ADVERTISEMENT

50 വർഷം മുൻപാണ് കോട്ടയം നെടുങ്ങാടപ്പിള്ളി സ്വദേശി ഫിലിപ് ഒരു കാർ വാങ്ങാൻ തീരുമാനിക്കുന്നത്. അന്ന് ഇരുപതിനായിരം രൂപയ്ക്കടുത്ത് വിലയുള്ള ഫീയറ്റ് പ്രീമിയർ പത്മിനി ബുക്ക് ചെയ്തു. അഞ്ച് വർഷത്തോളം കാത്തിരുന്ന ശേഷമാണ് ആ കാർ വീട്ടിലേക്കെത്തിയത്. കാറിന്റെ വിലയ്ക്കു പുറമേ അൻപതിനായിരം രൂപ അധികം പറഞ്ഞിട്ടും ഫിലിപ് ആ കാർ വിൽക്കാൻ തയാറായില്ല. ഇന്ന് ആ കോട്ടയംകാരന് പ്രായം നൂറായി. ഇപ്പോൾ കയ്യിലുള്ള ഫീയറ്റ് കാർ കൊടുക്കുമോ എന്നു ചോദിച്ചാലും ഇല്ല എന്നു തന്നെയാണ് മറുപടി. 

cm-philip-3

നൂറുവയസ്സു വരെ ജീവിക്കുന്ന ആളുകൾ അപൂര്‍വമായ നമ്മുടെ നാട്ടിൽ നൂറാം വയസ്സിലും നിഷ്പ്രയാസം വാഹനം ഓടിക്കുകയെന്നത് ഒരു അദ്ഭുതമായിട്ടല്ലേ കാണാൻ കഴിയൂ. സർക്കാർ അംഗീകരിച്ച ലൈസൻസോടെയാണ് ഫിലിപ് തന്റെ പ്രീമിയർ പത്മിനിയുമായി ചീറിപ്പായുന്നത്. ബാങ്കിലെ ജോലിയിൽനിന്നു വിരമിച്ച ശേഷം മകൻ സാജനുമായി ചേർന്ന് ഒരു കട നടത്തിയിരുന്നെങ്കിലും കുറച്ചു നാളുകൾക്കു ശേഷം അത് മകനെ ഏൽപ്പിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്നു. പള്ളിയിൽ പോകാനും ബന്ധുവീടുകൾ സന്ദർശിക്കാനുമാണ് ഫിലിപ് ചേട്ടന്റെ ഇപ്പോഴത്തെ ഡ്രൈവിങ്. പള്ളിയിലുള്ളവർക്കും നാട്ടുകാർക്കുമെല്ലാം അവരുടെ പ്രിയപ്പെട്ട കുട്ടിക്കുഞ്ചയനാണ് ഈ നൂറു വയസ്സുകാരൻ.

cm-philip-5

അൻപതാം വയസ്സിലാണ് ആദ്യമായി ഡ്രൈവിങ് ലൈസൻസ് എടുക്കുന്നത് അന്നുമുതൽ കൃത്യ സമയത്തു ലൈസൻസ് പുതുക്കുന്നുണ്ട്. അവസാനം ലൈസൻസ് പുതുക്കിയത് തൊണ്ണൂറ്റി അഞ്ചാം വയസ്സിലാണ്. മൂന്നു മാസം കഴിഞ്ഞാൽ വീണ്ടും ലൈസൻസ് പുതുക്കേണ്ടതുണ്ട്. നൂറു വയസ്സിനു ശേഷം ലൈസൻസ് ലഭിക്കുമോ എന്നതിന്റെ സാധ്യതകളെപറ്റി തിരക്കാനും ഫിലിപ് ചേട്ടൻ മറന്നിട്ടില്ല. അരനൂറ്റാണ്ട് മുൻപ് തന്നോടൊപ്പം കൂടിയ ഫിയറ്റിനെക്കുറിച്ചു ചോദിച്ചാൽ വാ തോരാതെ മറുപടികൾ വരും.

