ADVERTISEMENT

അബുദാബി∙ ലോകത്തിലെ ഏറ്റവും വലിയ മറൈൻ തീം പാർക്ക് 'സീ വേൾഡ് അബുദാബി' മേയ് 23ന് തുറക്കും. വെള്ളച്ചാട്ടം, റോളർകോസ്റ്റർ റൈഡ്, വെള്ളത്തിനടിയിലെ ഷോപ്പിങ് തുടങ്ങി 8 പ്രമേയങ്ങളിലാണ് കരയിലെ ഈ കടൽ കൊട്ടാരം ഒരുക്കിയിരിക്കുന്നത്. 

Read also : യുഎഇയിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ ഇരട്ടിയിലേറെ വർധന

2.5 കോടി ലീറ്റർ ജലം ഉൾക്കൊള്ളുന്ന സീ വേൾഡിൽ വിവിധ ഇനം സ്രാവുകൾ, മത്സ്യങ്ങൾ, കടലാമകൾ, ഉരഗങ്ങൾ തുടങ്ങി 150ലേറെ ഇനങ്ങളിലുള്ള 68,000ത്തിലേറെ സമുദ്ര ജീവികൾ തനത് ആവാസ വ്യവസ്ഥയിൽ വിഹരിക്കുന്നു. തീം പാർക്കുകളുടെ ദ്വീപായ യാസ് ഐലൻഡിലെ ഈ മറൈൻ പാർക്കിൽ മൊത്തം ഒരു ലക്ഷത്തിലേറെ കടൽജീവികളുണ്ട്.

ഭൂമിയും സമുദ്രവും തമ്മിലുള്ള ബന്ധം മനസ്സിലാക്കത്തക്കവിധം 5 നിലകളിലായി 1.83 ലക്ഷം ചതുരശ്ര മീറ്ററിലാണ് പാർക്ക് തയാറാക്കിയത്. പടുകൂറ്റൻ അറകൾ, പാറക്കെട്ടുകൾ, പവിഴപ്പുറ്റുകൾ, ചെറുഗുഹകൾ  തുടങ്ങിയവയെല്ലാം ഉൾപ്പെടുന്ന സ്വാഭാവിക കടൽക്കാഴ്ചകൾ സന്ദർശകർക്ക് വേറിട്ട അനുഭവം പകരും. മറൈൻ ലൈഫ് പാർക്ക്, ഉല്ലാസ കേന്ദ്രങ്ങൾ, മേഖലയിലെ ആദ്യത്തെ സമർപ്പിത സമുദ്ര ഗവേഷണം, രക്ഷാപ്രവർത്തനം, പുനരധിവാസം, തിരിച്ചയയ്ക്കൽ കേന്ദ്രം എന്നിവയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.

വിവിധ തട്ടുകളിലെ കാഴ്ചകൾ ഒരേസമയം ആസ്വദിക്കാവുന്ന 20 മീറ്റർ ഉയരമുള്ള എൻഡ്‌ലസ് വിസ്റ്റയാണ് മുഖ്യ ആകർഷണം. വംശനാശ ഭീഷണി നേരിടുന്നവയെ സംരക്ഷിക്കാനായി പുനരധിവാസ കേന്ദ്രവും ഒരുക്കിയിട്ടുണ്ട്.  

ലോകത്തിന്റെ സമുദ്രവിജ്ഞാനത്തിൽ പുതിയൊരു അധ്യായമായിരിക്കും സീവേൾഡ് അബുദാബിയെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. കടൽ ജീവികളെ അവയുടെ ആവാസ വ്യവസ്ഥിതിയിൽ സംരക്ഷിക്കുന്ന മാതൃക പദ്ധതിയാണിതെന്ന് ചെയർമാൻ സ്കോട് റോസ് പറഞ്ഞു. ഓരോ വിഭാഗത്തിലെയും മൃഗങ്ങളുടെ ആവാസ വ്യവസ്ഥകൾ സംരക്ഷിക്കാൻ  മുൻനിര മൃഗസംരക്ഷണ വിദഗ്ധരും ശാസ്ത്രജ്ഞരും എൻജീനിയരും അടങ്ങുന്ന വൻ സംഘവും പ്രവർത്തിക്കുന്നു.  

