ADVERTISEMENT

അബുദാബി∙ കൊടുംചൂടിലെ പെരുന്നാൾ ആഘോഷത്തിനു ജനങ്ങൾ ഇൻഡോർ വിനോദ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തതോടെ തീം പാർക്കുകളിൽ വൻ തിരക്ക്. വാർണർ ബ്രോസ് വേൾഡ്, ഫെറാരി വേൾഡ്, യാസ് വാട്ടർ വേൾഡ് അബുദാബി എന്നീ 3 തീം പാർക്കുകളിലേക്കും പ്രസിഡൻഷ്യൽ പാലസ്, ലൂവ്റ് അബുദാബി മ്യൂസിയം തുടങ്ങി എമിറേറ്റിലെ മറ്റു സാംസ്കാരിക കേന്ദ്രങ്ങളിലേക്കും പ്രവേശനം നൽകുന്ന സമ്മർ പാസുകൾ പുറത്തിറക്കിയതും സന്ദർശകരുടെ തിരക്കു കൂടാൻ കാരണമായി.

warner-bros
വാർണർ ബ്രോസിലെ സൂപ്പർ ഹീറോസിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന കുഞ്ഞ് ആരാധകർ.

തീം പാർക്കുകൾക്കു പുറമെ ക്ലൈംമ്പ് അബുദാബി, നാഷനൽ അക്വേറിയം തുടങ്ങിയ ഇടങ്ങളിലാണു ജനം കൂടുതലായി എത്തിയത്. ലോകത്തിലെ ഏറ്റവും വേഗമേറിയ റോളർകോസ്റ്റർ ഉൾപ്പെടെ ലോക റെക്കോർഡ് നേടിയ ഒട്ടേറെ വിനോദങ്ങളാണു ഫെറാറി വേൾഡിനെ ആകർഷകമാക്കുന്നത്.

louvre-abu-dhabi
ലൂവ്റ് അബുദാബി. ചിത്രം: വാം.

ഇവിടത്തെ ബൈ പ്ലെയിൻ റോളർ കോസ്റ്റർ 3 ലോക റെക്കോർഡുകൾ സ്വന്തമാക്കിയിട്ടുണ്ട്. വേഗത്തെ കീറിമുറിച്ചു തലങ്ങും വിലങ്ങും കുത്തനെയും പായുന്ന റോളർ കോസ്റ്റർ സകലരുടെയും ഹരമാവുകയാണ്.  ഇടക്കിടെ നടക്കുന്ന ഈദ് കലാവിരുന്നും ജനങ്ങളെ ആകർഷിക്കുന്നു. 

ferrari-world-zip-line
ഫെറാറി വേൾഡിലെ സീപ് ലൈൻ.

വാഹനപ്രേമികളെ കാത്തു ഫെറാറി റൈഡുകൾ

ഫെറാറി പ്രമേയങ്ങളിലുള്ള റൈഡുകളാണു വാഹനപ്രേമികളെ ആകർഷിക്കുന്നത്. ലോകത്തെ ഏറ്റവും വേഗമേറിയ എഫ്–1 കാറുകൾ അടുത്തറിയാനും അവസരമുണ്ട്. ഫോർമുല റോസ, ഫ്ലൈയിങ് എയ്സസ്, കാർട്ടിങ് അക്കാദമി, ഡ്രൈവിങ് എക്സ്പീരിയൻസ്, ടർബൊ ട്രാക്ക് തുടങ്ങി സാഹസികത ഇഷ്ടപ്പെടുന്നവർക്ക് 8 വേഗമേറിയ റൈഡുകളുമുണ്ട്. വിവിധ രാജ്യങ്ങളിലെ വിസ്മയങ്ങളൊരുക്കി അതിനിടയിലൂടെ ഇഷ്ടപ്പെട്ട ഫെറാറി വാഹനമോടിച്ചുള്ള യാത്രയും കുട്ടികൾക്കു മാത്രമായി 6 റൈഡുകളും ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഏതാനും ലൈവ് പ്രദർശനങ്ങളും ആകർഷിക്കുന്നുണ്ട്. 

warner-bros-world
വാർണർ ബ്രോസ് വേൾഡിൽ നിന്നുള്ള ദൃശ്യങ്ങൾ. ചിത്രം: ട്വിറ്റർ.

ആനിമേഷൻ കഥാപാത്രങ്ങളുമായി വാർണർ ബ്രോസ്

ലോകത്തിലെ ഏറ്റവും വലിയ തീം പാർക്കുകളിലൊന്നായ വാർണർ ബ്രോസ് വേൾഡും പുത്തൻ റൈഡുകളൊരുക്കി സന്ദർശകരെ ആകർഷിക്കുന്നു. വാർണർ ബ്രോസ് പ്ലാസ, മെട്രൊപൊളിസ്, ഗോഥം സിറ്റി, കാർട്ടൂൺ ജംക്‌ഷൻ, ബെഡ്റോക്, ഡൈനാനുറ്റ് ഗൾച്ച് എന്നീ 6 പ്രമേയത്തിലുള്ള തീം പാർക്കുകൾ ഇവിടെയുണ്ട്. ഇതേസമയം സൂപ്പർമാൻ, ബാറ്റ് മാൻ, വണ്ടർ വുമൺ എന്നിവയ്ക്കൊപ്പം ആനിമേഷൻ കഥാപാത്രങ്ങളായ ലൂണി ട്യൂൺസ്, ഹന്ന ബാർബെറ, ടോം ആൻഡ് ജെറി, ബഗ്സ് ബണ്ണി, സ്കൂബി ഡൂ, ഫ്ലിന്റ് സ്റ്റോൺ എന്നിവയുടെ സാന്നിധ്യം കുരുന്നകൾക്ക് ഇഷ്ടമാകുന്നു. 

yas
യാസ് വാട്ടർവേൾഡ് അബുദാബിയിലെ വാട്ടർറൈഡുകളിൽ കളിക്കുന്ന കുട്ടികൾ. ചിത്രം: ട്വിറ്റർ.

