അബുദാബി∙ യുഎഇയിൽ മുട്ടയുടെയും കോഴി ഉൽപന്നങ്ങളുടെയും വില വർധിപ്പിക്കാൻ സാമ്പത്തിക മന്ത്രാലയത്തിന്‍റെ അനുമതി. ഇത് താൽക്കാലികമാണെന്നും ആറു മാസത്തിനുള്ളിൽ വില വർധന വിലയിരുത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
ഈ മാസം ആദ്യം പുറത്തിറക്കിയ മന്ത്രിതല പ്രമേയം അനുസരിച്ച് വില വർധന 13 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഉയർന്ന ഉൽപ്പാദനവും ഷിപ്പിങ് ചെലവും കാലിത്തീറ്റ പോലുള്ള ഇറക്കുമതി ചെയ്ത അസംസ്‌കൃത വസ്തുക്കളുടെ വില വർധനയും കാരണം കഴിഞ്ഞ കാലയളവിൽ തങ്ങൾക്ക് നഷ്ടമുണ്ടായതായി ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ കമ്പനികൾ സാമ്പത്തിക മന്ത്രാലയത്തിന് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.
Read Also: താമസസ്ഥലത്തു നിന്നു കാണാതായി, പിന്നീട് ആശുപത്രിയിൽ കണ്ടെത്തി; വിജീഷ് ഒടുവിൽ നാട്ടിലേക്ക്
കമ്പനികളുടെ ആവശ്യം പരിശോധിക്കുന്നതിനായി മന്ത്രാലയം നടത്തിയ ഒരു പഠനത്തിന്റെ അടിസ്ഥാനത്തിൽ 13 മുതൽ 20 ശതമാനം വരെ വിലക്കയറ്റം ന്യായമാണെന്ന് കണ്ടെത്തി. അതിനാൽ ഫലങ്ങൾ ഉപഭോക്തൃ സംരക്ഷണത്തിനുള്ള സുപ്രീം കമ്മിറ്റിക്ക് സമർപ്പിച്ചു. തുടർന്ന് ഫെഡറൽ, പ്രാദേശിക തലങ്ങളിൽ പരമാവധി 13 ശതമാനം വർധനവ് അംഗീകരിക്കാൻ കമ്മിറ്റി ശുപാർശ ചെയ്യുകയായിരുന്നു.
English Summary: prices of eggs increased in uae