ദേഹം കാണികളെ രസിപ്പിച്ചു.
2002 മുതൽ 2008 വരെ, ജോർദാൻ, ബിഎആർ, സൂപ്പർ ആഗുറി എന്നീ ടീമുകൾക്കൊപ്പം ട്രാക്കിലെത്തിയ ടാക്കുമാ സാട്ടോയും എഫ് വണ്ണിലെ ജാപ്പനീസ് പോരാളിയായിരുന്നു. മൊത്തം 44 പോയിന്റായിരുന്നു സാട്ടോയുടെ സമ്പാദ്യം. 2004 ൽ യുഎസ് ഗ്രാന്റ് പ്രീയിൽ മൂന്നാമതെത്തിയതായിരുന്നു ഏക പോഡിയം ഫിനീഷ്. ഒരു മുൻനിര സ്റ്റാർട്ട് ഉൾപ്പെടെ നാലു തവണ ടോപ് ത്രീ സ്റ്റാർട്ടിനുള്ള യോഗ്യത, ഒരിക്കൽ യൂറോപ്യൻ ഗ്രാന്റ് പ്രീയിൽ ഓവറോൾ ലാപ് റെക്കോഡ്... സാട്ടോയുടെ പോരാട്ടവീര്യം കണ്ട നിമിഷങ്ങൾ. 2006 ൽ റൂബൻ ബാരിക്കെല്ലോയ്ക്ക് ഹോണ്ട ടീമിൽ ഇടം ലഭിക്കാൻ വഴിമാറേണ്ടി വന്നപ്പോൾ, സാട്ടോയ്ക്കായി രൂപം കൊണ്ടതാണ് സൂപ്പർ ആഗുറി എന്ന ടീം.
റേസ് ഡ്രൈവറായി എഫ് വണ്ണിൽ എത്തിയ ആഗുറി സുസുക്കിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു സൂപ്പർ ആഗുറി ടീം. 88 റേസുകളിൽ പങ്കെടുത്ത ഈ ജാപ്പനീസ് താരം ആകെ നേടിയത് എട്ട് പോയിന്റാണെങ്കിലും, 1990 ലെ ജാപ്പനീസ് ഗ്രാന്റ് പ്രീയിൽ നേടിയ മൂന്നാം സ്ഥാനം കൊണ്ട് പ്രശസ്തനായി. അയർട്ടൻ സെന്നയും അലൻ പ്രോസ്‌റ്റും തമ്മിൽ നടന്ന, കുപ്രസിദ്ധമായ കിരീടപ്പോരാട്ടങ്ങളിൽ ഈ റേസ് ഒരു കറുത്ത അധ്യായമാണെസ് പറയാം. ആദ്യ കോർണറിൽ ഇരുവരും തമ്മിൽ ഉണ്ടായ കൂട്ടിയിടി ചാമ്പ്യൻഷിപ്പ് നിർണയത്തിൽ സുപ്രധാന ഘടകമായി (അതേക്കുറിച്ച് പിന്നീട് എഴുതാം). എന്തായാലും, ഡ്രൈവറെന്ന നിലയിൽ 1988 മുതൽ 1995 വരെ നീണ്ട ആഗുറിയുടെ കരിയർ ജപ്പാൻ ജനതയ്ക്ക് അഭിമാനിക്കാൻ വക നൽകുന്നുണ്ട്.
1987- 91 കാലഘട്ടത്തിൽ, 34-ാം വയസ്സിൽ എഫ് വണ്ണിൽ അരങ്ങേറിയ സട്ടോരു നാക്കാജിമയാണ് ഏഷ്യൻ താരപരമ്പരയിലെ മറ്റൊരു പ്രമുഖൻ. ലോട്ടസ്, ടിറെൽ ടീമുകൾക്കു വേണ്ടി മൊത്തം 74 സ്റ്റാർട്ടുകളിലായി 14 പോയിന്റുകൾ മാത്രമാണ് നാക്കാജിമയുടെ നേട്ടം. ഉക്യോ കാറ്റയാമ, ഇന്ത്യയുടെ അഭിമാനമുയർത്തിയ നരേൻ കാർത്തികേയൻ, കരുൺ ചന്ദോക്ക്... ഏഷ്യയുടെ ഫോർമുലാ വൺ പൂർവ്വകാലം ഇത്രയും പേരുകളിലൊതുങ്ങുന്നുവെന്ന് പറഞ്ഞാൽ തെറ്റില്ല.