മൈക്രോ ഓഷ്യൻ, എൻഡ്‌ലെസ് ഓഷ്യൻ, ട്രോപ്പിക്കൽ ഓഷ്യൻ, റോക്കി പോയിന്റ് എന്നിവ ആഴക്കടലിലെ വിസ്മയങ്ങളിലേക്കും സാഹസികതയിലേക്കും സന്ദർശകരെ കൂട്ടിക്കൊണ്ടുപോകും.  സമുദ്ര ജീവികളുമായി അടുത്തിടപഴകാനും അവസരമുണ്ട്.സുസ്ഥിരത വർഷമായ 2023ൽ മറൈൻ ലൈഫ് പാർക്ക് തുറക്കുന്നതിൽ അഭിമാനമുണ്ടെന്ന് മിറൽ ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക് പറഞ്ഞു. പൈതൃകവും പ്രകൃതിയും തനിമയോടെ സംരക്ഷിക്കാൻ പഠിപ്പിച്ച രാഷ്ട്രപിതാവ് ഷെയ്ഖ് സായിദിന്റെ പാതയാണ് ഇതിലൂടെ പിന്തുടരുന്നത്. 

 അസോസിയേഷൻ ഓഫ് സൂസ് ആൻഡ് അക്വേറിയം, അമേരിക്കൻ ഹ്യൂമൻ എന്നിവയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് പാർക്ക് രൂപകൽപന ചെയ്തത്. കടലിലെ രാത്രിയും പകലും നവീന ലൈറ്റിങ് സംവിധാനത്തിൽ പുനസൃഷ്ടിച്ചിരിക്കുന്നത്. ജലത്തിന്റെ ഗുണനിലവാരം നിയന്ത്രിക്കുന്ന അനിമൽ ലൈഫ് സപ്പോർട്ട് സിസ്റ്റവും (എഎൽഎസ്എസ്) സജ്ജമാക്കിയിട്ടുണ്ട്.

ഭൂമിയിലെ ജീവജാലങ്ങളും സമുദ്രവും തമ്മിലുള്ള പരസ്പര ബന്ധത്തെ അടിസ്ഥാനമാക്കി ഉഷ്ണമേഖലാ പ്രദേശങ്ങൾ, വടക്ക് പടിഞ്ഞാറൻ പസഫിക് തീരങ്ങൾ, അറേബ്യൻ ഗൾഫ് തുടങ്ങി വിവിധ മേഖലകളാക്കി തിരിച്ച മറൈൻ പാർക്കിന്റെ വിസ്മയം മുഴുവൻ അനുഭവിച്ചറിയാൻ വൺ ഓഷ്യൻ സ്റ്റോറിയിലൂടെ സാധിക്കും.

അബുദാബി ഓഷ്യൻ മേഖലയിൽ നിന്നാണ് അതിഥികളുടെ യാത്ര തുടങ്ങുക. തുടർന്ന് അറേബ്യൻ ഗൾഫിന്റെ ആഴം കുറഞ്ഞ തീരങ്ങളിലേക്ക് കൊണ്ടുപോകും. ഇതിനിടെ പുരാതന കാലത്ത് യുഎഇയുടെ പ്രധാന ജീവിത മാർഗമായിരുന്ന മത്സ്യബന്ധനവും മുത്തുവാരലും വിപണനവും അടുത്തറിയാം. പ്രദേശത്തെ കടൽ ജീവികളുമായി  അടുത്തിടപഴകാം. അറേബ്യൻ രുചി ആസ്വദിക്കാവുന്ന ഡൈനിങും ഇവിടെ ഒരുക്കിയിട്ടുണ്ട്. 

അന്റാർട്ടിക്കയിലെ മഞ്ഞുമൂടിയ പ്രദേശത്തുനിന്ന് ആർട്ടിക്കിലെ ജൈവ വൈവിധ്യത്തിലേക്കുള്ള യാത്രയും അവിസ്മരണീയമാണ്. ലോകത്തിലെ ഏറ്റവും വലിയ മൾട്ടി-സ്പീഷീസ് അക്വേറിയം, നിരീക്ഷണ ഡെക്കുകൾ, 20 മീറ്റർ വ്യൂവിംഗ് വിൻഡോ, കടൽ ഗുഹ, എൻഡ്‌ലെസ് വിസ്റ്റ എന്നിവയെല്ലാം വ്യത്യസ്ത അനുഭവം പകരും. 

ഉഷ്ണമേഖലാ പ്രദേശങ്ങളിൽനിന്ന് പസഫിക് നോർത്ത് വെസ്റ്റിലേക്ക് നീങ്ങുന്ന റോക്കി പോയിന്റ് മണ്ഡലം, കടൽ സിംഹങ്ങൾ കൂടുകൂട്ടുന്ന മനോഹര സ്ഥലം തുടങ്ങി കടൽ വിസ്മയങ്ങൾ കണ്ടുതീരാൻ തന്നെ സമയമെടുക്കും. 

English Summary : SeaWorld Yas Island to open its doors on May 23 in Abu Dhabi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com