ദുബായ്∙ ലോക സന്തോഷ ദിനത്തിൽ ഉപഭോക്താക്കള്‍ക്കായി ദുബായ് എമിഗ്രേഷൻ വിവിധ പരിപാടികൾ നടത്തി. വീസ സേവനങ്ങളുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതികരണം ചോദിച്ചറിയാനും ആവശ്യമായ നടപടികൾ സ്വീകരിക്കാനും ഉന്നത ഉദ്യോഗസ്ഥർ രംഗത്ത് എത്തി. പുതിയതായി ആരംഭിച്ച വിഡിയോ കോൾ സേവനം വഴി ഉദ്യോഗസ്ഥർ ആവശ്യക്കാരുമായി നേരിട്ട് ആശയ വിനിമയം നടത്തി.
Read Also: റമസാൻ: ഒമാനില്‍ തൊഴില്‍ സമയക്രമം പ്രഖ്യാപിച്ചു
വകുപ്പിന്റെ മുഖ്യകാര്യാലയമായ ജാഫ്‌ലിയയിലെ ഓഫിസിലാണ് ഇന്നലെ പ്രധാന പരിപാടികൾ സംഘടിപ്പിച്ചത്. സന്തോഷ ദിനത്തിന്റെ പ്രസക്തി ഉളവാക്കുന്ന സന്ദേശ ഫ്ലക്സുകൾ ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ പ്രദർശിപ്പിച്ചു. ജീവനക്കാർ ഓഫീസുകൾ തോറും സമ്മാനങ്ങള്‍ വിതരണം ചെയ്തു. വകുപ്പിന്റെ പ്രധാന ഓഫിസിൽ അൽ സദാ ഗാർഡൻ എന്ന പേരിൽ ഹാപ്പിനസ് കാർണിവലും സംഘടിപ്പിച്ചു. വിവിധ ഭക്ഷണങ്ങളും കാർണിവലിൽ ഒരുക്കി. ദുബായ് രാജ്യാന്തര വിമാനത്താവളത്തിലും പരിപാടികൾ നടന്നു.

ലോകത്തിലെ ഒട്ടുമിക്ക സംസ്കാരവും സംഗമിക്കുന്ന ഭൂമികയാണ് യുഎഇ. സൗഹൃദത്തോടെയും സന്തോഷത്തോടെയുമാണ് സ്വദേശികളും വിദേശികളും ഇവിടെ വസിക്കുന്നത്. സന്തോഷമുള്ള ജീവിതത്തിന്റെ മഹത്തായ മാതൃക പകരാനാണ് രാജ്യത്തെ ഭരണാധികാരികൾ ആഗ്രഹിക്കുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിെൻറ ഈ രംഗത്തെ കാഴ്ചപ്പാടുകൾ ഏറെ പ്രസക്തമാണെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് തലവൻ ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അല്‍ മർറി പറഞ്ഞു.
English Summary: dubai immigration celebrated world happiness day