വെള്ളത്തിൽ കളിക്കാൻ യാസ് വാട്ടർ വേൾഡ്

കടുത്ത ചൂടിന് ആശ്വാസം തേടി എത്തുന്നവരിൽ കൂടുതലും തിരഞ്ഞെടുക്കുന്നത് ജലകായിക വിനോദ കേന്ദ്രമായ യാസ് വാട്ടർ വേൾഡാണ്. ഒരു പകൽ മുഴുവൻ ജലകേളികളിൽ ചെലവഴിക്കുന്നവരാണ് ഏറെയും. യാസ് ഐലൻഡിലെ കാഴ്ചകൾ ആസ്വദിച്ച് രാത്രി 9 മണിക്കുള്ള വെടിക്കെട്ടും കണ്ടാണു പലരും ഇവിടം വിടുന്നത്.

national-aquarium
അബുദാബി നാഷനൽ അക്വേറിയത്തില്‍ നിന്നുള്ള ദൃശ്യം. ചിത്രം: വാം.

മത്സ്യങ്ങളുമായി കൂട്ടുകൂടാൻ 

നാഷനൽ അക്വേറിയത്തിൽ പുതുതായി തുറന്ന ഇന്ററാക്ടീവ് ചിൽഡ്രൻസ് സോണിലേക്കാണ്  കുട്ടിപ്പട്ടാളം ഇടിച്ചുകയറിയത്. വിവിധ നിറത്തിലും രൂപത്തിലുമുള്ള അലങ്കാര മത്സ്യങ്ങൾ കണ്ടിട്ടും മതിവരാത്ത കുട്ടിക്കുരുന്നുകൾ ഇവിടം വിട്ടു പോകാൻ മടിക്കുകയാണ്.  ലോകത്തിലെ ഏറ്റവും നീളം കൂടിയ  സൂപ്പർ സ്നേക്കുമൊത്ത് സെൽഫി എടുക്കുന്നവരുടെ തിരക്കായിരുന്നു. 115 കിലോ ഭാരമുള്ള ഈ പെൺപാമ്പിന്റെ ആകാരഭംഗി 14 പേർ ചേർന്നു പൊക്കിയാണു സന്ദർശകരെ കാണിക്കുന്നത്. 300 ഇനത്തിൽപെട്ട 46,000 ജലജീവികളാൽ സമ്പന്നമാണു നാഷനൽ അക്വേറിയം.

presidential-palace-qasr-al-watan
അബുദാബി പ്രസിഡൻഷ്യൽ പാലസ് ദീപാലങ്കാരങ്ങളോടെ. ചിത്രം: വാം.

വിശാലലോകം തുറന്ന് ഖസർ അൽ വതൻ

അറേബ്യൻ വസ്തുശിൽപ കല സമ്മേളിക്കുന്ന പ്രസിഡൻഷ്യൽ പാലസും (ഖസർ അൽ വതൻ) സന്ദർശകരുടെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്. ചരിത്രത്തിലെ സുപ്രധാന കൂടിക്കാഴ്ചകൾക്കും തീരുമാനങ്ങൾക്കും സാക്ഷ്യം വഹിച്ച കൊട്ടാരത്തിൽ ലോകോത്തര എഴുത്തുകാരുടെ പുസ്തകങ്ങൾ അടങ്ങുന്ന ലൈബ്രറി, അത്യപൂർവ കയ്യെഴുത്ത് പ്രതികളുടെ വിശാലമായ ശേഖരം തുടങ്ങി ഒട്ടേറെ പ്രത്യേകതകൾ സന്ദർശകർക്ക് ഇവിടെ കാണാനാകും.

presidential-palace
അബുദാബി പ്രസിഡൻഷ്യൽ പാലസ്. ചിത്രം: വാം.
നാഷണൽ അക്വേറിയത്തിൽ സ്രാവുകൾക്കൊപ്പം നീന്തുന്ന വിനോദസഞ്ചാരി.
അബുദാബി നാഷനൽ അക്വേറിയത്തില്‍ നിന്നുള്ള ദൃശ്യം. ചിത്രം: വാം.
ഫെറാറി വേൾഡിന്റെ മേൽക്കൂരയിലെ നടത്തം
ഫെറാറി വേൾഡിന്റെ മേൽക്കൂരയിലെ നടത്തം.
abu-dhabi-national-aquarium
അബുദാബി നാഷനൽ അക്വേറിയത്തില്‍ നിന്നുള്ള ദൃശ്യം. ചിത്രം: വാം.
ferrari
ഫെറാറി വേൾഡിലെ റൈഡുകൾ ആസ്വദിക്കുന്നവർ. ചിത്രം: ട്വിറ്റർ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com