ഇനി, 2024ലേക്ക് ഒരു ഫാസ്റ്റ് ഫോർവേഡ്. മൂന്ന് ഏഷ്യൻ യുവതാരങ്ങളാണ് ഇക്കുറി ഡ്രൈവർ ലൈനപ്പിലുള്ളത്. ഇവരാരും പുതുമുഖങ്ങളല്ല. മാത്രവുമല്ല, ഒരു റേസ് വിജയം എന്നത് മൂവർക്കും ഇപ്പോഴും സ്വപ്നമായി അവശേഷിക്കുകയാണ്.
അലക്സ് ആൽബൻ
തായ് - ബ്രിട്ടീഷ് റേസറായ ആൽബൻ, 2019 ലെ ഓസ്ട്രേലിയൻ ഗ്രാന്റ് പ്രീയിലൂടെയായിരുന്നു ഫോർമുല വണ്ണിൽ അരങ്ങേറിയത്. ഇപ്പോൾ 27 വയസ്സുള്ള ആൽബൻ 2012 ൽ റെഡ് ബുൾ ജൂനിയർ ടീമിലെത്തി. 2014 ലെ യൂറോ കപ്പ് ഫോർമുലാ റെനോ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഇതുകൂടാതെ നിരവധി തലങ്ങളിൽ റേസ് വിജയങ്ങളും പോൾ പൊസിഷനുകളുമായി ആൽബൻ തന്റെ പ്രതിഭ പ്രകടമാക്കി. യൂറോപ്യൻ ഫോർമുല 3, ജിപി 3 സീരീസ്, ഫോർമുല 2, ഫോർമുല ഇ, എന്നിവ അവയിൽ ചിലത് മാത്രം. ടോറോ റോസോയിലൂടെ റെഡ് ബുള്ളിലെത്തിയ ആൽബൻ 2020 ടസ്കൻ ഗ്രാന്റ് പ്രീയിൽ ആദ്യമായി പോഡിയത്തിൽ ഇടം നേടി. മൊത്തം 81 സ്റ്റാർട്ടുകളിൽ നിന്നായി 228 പോയിന്റാണ് കരിയറിലെ ആകെ സമ്പാദ്യം. 2022ൽ വില്യംസിലെത്തി.കഴിഞ്ഞ സീസണിൽ 27 പോയിന്റുമായി ഓവറോൾ 13-ാം സ്ഥാനം.
യൂക്കി സുനോഡ
2021 ൽ ആൽഫാ ടൗറി യിലൂടെ അരങ്ങേറിയ ജാപ്പനീസ് ഡ്രൈവർ. 63 സ്റ്റാർട്ടുകളിലായി 61 കരിയർ പോയിന്റുകൾ. കഴിഞ്ഞ മൂന്ന് സീസണുകളിലും ഇറ്റാലിയൻ ടീമായ ആൽഫാ ടൗറി സുനോഡയെ ഒപ്പം നിർത്തി. 2024 ൽ ആൽഫാ ടൗറി, ആർബി ഫോർമുലാ വൺ ആയെങ്കിലും സുനോഡയെ കൈവിട്ടില്ല. 2023 എഫ് വൺ സീസണിൽ 17 പോയിന്റുമായി 14-ാം സ്ഥാനത്തായിരുന്നു ഇപ്പോൾ 23 വയസ്സുള്ള ഈ താരം. 2010ൽ പ്രൊഫഷണൽ കാർട്ടിങ് രംഗത്ത് അരങ്ങേറി. 2016 ൽ ഹോണ്ട തങ്ങളുടെ ഫോർമുല ഡ്രീം പ്രോജക്ടിലൂടെ കണ്ടെടുത്ത മാണിക്യം.
