ADVERTISEMENT

ഷാർജ ∙ യുഎഇയിൽ വിലകുറഞ്ഞതും എളുപ്പം ഉപയോഗിക്കാവുന്നതുമായ സിന്തറ്റിക് ലഹരി മരുന്ന് കണ്ടെത്തിയതായി ഷാർജ പൊലീസ്. ഇത് മരണത്തിന് തന്നെ കാരണമായേക്കാവുന്ന വിധം മാരകമാണെന്നും അറിയിച്ചു.

മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരത്തിനുള്ളിൽ ഒളിപ്പിക്കാവുന്നത് മുതൽ വിവിധ തരം കയറ്റുമതികളിൽ പായ്ക്ക് ചെയ്യുന്നത് വരെയുള്ള എല്ലാത്തരം ലഹരിമരുന്ന് കള്ളക്കടത്ത് രീതികളും അധികാരികൾ ഇതിനകം കണ്ടെത്തുകയും തകർക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ, ലഹരിമരുന്ന് കടത്താൻ മാഫിയകൾ പുതിയ വഴികൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്.  നിലവിൽ പൊലീസിന്റെ റഡാറിൽ സിന്തറ്റിക് മരുന്നുകളാണ് കണ്ടെത്തിയിരിക്കുന്നത്. ഈ രണ്ട് പുതിയ തരം സിന്തറ്റിക് കഞ്ചാവ് സൗന്ദര്യവർധക വസ്തുക്കൾക്കുള്ള പാക്കേജിങ്ങിൽ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഷാർജ പൊലീസിലെ ക്രിമിനൽ ലബോറട്ടറി ഡിപ്പാർട്ട്‌മെന്റ് ആക്ടിങ് തലവൻ കേണൽ അദേൽ അഹമ്മദ് അൽ മസ്മി പറഞ്ഞു. 

Read Also: യുഎഇയിൽ മലയാളി യുവാവ് ബന്ധുവിന്റെ കുത്തേറ്റു മരിച്ചു

സിന്തറ്റിക് കഞ്ചാവ്

ലബോറട്ടറിയിൽ നിർമിക്കപ്പെടുന്ന സിന്തറ്റിക് കഞ്ചാവ് സ്വാഭാവിക കഞ്ചാവിലെ  പദാർഥത്തിന് സമാനമാണെന്ന് കേണൽ അൽ മസ്മി വിശദീകരിച്ചു.  ഹെറോയിൻ സംയുക്തങ്ങൾക്ക് പകരമായി കൃഷ്ണമണികളെ വികസിപ്പിക്കാൻ ഉപയോഗിക്കുന്ന ചില തുള്ളികൾ ദുരുപയോഗം ചെയ്യുന്നുണ്ട്.  ലാബ് കണ്ടെത്തിയ രണ്ട് പുതിയ തരം സിന്തറ്റിക് മരുന്നുകൾ സമൂഹത്തിന് കൂടുതൽ അപകടകരമാണെന്ന് ഷാർജ ഫോറൻസിക് ലബോറട്ടറിയിലെ കെമിക്കൽ വിദഗ്ധൻ ഡോ താജ് അൽ സർ അബ്ബാസ് അഹമ്മദ് പറഞ്ഞു. സ്വാഭാവിക ഹാഷിഷിനേക്കാൾ 80 മുതൽ 100 മടങ്ങ് വരെ ഇത് ശക്തമാകും. ഈ മരുന്നുകൾ ഉപയോക്താക്കളെ ചുരുങ്ങിയ സമയത്തേക്ക് മിഥ്യാ ലോകത്തെത്തിക്കുന്നു. ഈ സമയം അപകടസാധ്യതയുള്ളതാണ്. കാരണം ഇൗ അവസ്ഥ നീണ്ടുനിൽക്കുന്നതിന് ഡോസ് വർധിപ്പിക്കാൻ സാധ്യതയുണ്ട്, ഇത് മരണത്തിന് കാരണമാകും. ‌

