ADVERTISEMENT

ലണ്ടൻ∙  കെയറർ വീസയിൽ വന്ന് ബ്രിട്ടനിൽ ജീവിതം കരുപ്പിടിപ്പിക്കാമെന്ന് തൽകാലം ഇനിയാരും കരുതേണ്ടതില്ല എന്നാണ് പുതിയ ഇമിഗ്രേഷൻ വ്യവസ്ഥകളെ വിശകലനം ചെയ്യുമ്പോൾ മനസിലാകുക.  കെയറർ വീസയുടെ മറവിൽ നടന്ന ശതകോടികളുടെ വീസ കച്ചവടവും മനുഷ്യക്കടത്തും കൃത്യമായി മനസിലാക്കിയ മുൻ ഹോം സെക്രട്ടറി സുവെല്ല ബ്രേവർമെൻ തുടക്കമിട്ട തിരുത്തൽ നടപടികളാണ് പുതിയ ഹോം സെക്രട്ടറി ജെയിംസ് ക്ലെവേർലി നിഷ്കരുണം നടപ്പാക്കുന്നത്. 

പുതിയ വ്യവസ്ഥകൾ പ്രഖ്യാപിച്ചതോടെ, ഇപ്പോൾ ഏജന്‍റുമാർക്ക് പണം നൽകി ബ്രിട്ടനിലേക്ക് പുറപ്പെടാൻ കച്ചകെട്ടിയിരിക്കുന്നവരാണ് കുടുക്കിലായത്. ഇവർക്ക് ഈ ഏജന്‍റുമാരുടെ കയ്യിൽനിന്നും പണം തിരികെ കിട്ടാനും എളുപ്പമല്ല. കയറിവന്നാൽ കാര്യങ്ങളും എളുപ്പമല്ല. ഇത്തരത്തിൽ ഭാവി പ്രതിസന്ധിയിലായ നിരവധി പേരാണ് നാട്ടിലും ഗൾഫിലുമുള്ളത്. 

ഹോം ഓഫിസിന് വീസ ഫീസായും പിന്നീട് അടുത്ത ഘട്ടത്തിൽ എൻ.എച്ച്.എസ് സർചാർജായും മറ്റും നൽകേണ്ട ചെറിയ സഖ്യ മാത്രം മുടക്കുള്ള കെയറർ വീസയുടെ പേരിൽ നടന്ന തീവെട്ടി കൊള്ള മന:സാക്ഷി ഉള്ളവർക്ക് ദഹിക്കുന്നതല്ല. ഇതിന് കൂട്ടുനിന്നവരിൽ പ്രാർഥനക്കാരും ഭക്തസംഘടനക്കാരും വലിയ മലയാളി സംഘടനാപ്രവർത്തകരും വ്ലോഗർമാരും എല്ലാമുണ്ടെന്നതാണ് സത്യം. ആദ്യം വന്നവൻ പിറകെ വരുന്നവനെ പിഴിയുന്ന ചൂഷണം. 

നഴ്സിങ് ഹോമിൽ മാനേജർമാരായും മറ്റും ജോലി ചെയ്യുന്ന മലയാളികൾ ചിലർ സർട്ടിഫിക്കറ്റ് ഓഫ് സ്പോൺസർഷിപ്പിനു (സി.ഒ.എസ്) മാത്രം നാലും അഞ്ചും ലക്ഷമാണ് വാങ്ങിക്കൂട്ടിയത്. സി.ഒ.എസും പ്ലേസ്മെന്റും താമസവും എല്ലാമടങ്ങുന്ന പാക്കേജിന് മലയാളികളായ ചില തീവെട്ടിക്കൊള്ളക്കാർ ഇരുപതു ലക്ഷം വരെ വാങ്ങിയപ്പോൾ പഞ്ചാബികളുടെയും ഗുജറാത്തികളുടെയും സമാനമായ കൊള്ളയിൽ ഈ തുക  മുപ്പതു ലക്ഷം വരെയായി. ഇത്തരത്തിൽ തടിച്ചുവീർത്ത ഏജന്റുമാരും പുതിയ നിയമഭേദഗതിയിൽ ആശങ്കയിലാണ്. കുടുക്കിലാകുന്ന കൂടുതൽ പേർ പണം നൽകിയതിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയാൽ ഭാവിയിലുണ്ടാകാവുന്ന അന്വേഷണവും നടപടികളുമാണ് ഇവരെ ഭയപ്പെടുത്തുന്നത്. 

നിലവിൽ കെയറർ വീസയിലുള്ളവർ മൂന്നുവർഷത്തെ കാലാവധി കഴിഞ്ഞ് വീസ പുതുക്കാൻ ചെല്ലുമ്പോൾ നാടുവിട്ടോളാൻ പറഞ്ഞാലാണ് ഇവർക്കൊപ്പം ഏജന്റും കുടുക്കിലാകുക. ഇവർ വന്നവഴി വ്യക്തമാക്കിയാൽ സി.ഒ.എസ്. നൽകിയവനും സംഘടിപ്പിച്ചുകൊടുത്തവരുമെല്ലാം  കുടുങ്ങും. മാനേജർമാർ വരുത്തിവച്ച കെണിയിൽ പല ഹോമുകളുടെയും അംഗീകാരവും നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും. 

ഏജൻസികൾ അനധികൃതമായി പണം വാങ്ങിയാണ് മഹാഭൂരിപക്ഷം കെയറർമാരെയും ഇന്ത്യയിൽനിന്നും, പ്രത്യേകിച്ച് കേരളത്തിൽനിന്നും ബ്രിട്ടനിൽ എത്തിച്ചിരിക്കുന്നത് എന്നതിന്റെ വ്യക്തമായ റിപ്പോർട്ടുകളും പരാതികളും ഇതിനോടകം ഹോം ഓഫിസിന് ലഭിച്ചിട്ടുണ്ട്. മന്ത്രിയുടെ പാർലമെന്റിലെ പ്രസ്താവനയിലും പിന്നീട് ബിബിസി അടക്കമുള്ള മാധ്യമങ്ങളിലെ വിശദീകരണങ്ങളിലുമെല്ലാം ഈ ധാരണ വ്യക്തമാണ്. 

അടുത്തവർഷം ബ്രിട്ടനിൽ തിരഞ്ഞെടുപ്പു വർഷമാണെന്നതാണ് ഈ വിഷയത്തിൽ തുടർനടപടികൾ കർക്കശമായേക്കാനുള്ള പ്രധാന കാരണം. ഏഴരലക്ഷം കുടിയേറ്റക്കാർ എന്ന സംഖ്യ പ്രഖ്യാപിത ലക്ഷ്യമായ ഇതിന്റെ പകുതിയിലേക്ക്  താഴണമെങ്കിൽ വരവു തടയുന്നതിനൊപ്പം നിലവുള്ള നല്ലൊരു ശതമാനത്തെ തിരിച്ചയയ്ക്കുക കൂടി ചെയ്തേ തീരൂ. ഈ നടപടികളിലേക്കുകൂടി ഹോം ഓഫിസ് കടക്കുമോ എന്നാണ് ബ്രിട്ടനിൽ കെയറർമാരായി എത്തിയവരും അവരുടെ കുടുംബാംഗങ്ങളും ആശങ്കയോടെ നോക്കുന്നത്. 

English Summary:

UK Visa: Will the carers be sent back after the visa expires?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com