ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ, സ്പെയിനിലെ ലാ ടൊമാറ്റീന എന്ന ഉത്സവം ഇത്തവണ അരങ്ങേറാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ആഘോഷദിനത്തിൽ സ്പെയിനിലെ കിഴക്കൻ പട്ടണമായ ബുനോളിന്‍റെ പ്രധാന തെരുവുകളില്‍ ആളുകൾ പരസ്പരം തക്കാളികൾ എറിയും. ഒന്നരലക്ഷത്തിലധികം തക്കാളികളാണ് കഴിഞ്ഞ തവണ ഇങ്ങനെ എറിഞ്ഞതെന്നാണ് കണക്കുകൾ. 

 

എല്ലാ വർഷവും ഓഗസ്റ്റിലെ അവസാന ബുധനാഴ്ച നടക്കുന്ന ഈ തക്കാളിയേറിൽ പങ്കെടുക്കാൻ ടിക്കറ്റ് എടുക്കണം. സാധാരണ ഒരു ടിക്കറ്റിന് 12 യൂറോയാണ് വില. ഏകദേശം 1064 ഇന്ത്യൻ രൂപ. ഇരുപതിനായിരത്തിലേറെപ്പേര്‍ തക്കാളിയെറിയാനായി എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. പ്രദേശവാസികളെക്കാൾ, പുറത്തുനിന്നെത്തുന്നവരാണ് ആഘോഷത്തിൽ കൂടുതലായി പങ്കുചേരുക. പ്രാദേശിക സർക്കാരിന്റെ പ്രധാന വരുമാന മാർഗങ്ങളിൽ ഒന്നാണ് ഈ ആഘോഷം. 

Read also: 'പ്രവാസോണം' അടിപൊളിയെന്ന് നടി ജ്യോതികൃഷ്ണ; ‘ഞങ്ങൾ ആഘോഷിച്ച് തകർക്കും’


ഇത്തവണ ആഘോഷത്തിനായി 130 ടൺ പഴുത്ത തക്കാളി എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഘോഷത്തിൽ തക്കാളി എറിയുന്നതിന് മുൻപ് അത് നന്നായി ഞെരിക്കണമെന്ന് നിർദേശിക്കാറുണ്ട്. തക്കാളി ശരീരത്തിൽ പതിക്കുമ്പോൾ വേദനയുണ്ടാകാതിരിക്കാനാണ് ഇത്. മാത്രമല്ല ആഘോഷത്തിൽ പങ്കെടുക്കുന്നവർ സാധാരണ ടീ ഷർട്ടും ഷോർട്സുമാണ് ധരിക്കുന്നത്. അതിനാൽ സ്വന്തം ടീ ഷർട്ടോ മറ്റുള്ളവരുടെ ടീ ഷർട്ടോ വലിച്ച് കീറാൻ പാടില്ലെന്നും സംഘാടകർ നിർദേശിക്കുന്നുണ്ട്. ഏറിൽനിന്നു കണ്ണു സംരക്ഷിക്കാനായി നീന്തല്‍ കണ്ണടയും ധരിക്കുന്ന പതിവുണ്ട്.

 

ചതഞ്ഞരഞ്ഞ തക്കാളികള്‍കൊണ്ട് ചുവന്ന് തുടുക്കുന്ന തെരുവിലെ ആഘോഷത്തിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. 1945 ഓഗസ്റ്റിലെ അവസാന ബുധനാഴ്ചയാണ് ലാ ടൊമാറ്റിന ആഘോഷം തുടങ്ങിയതെന്നാണ് പൊതുവെ കരുതപ്പെടുന്നത്. നഗരത്തിൽ നടന്ന പ്രാദേശിക ഉത്സവത്തിൽ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. ഈ സംഘർഷത്തിൽ ഇരുകൂട്ടരും പ്രദേശത്തെ പച്ചക്കറിക്കടയില്‍നിന്നുള്ള തക്കാളിയെടുത്ത് പരസ്പരം എറിഞ്ഞു. പൊലീസെത്തി പ്രശ്നം പരിഹരിച്ചെങ്കിലും അടുത്ത വർഷം അതേ സമയത്ത് ഒരു കൂട്ടം ചെറുപ്പക്കാർ അവിടെയെത്തി പരസ്പരം തക്കാളി എറിഞ്ഞു. അതിൽനിന്നാണ് ലാ ടൊമാറ്റിനയെന്ന ഔദ്യോഗിക ഉത്സവം പ്രഖ്യാപിക്കപ്പെട്ടതെന്നാണ് കരുതപ്പെടുന്നത്. സ്പെയിനയിലെ ഏറ്റവും വലിയ വിനോദ സഞ്ചാര ആകർഷണം കൂടിയായ ലാ ടൊമാറ്റിനയിൽ പങ്കെടുക്കാൻ‌ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് സഞ്ചാരികൾ എത്തുന്നുണ്ട്.

Read also: ഓണസദ്യയുണ്ടു കഴിഞ്ഞോ?; എങ്കിൽ വരൂ, ഷെഫ് ഷജിത്തിന്‍റെ പാചക വിശേഷങ്ങളറിയാം

 

ഒരിക്കൽ ഈ ആഘോഷത്തിനു നിരോധനവുമുണ്ടായിട്ടുണ്ട്. 1950 കളുടെ തുടക്കത്തിലായിരുന്നു അത്. പക്ഷേ ജനങ്ങളുടെ ശക്തമായ ആവശ്യം പരിഗണിച്ച് 1957 ൽ  ഉത്സവം തുടരാൻ അധികൃതർ തയാറായി. 1980 കളിൽ, രാജ്യാന്തര മാധ്യമശ്രദ്ധ കിട്ടിയതോടെ ലോകമെങ്ങും ലാടൊമാറ്റിന പ്രശസ്തമായി. ഇന്ന് പല നാടുകളിലും ലാ ടൊമാറ്റീനയെ അനുകരിച്ച് ഉത്സവങ്ങൾ സംഘടിപ്പിക്കുന്ന പതിവുണ്ട്.

 

 

English Summary: Spanish town prepares for world-renowned La Tomatina festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com