കിരീടധാരണ ചടങ്ങ് ആഘോഷമാക്കാൻ ബ്രിട്ടൻ; കൗതുകത്തോടെ മലയാളികളും
Mail This Article
ലണ്ടൻ ∙ എഴുപതു വർഷത്തിനു ശേഷം നടക്കുന്ന കീരീടധാരണ ചടങ്ങിനായി ബ്രിട്ടൻ ഒരുങ്ങുമ്പോൾ രാജ്യത്തെ പ്രവാസികളും കൗതുകത്തിലാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികള്‍ക്ക് അടുത്ത ദിവസങ്ങൾ സമ്മാനിക്കുന്നത് മറക്കാനാവാത്ത കാഴ്ചകളും അനുഭവങ്ങളുമായിരിക്കും. പ്രൗഢിയും പ്രതാപവും നിറയുന്ന കിരീടധാരണ ചടങ്ങിന് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.
Read Also: കിരീടധാരണത്തിനു ഒരുങ്ങി ലണ്ടൻ; നഗരത്തിൽ ശക്തമായ മഴ
ബ്രിട്ടനിൽ എല്ലായിടത്തും കിരീടധാരണ ചടങ്ങ് തത്സമയം പ്രദർശിപ്പിക്കും. എല്ലാ പ്രധാന സ്ഥലങ്ങളിലും കൗണ്ടി കൗൺസിലിന്റെ നേതൃത്വത്തിൽ പാർക്കുകളിെല ബിഗ് സ്ക്രീനിലാണ് പ്രദർശനം ഒരുക്കുക. പാർക്കുകളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ നിരവധി പേർ എത്തുമെന്നാണ് പ്രതീക്ഷ. പ്രാദേശിക കൗണ്‍സിലുകളുടെ നേതൃത്വത്തിൽ നൃത്ത സംഗീത പരിപാടികളും അരങ്ങേറും. വിവിധ പ്രായത്തിലുള്ളവർക്കായി മത്സരങ്ങളും മറ്റും ഒരുക്കിയിട്ടുണ്ട്.
ആഘോഷത്തിനു പിശുക്ക് കാണിക്കാത്ത ബ്രിട്ടിഷുകാർ ആഴ്ചയവസാനവും പൊതു അവധിയും ഒരുമിച്ചു വരുന്നതിനാൽ അത്യാഹ്ലാദത്തിലാണ്. പബ്ബുകളിൽ അടക്കം ജനങ്ങൾ ആഘോഷത്തിലായിരിക്കും. ടാക്സികൾക്ക് ഈ ദിവസങ്ങളിൽ കൂടുതൽ ഓട്ടം കിട്ടും, കാരണം മദ്യപിക്കുന്ന ദിവസങ്ങളിൽ ഇംഗ്ലിഷുകാർ പൊതുവെ വാഹനം ഓടിക്കാറില്ല. ഇന്ത്യക്കാരായ ടാക്സി ഡ്രൈവർമാർ ധാരാളം ബ്രിട്ടനിലുണ്ട്.
കിരീടധാരണത്തോടനുബന്ധിച്ചു പല കമ്പനികളും വിലക്കിഴിവ് നൽകുന്നുണ്ട്. അതിനാൽ കച്ചവടം കൂടും. ഭക്ഷ്യവസ്തുക്കൾക്കാണു കൂടുതലും വിലക്കിഴിവ് ലഭിക്കുന്നത്. അവധി ദിവസമായതിനാല്‍ ജോലി ചെയ്യുന്നവർക്ക് കൂടുതൽ വേതനവും ലഭിക്കും. മണിക്കൂറിന് 10 പൗണ്ട് കിട്ടുന്ന ആൾക്ക് 15 മുതൽ 20 പൗണ്ട് വരെ ലഭിക്കും.
അതേസമയം, ബ്രിട്ടനിൽ നല്ലൊരു വിഭാഗം ചാൾസിനെ രാജാവായി അംഗീകരിക്കാൻ തയാറാകുന്നില്ല. 'ഹീ ഇസ് നോട്ട് മൈ കിങ്' എന്ന് പലരും വാട്സാപ് സ്റ്റാറ്റസ് ഇടുന്നുണ്ട്. 74–ാമത്തെ വയസ്സിൽ ചാൾസ് രാജാവാകുന്നതിനോട് പലർക്കും താൽപര്യക്കുറവുണ്ട്. കോടികൾ മുടക്കി കിരീടധാരണ ചടങ്ങ് നടത്തുന്നതിനോടും ജനങ്ങൾക്കിടയിൽ എതിർപ്പ് ഉണ്ട്.
English Summary: Prepares for Crowning of King Charles III