‘‘എനിക്കിണങ്ങിയ ഏറ്റവും മികച്ച വാഹനമാണ് ഈ ഫിയറ്റ് കാർ. ഇതല്ലാതെ മറ്റൊരു ബ്രാന്‍ഡിന്റെ വാഹനം ഇതുവരെ ഞാൻ ഓടിച്ചിട്ടില്ല. ആദ്യം വാങ്ങിയ കാർ രണ്ടു വർഷം കഴിഞ്ഞപ്പോൾ അപകടത്തിൽപെട്ടു. എതിരെ വന്ന വാഹനത്തിലുണ്ടായിരുന്നവരുടെ അശ്രദ്ധയായിരുന്നു കാരണം. എനിക്കും കൂടെയുണ്ടായിരുന്ന ഭാര്യയ്ക്കും ഒന്നും സംഭവിച്ചില്ലെങ്കിലും വാഹനം പൂർണമായും തകർന്നു. അതിനു ശേഷം സെക്കന്‍ഡ് ഹാന്‍ഡ് വാങ്ങിയതാണ് ഇപ്പോൾ ഉപയോഗിക്കുന്ന പത്മിനി. ഈ വാഹനത്തിൽ ഏറ്റവും ഇഷ്ടമുള്ള കാര്യം ഹാൻഡ് ഗിയറാണ്. അത് ഉപയോഗിച്ചു ശീലമായതുകൊണ്ട് മറ്റൊരു വാഹനം ഓടിക്കാൻ തോന്നാറില്ല. പണ്ടൊക്കെ ഞാൻ ഈ കാറുമായി ഒരുപാട് ദൂരം യാത്ര ചെയ്യുമായിരുന്നു. ഇപ്പോൾ ബ്ലോക്കിലൂടെ ഇഴഞ്ഞുവേണം നീങ്ങാൻ. അതുകൊണ്ട് പള്ളിയിൽ മാത്രമേ പോകാറുള്ളു. മല്ലപ്പള്ളിയിൽനിന്നു കോട്ടയമെത്തണമെങ്കിൽ മണിക്കൂറുകൾ വേണം. വേഗത്തിൽ പോകാനുള്ളവർ പാഞ്ഞു പോകുന്നതുകാണാം. ഞാൻ ഒരു വശം ചേർന്നു പതിയെ പള്ളിയിലേക്കു പോകും. കുറച്ചു നേരം പള്ളിയിലും പരിസരങ്ങളിലുമായി ചെലവഴിക്കും’’ – ഫിലിപ്പേട്ടൻ പറയുന്നു.

cm-philip-2

അച്ഛന്റെ ഡ്രൈവിങ്ങിനു മകൻ സാജനും പൂർണ പിന്തുണ നൽകുന്നുണ്ട്. ‘‘വീട്ടിലുള്ള മറ്റു വാഹനങ്ങൾ ഓടിക്കാൻ പറഞ്ഞെങ്കിലും അതൊന്നും ഓടിക്കാൻ അപ്പച്ചൻ താൽപര്യം കാണിച്ചിട്ടില്ല. ദൂരെ യാത്രകൾക്കു മാത്രമാണ് ഞങ്ങളോടൊപ്പം വരുന്നത്. അല്ലങ്കിൽ സ്വയം ഡ്രൈവ് ചെയ്യാനാണ് അപ്പച്ചന് ഇഷ്ടം. ലൈസൻസ് ഇനിയും പുതുക്കി നൽകുമെങ്കിൽ തീർച്ചയായും അത് പുതുക്കുക തന്നെ ചെയ്യും.’’ 

cm-philip-1

വിന്റേജ് വിഭാഗത്തിൽ പെടുന്ന ഈ ഫിയറ്റ് കാർ കൊടുക്കുമോ എന്നു ചോദിച്ചാൽ അത് അച്ഛനോടു തന്നെ ചോദിക്കാൻ ഞാൻ പറയും. ‘‘ഇത്രയും കാലമായി കൊണ്ടു നടക്കുന്ന ഈ കാർ എന്തായാലും ഞാൻ വിൽക്കില്ല. എന്റെ കാലശേഷം വേണമെങ്കിൽ തരാം’’ എന്ന ലളിതമായ മറുപടിയാണ് ഫിലിപ്പിന്റേത്.

English Summary:

At Age 100, This Kottayam Resident's Passion for His Vintage Fiat Padmini Goes Full Throttle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com