ബ്രിട്ടനിൽ നഴ്സുമാരുടെ മൂന്നാംഘട്ട പണിമുടക്ക് ഇന്നും നാളെയും; ഇന്ന് ആംബുലൻസ് ജീവനക്കാരും സമരത്തിൽ
Mail This Article
സോമർസെറ്റ് ∙ ശമ്പള വർധന ആവശ്യപ്പെട്ട് ബ്രിട്ടനിൽ നഴ്സുമാരുടെ മൂന്നാംഘട്ട പണിമുടക്ക് ഇന്നും നാളെയും നടക്കും. നഴ്സിങ് ജീവനക്കാരുടെ യൂണിയനായ റോയൽ കോളജ് ഓഫ് നഴ്സിങ്ങിന്റെ നേതൃത്വത്തിലാണ് പണിമുടക്ക്. രാവിലെ 7.30 മുതൽ വൈകിട്ട് 7.30 വരെ രണ്ടു ദിവസങ്ങളിലായാണ് പണിമുടക്ക് നടക്കുന്നത്. ഇന്നു നടക്കുന്ന പണിമുടക്കിൽ എൻഎച്ച്എസ് ഇതുവരെയില്ലാത്ത പ്രതിസന്ധിയാണു നേരിടേണ്ടി വരിക. ഒരേ ദിവസം നഴ്സുമാരും ആംബുലൻസ് ജീവനക്കാരും പണിമുടക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം. പണിമുടക്കിൽ ഇത്തവണ കൂടുതൽ എൻഎച്ച്എസ് ട്രസ്റ്റുകളിൽ നിന്നുള്ള ജീവനക്കാർ പങ്കെടുക്കുന്നുണ്ട്.
Also Read: ഹാരിയുടെ പുസ്തകത്തിലെ വിവാദ ലൈംഗിക വെളിപ്പെടുത്തൽ ശരിവച്ച് വനിത രംഗത്ത്
പണിമുടക്ക് അടിയന്തര പരിചരണത്തെ ബാധിക്കില്ലങ്കിലും പല അടിയന്തര അപ്പോയിന്റ്മെന്റുകളും പ്രവർത്തനങ്ങളും റദ്ദാക്കപ്പെടും. കീമോതെറാപ്പി, കിഡ്നി ഡയാലിസിസ്, തീവ്രപരിചരണം തുടങ്ങിയ സേവനങ്ങൾ ജീവനക്കാരെ നിയമിക്കും. എന്നാൽ കാൽമുട്ട്, ഇടുപ്പ് മാറ്റിവയ്ക്കൽ, ഹെർണിയ റിപ്പയർ തുടങ്ങിയ മറ്റു പരിചരണങ്ങൾ ഉണ്ടകില്ല. ജിപി പ്രാക്ടീസുകൾ സാധാരണ പോലെ പ്രവർത്തിക്കും. ആളുകൾക്ക് ഗുരുതരമായ അസുഖമോ പരുക്കോ ഉണ്ടായാൽ മാത്രമേ ആംബുലൻസ് സേവനം ഉണ്ടാവുകയുള്ളു. ഹൃദയസ്തംഭനം പോലെയുള്ള ജീവന് അപകടകരമായ സാഹചര്യങ്ങളിലും ആംബുലൻസ് അയയ്ക്കും. ഗുരുതരമായതും എന്നാൽ ഉടനടി ജീവന് ഭീഷണിയാകാത്തതുമായ അവസ്ഥകളിൽ ഉടനടി സേവനം ലഭ്യമാകില്ല.
ബ്രിട്ടനിൽ ആംബുലൻസ് ജീവനക്കാർ ഇന്നല്ലാതെ ഫെബ്രുവരി 17, 20, 22 തീയതികളിലും മാർച്ച് 6, 20 തീയതികളിലും പണിമുടക്ക് നടത്തും. കഴിഞ്ഞ ദിവസം നഴ്സുമാര്‍ക്ക് ശമ്പള വര്‍ധന അനുവദിച്ചാല്‍ അടുത്ത ആഴ്ച ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്ന പണിമുടക്കുകള്‍ ഒഴിവാക്കാമെന്ന് വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി ഋഷി സുനകിന് ആർസിഎൻ മേധാവി പാറ്റ് കുള്ളൻ കത്ത് അയച്ചിരുന്നു. യുകെയുടെ അംഗരാജ്യങ്ങളായ വെയില്‍സിലും സ്‌കോട്ട്ലന്‍ഡിലും ശമ്പള വർധനക്ക് അനുകൂലമായ ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു നീക്കം ആർസിഎൻ നടത്തിയത്. എന്നാൽ ഋഷി സുനക് ഇതിനോട് പ്രതികരിച്ചിട്ടില്ല.
19 % വർധന ആണ് ഔദ്യോഗിക ആവശ്യമെങ്കിലും ഏറ്റവും കുറഞ്ഞത് 7 % വർധനയിൽ പണിമുടക്ക് അവസാനിപ്പിക്കാനും ആർസിഎൻ സന്നദ്ധമാണെന്ന സൂചനകൾ പുറത്തു വന്നിട്ടുണ്ട്. വെയിൽസിൽ നഴ്സിങ് ജീവനക്കാരുടെ സംഘടനയായ റോയൽ കോളേജ് ഓഫ് നഴ്‌സിങും ആംബുലൻസ് ജീവനക്കാരുടെ യൂണിയനായ ജിഎംബിയും വെൽഷ് സർക്കാരിൽ നിന്നുള്ള പുതിയ ശമ്പള ഓഫർ പരിഗണിക്കുന്നതിനാൽ പണിമുടക്ക് താൽക്കാലികമായി നിർത്തിവച്ചു. എന്നാൽ വെയിൽസിലെ ആംബുലൻസ് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന മറ്റൊരു സംഘടനയായ യുണൈറ്റ് യൂണിയൻ തങ്ങളുടെ പണിമുടക്ക് മുന്നോട്ട് പോകുമെന്ന് അറിയിച്ചിട്ടുണ്ട്.
English Summary: Britain faces largest ever healthcare strikes as pay disputes drag on