ADVERTISEMENT

അബുദാബി∙ മിനാ സായിദിലെ സൗജന്യ കോഡിങ് സ്കൂളായ 42 അബുദാബിയുടെ അടുത്ത ബാച്ചിലേക്ക് 800 പേർക്കു കൂടി പ്രവേശനം നൽകുന്നു. ഫെബ്രുവരി 20ന് ആരംഭിക്കുന്ന 25 ദിവസം നീളുന്ന കോഡിങ് ബൂട്ട് ക്യാംപ് (പിസൈൻ) വിജയകരമായി പൂർത്തിയാക്കുന്നവർക്ക് 3 മുതൽ 5 വർഷം വരെ കോഡിങ് സൗജന്യമായി പഠിക്കാൻ അവസരമൊരുക്കുമെന്ന് ആക്ടിങ് ചീഫ് എക്സിക്യൂട്ടിവ് മാർകോസ് മുല്ലർ ഹാബിക് പറഞ്ഞു.

Also read: യുഎഇയിൽ തൊഴിൽ കരാറിന് കാലപരിധി: ഡിസംബർ 31 വരെ നീട്ടി

ക്രിയാത്മകമായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവർക്ക് മുൻതൂക്കമുണ്ട്. സാങ്കേതിക വിദ്യയിലൂടെ ലോകത്തെ രൂപപ്പെടുത്താൻ ലഭിക്കുന്ന അവസരം വിദ്യാർഥികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പറഞ്ഞു. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പ്രമുഖ സ്ഥാപനങ്ങളിൽ ഇന്റേൺഷിപ്പിന് അവസരമൊരുക്കും. വിവിധ രാജ്യങ്ങളിൽ ജോലി ലഭ്യമാക്കാനും സഹായിക്കും. 2020–2022 കാലയളവിൽ മൊത്തം 31,000 അപേക്ഷകൾ ലഭിച്ചിരുന്നു.

പരമ്പരാഗത ക്ലാസ് മുറികളും അധ്യാപകരും ഇല്ലാത്ത സ്കൂളിൽ നവീന സംവിധാനങ്ങളുടെ സഹായത്തോടെ വിദ്യാർഥികൾ സ്വയം പഠിക്കുന്ന രീതിയാണ് ഇവിടെ അവലംബിച്ചിരിക്കുന്നത്. അവലോകനങ്ങൾ, കോഡിങ് പ്രോജക്ടുകൾ, ഇന്റേൺഷിപ്പുകൾ എന്നിവയിലൂടെ വിദ്യാർഥികൾ കോഡിങിന്റെ പുത്തൻ സാധ്യതകൾ കണ്ടെത്തും. 3 മുതൽ 5 വർഷം വരെ പഠിക്കുന്ന വിദ്യാർഥി കോഡറായി മാറും. വർത്തമാന, ഭാവി കാലത്തിനു അനിവാര്യമായ കോഡിങിന്റെ അനന്ത സാധ്യതകൾ കണ്ടെത്താൻ വിദ്യാർഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. 

വർധിച്ചുവരുന്ന ആവശ്യം പരിഗണിച്ചാണ് സീറ്റുകളുടെ എണ്ണം കൂട്ടിയത്. മധ്യപൂർവദേശത്തു ആദ്യമാണ് ഇത്തരമൊരു കോഡിങ് സ്കൂൾ. അപേക്ഷകർക്ക് മുൻ കോഡിങ് അനുഭവമോ അക്കാദമിക് യോഗ്യതകളോ ആവശ്യമില്ലെങ്കിലും 18 വയസ്സ് പൂർത്തിയായിരിക്കണം. താൽപര്യമുള്ളവർ വെബ്സൈറ്റിൽ റജിസ്റ്റർ ‍ചെയ്ത് പ്രി സിലക്ഷൻ ടെസ്റ്റിന് ഹാജരാകരണം. അഭിലാഷം, അഭിരുചി, യുക്തി, ഓർമ ശക്തി, പ്രതിബദ്ധത, ജിജ്ഞാസ, സർഗാത്മകത എന്നിവ പരിശോധിക്കുന്ന ഗെയിമാണിത്.

സാഹചര്യങ്ങളോടു പൊരുത്തപ്പെടാനും സഹകരിക്കാനുമുള്ള കഴിവും ഉണ്ടായിരിക്കണം.  ഇതിൽ ജയിക്കുന്നവരെ ഒന്നര മണിക്കൂർ ദൈർഘ്യമുള്ള വെർച്വൽ ടെസ്റ്റിന് ക്ഷണിക്കും. ഇതിലും മികവു പുലർത്തുന്നവരെ പിസൈൻ ക്യാംപിലേക്കു തിരഞ്ഞെടുക്കും.  വിജയിക്കുന്നവർക്കാണ് പ്രവേശനം. 18 വയസ്സിനു മുകളിലുള്ള ഹൈസ്കൂൾ സർട്ടിഫിക്കറ്റുള്ള ആർക്കും അപേക്ഷിക്കാം.  ഇന്റേൺഷിപ്പ്, പ്രോജക്ട്, ഗെയിം, പഠനത്തുടർച്ച തുടങ്ങിയ കാര്യങ്ങളിലൂടെ കഴിവുകൾ മെച്ചപ്പെടുത്താൻ അവസരമൊരുക്കും. യൂണിവേഴ്സിറ്റി പ്രഫസർ, അധ്യാപകർ, വിമാന ജീവനക്കാർ ഉൾപ്പെടെയുള്ളവർ അപേക്ഷകരായി എത്തിയിട്ടുണ്ട്.

വെബ്സൈറ്റ്: https://42abudhabi.ae/

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com