അടുത്തിടെ കണ്ടെത്തിയ സിന്തറ്റിക് കാനബിനോയ്ഡും മറ്റ് മനുഷ്യനിർമിത മരുന്നുകളും ഉയർന്ന ഹൃദയമിടിപ്പും രക്തസമ്മർദ്ദവും, ചുവന്ന കണ്ണുകൾ, ഉത്കണ്ഠ, ഭ്രമാത്മകത എന്നിവയുൾപ്പെടെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ലബോറട്ടറിയിലെ ക്രിമിനൽ കെമിസ്ട്രി വിഭാഗം മേധാവി ഐഷ അൽ തുനൈജി പറഞ്ഞു. ഇത്തരം സിന്തറ്റിക് മരുന്നുകൾ സാധാരണയായി ഉപയോഗിക്കുന്നവരിൽ യുവാക്കളും ഉണ്ടെന്ന് ദുബായ് പൊലീസിലെ ആന്റി നാർക്കോട്ടിക് ഡിപ്പാർട്ട്‌മെന്റിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. കാരണം അവ വിലകുറഞ്ഞതും എളുപ്പത്തിൽ കിട്ടാവുന്നതുമാണ്. യുവാക്കൾ ഈ സിന്തറ്റിക് മരുന്നുകളിലേക്ക് വളരെയെളുപ്പത്തിൽ എത്തപ്പെടുന്നു. നിയമപരമായി ഫാർമസികളിൽ കുറിപ്പടിയോടെ വിൽക്കുന്ന ഗുളികകൾ പോലും ഇതിലുൾപ്പെടുന്നു. അവയുടെ ലഭ്യതയും വിലക്കുറവും ഇത്തരം മരുന്നുകളെ മറ്റുള്ളവയെ അപേക്ഷിച്ച് എളുപ്പമുള്ള  ഓപ്ഷനാക്കി മാറ്റുന്നുവെന്ന് അദ്ദേഹം പറഞ്ഞു.  

ചില കേസുകളിൽ ലഹരിമരുന്ന് ഉപയോഗത്തിന് സൗകര്യമൊരുക്കിക്കൊണ്ട് സൈക്യാട്രിക് ക്ലിനിക്കുകൾ നിയമം ലംഘിക്കുന്നു. അവർ പ്രഫഷനൽ നൈതികതയെ അവഗണിക്കുകയും ആസക്തിക്ക് ഇരയാകുന്ന യുവാക്കൾക്ക് ലഹരിമരുന്ന് നൽകുകയും ചെയ്യുന്നു. 

ഇ-സിഗററ്റുകൾ 

രാജ്യത്ത് പിടികൂടിയ 103 ഇ-സിഗററ്റുകളും എവിഡൻസ് ഡിപ്പാർട്ട്‌മെന്റ് പരിശോധിച്ചതിൽ 17 എണ്ണം ലഹരിമരുന്ന് വലിക്കാൻ ഉപയോഗിച്ചതായി കണ്ടെത്തി.  ലിക്വിഡ് രൂപത്തിൽ വരുന്ന 'സ്പൈസ്' എന്ന സിന്തറ്റിക് കഞ്ചാവ് ഉൾപ്പെടെയുള്ള മിശ്രിത മയക്കുമരുന്നുകൾ ഇ-സിഗരറ്റിനൊപ്പം യുവാക്കൾ ഉപയോഗിക്കുന്നുണ്ടെന്ന് പഠനം തെളിയിച്ചു. 

ഇ-സിഗരറ്റുകൾ അവരുടെ പരമ്പരാഗത എതിരാളികളേക്കാൾ കൂടുതൽ സാമൂഹികമായി സ്വീകാര്യമാണ് എന്നതാണ് ഈ പ്രവണതയുടെ അപകടം. വാണിജ്യ കേന്ദ്രങ്ങളിലും വീടുകളിലും ജോലിസ്ഥലത്തും പോലും അവ വലിക്കുന്നു, കാരണം അവ ദോഷകരമല്ലെന്നും പുകവലി ഉപേക്ഷിക്കാനുള്ള മാർഗമായും കണക്കാക്കപ്പെടുന്നു.  ഓൺലൈൻ വഴിയോ വാണിജ്യ കേന്ദ്രങ്ങൾ വഴിയോ ഇ-സിഗരറ്റുകളുടെ പ്രചാരം തടയാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.  സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനം നിയന്ത്രിക്കാൻ രക്ഷിതാക്കൾക്കും സ്‌കൂളുകൾക്കും കഴിയുമെന്ന് ദുബായ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വിദ്യാർഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും ഇടയിൽ അവബോധം പ്രചരിപ്പിക്കുന്നത് ഡിമാൻഡ് കുറയ്ക്കും, ഇത് ലഹരിമരുന്ന് വ്യാപാരികളുടെ വിപണിയെയും ബാധിക്കും. 

ഒന്നിച്ച് പോരാടണം

ലഹരിക്കെതിരെ ആഭ്യന്തര മന്ത്രാലയവും രാജ്യത്തെ വിദ്യാഭ്യാസ ഏജൻസികളും ശക്തമായ പ്രവർത്തനം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ ലഹരിമരുന്ന് വിരുദ്ധ വകുപ്പുകളും തന്ത്രപരമായ ലക്ഷ്യങ്ങളുള്ള ഒരു സംയോജിത സംവിധാനമായി കണക്കാക്കപ്പെടുന്നു. ലഹരിമരുന്ന് കൈകാര്യം ചെയ്യാൻ ഞങ്ങൾ ഒരൊറ്റ സ്ഥാപനമായി പ്രവർത്തിക്കുന്നു. തങ്ങൾക്കിടയിൽ വലിയ സഹകരണമുണ്ടെന്നും വ്യക്തമാക്കി.

 English Summary: Sharjah Police seize synthetic drugs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com