ADVERTISEMENT

ദുബായ്∙ സുരക്ഷാ നിയമങ്ങൾ കാറ്റിൽപറത്തുന്ന ഇ–സ്കൂട്ടർ, സൈക്കിൾ യാത്രക്കാർക്ക് കർശന താക്കീതുമായി ദുബായ് പൊലീസ്. ഹെൽമറ്റ് ധരിക്കാതെ സ്കൂട്ടർ ഓടിക്കുക, നിശ്ചിത പാതയിലുടെയല്ലാതെ സഞ്ചരിക്കുക, തെറ്റായ ദിശയിൽ വാഹനമോടിക്കുക തുടങ്ങിയവ ഗുരുതര കുറ്റകൃത്യമായി കണക്കാക്കുമെന്നും ഓർമിപ്പിച്ചു.

എമിറേറ്റിലുടനീളം നടത്തിയ ബോധവൽക്കരണ ക്യാംപെയിനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പൊതുവായി വരുത്തുന്ന തെറ്റുകൾ ചൂണ്ടിക്കാട്ടി സമൂഹത്തിൽ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട രീതിയും പറഞ്ഞു മനസ്സിലാക്കി. റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ സഹകരണത്തോടെ കൈറ്റ് ബീച്ച്, ജുമൈറ ബീച്ച് എന്നിവിടങ്ങളിൽ വിപുലമായ ബോധവൽക്കരണ ക്യാംപെയ്നും സംംഘടിപ്പിച്ചു.

e-scooter-12

ഇ–സ്കൂട്ടർ, സൈക്കിൾ യാത്രക്കാർ എന്നിവർ ഗതാഗത നിയമം പാലിക്കണമെന്ന് ദുബായ് പൊലീസ് ജനറൽ ട്രാഫിക് ഡിപ്പാർട്മെന്റ് ആക്ടിങ് ഡയറക്ടർ ബ്രിഗേഡിയർ ജുമ സാലിം ബിൻ സുവൈദാൻ പറഞ്ഞു. നിലവിൽ 400 കി.മീ ഇ–സ്കൂട്ടർ/സൈക്കിൾ പാത സജ്ജമാക്കിയിട്ടുണ്ട്. കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിച്ച് ഈ വർഷം സൈക്കിൾ പാതയുടെ നീളം കൂട്ടുമെന്നും പറഞ്ഞു. റൈഡർമാർ സൗജന്യ പെർമിറ്റിന് അപേക്ഷിക്കണം. സൗജന്യ പരിശീലനവും ഓൺലൈൻ ടെസ്റ്റും പാസാകണം. കഴിഞ്ഞ വർഷം ഏപ്രിൽ വരെ 38,100 പേർക്ക് പെർമിറ്റ് നൽകി.

escooters

പരിസ്ഥിതി സൗഹൃദ യാത്ര എന്ന രീതിയിൽ ഇ–സ്കൂട്ടർ, സൈക്കിൾ യാത്രകൾ പ്രോത്സാഹിപ്പിക്കുമെന്നും പറഞ്ഞു. ഹ്രസ്വദൂര യാത്രയ്ക്കും ബസ് സ്റ്റേഷൻ, ഷോപ്പിങ് മാൾ, താമസ കെട്ടിടങ്ങൾ എന്നിവിടങ്ങളിലേക്കു പോകാനും തിരിച്ചുവരാനുമാണ് പലരും സൈക്കിളും ഇ–ബൈക്കും സ്കൂട്ടറും ഉപയോഗിക്കുന്നത്. എന്നാൽ ഇവയിൽ ഒന്നിലേറെ പേർ പോകുന്നത് അപകടമാണ്.

e-scooter123

മറ്റു നിബന്ധനകൾ

∙ ഹെൽമറ്റ്, റിഫ്ലക്ടർ വസ്ത്രം തുടങ്ങി സുരക്ഷാ ഉപകരണങ്ങൾ നിർബന്ധം

∙ നിശ്ചിത സൈക്കിൾ പാതയിലൂടെയായിരിക്കണം യാത്ര.

∙ മണിക്കൂറിൽ 20 കി.മീ വേഗം മറികടക്കാൻ പാടില്ല.

∙ ഹെഡ് ലൈറ്റ്, ടെയ്ൽ ലൈറ്റ്, ഹോൺ, ബ്രേക്ക് എന്നിവ നിർബന്ധം.

∙ സുരക്ഷിത അകലം പാലിക്കണം.

∙ സീബ്ര ക്രോസിൽ കാൽ നടയാത്രക്കാർക്ക് മുൻഗണന നൽകണം.

∙ സൈക്കിൾ പാത ഇല്ലാത്ത ഭാഗങ്ങളിൽ റോഡിന്റെ വശങ്ങളിൽ ഒഴിഞ്ഞ പ്രദേശത്തുകൂടി മാത്രമേ സഞ്ചരിക്കാവൂ.

∙ കാൽനടയാത്രക്കാർക്ക് തടസ്സമാകും വിധം വാഹനം നിർത്തരുത്.

∙ തെരുവ് വിളക്ക് കാലിലോ മറ്റു തൂണിലോ ചങ്ങലയിട്ട് വാഹനം ബന്ധിപ്പിക്കരുത്.  

∙ കവലകളിലും സീബ്രാ ക്രോസിലും കാൽനടയാത്രക്കാർക്ക് മുൻഗണന നൽകണം.

∙ റോഡിന്റെ എതിർ ദിശയിൽ സഞ്ചരിക്കരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com