ജോ ഹുവാൻയു
ചൈനയിൽ നിന്നുള്ള ആദ്യ ഫോർമുലാ വൺ ഡ്രൈവറാണ് ഈ 24കാരൻ. 2022ൽ ആൽഫാ റോമിയോയാണ് ഹുവാൻയൂവിന് എഫ് വണ്ണിൽ അവസരമൊരുക്കിയത്. 44 സ്റ്റാർട്ടുകൾ, 12 പോയിന്റുകൾ, രണ്ട് ഫാസ്റ്റസ്റ്റ് ലാപ്പുകൾ. കഴിഞ്ഞ വർഷം ആറ് പോയിന്റുമായി 18-ാം സ്ഥാനത്ത്. പുതിയ സീസണിൽ ആൽഫാ റോമിയോയുടെ സ്പോൺസർഷിപ്പ് അവസാനിക്കുകയും പുതിയ ഗ്രൂപ്പുകൾ രംഗത്തെത്തുകയും ചെയ്തതോടെ, കിക്ക് സോബർ എന്ന പേരിലാണ് ഹുവാൻയൂവിന്റെ ടീം മത്സരിക്കുന്നത്. ഏതാനും വർഷങ്ങളുടെ ഇടവേളയ്ക്കു ശേഷം ചൈനീസ് ഗ്രാന്റ് പ്രീ ഫോർമുലാ വണ്ണിലേക്ക് ഇക്കുറി മടങ്ങിയെത്തുകയാണ്. ചൈനീസ് ആരാധകരുടെ കണ്ണിലുണ്ണി, ജന്മനാട്ടിലെ റേസ് ട്രാക്കിൽ പുതിയ വീരഗാഥയെഴുതുമോ?
സിംഗപ്പൂർ, ജാപ്പനീസ് സർക്യൂട്ടുകൾക്കൊപ്പം, ചൈനീസ് ഗ്രാന്റ് പ്രീ കൂടിയാവുമ്പോൾ ഈ വർഷം ഒരു ഏഷ്യൻ എഫ് വൺ വസന്തത്തിന് അരങ്ങൊരുങ്ങുമെന്ന് പ്രതീക്ഷിക്കാം. 140 കോടിയിലേറെ ജനങ്ങളുള്ള ചൈനയിൽ എഫ് വൺ റേസിന് ഒരു സ്ഥിരം വേദി എന്നതിന് ഏറെ പ്രാധാന്യമുണ്ട്.
എഫ് വണ്ണിന്റെ പുതിയ മുതലാളിമാരായ ലിബർട്ടി മീഡിയയും മോട്ടോർസ്പോർട്ട്സിന്റെ തല തൊട്ടപ്പനായ എഫ്ഐഎയും ചേർന്നാണ് എല്ലാം നിയന്ത്രിക്കുന്നത്. ഫോർമുലാ വണ്ണിന്റെ പരമ്പരാഗത വേദികൾ സംരക്ഷിക്കുന്നതിനൊപ്പം പുതിയ വിപണികൾ വികസിപ്പിക്കേണ്ടതുമുണ്ടെന്ന് അവർക്കൊക്കെ നന്നായി അറിയാം. റേസുകളുടെ എണ്ണം 22 ൽ നിന്ന് 24 ലേക്ക് ഉയർത്തുന്നതും ഈ വിപണന തന്ത്രത്തിന്റെ ഭാഗമാണ്. വാണിജ്യ വിജയവും ആരാധകരുടെ പങ്കാളിത്തവും ഗതാഗത രംഗത്തെ വെല്ലുവിളികളും വ്യത്യസ്ത മേഖലകളിലെ സാധ്യതകളെ നിർണ്ണയിക്കുമ്പോൾ, ഇന്ത്യയുൾപ്പെടെയുള്ള പല ഏഷ്യൻ രാജ്യങ്ങളിലേയും ഫോർമുലാ വൺ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.