ADVERTISEMENT

ദോഹ∙ ഇഫ്താർ സംഗമങ്ങളും സാംസ്‌കാരിക, പൈതൃക പരിപാടികളും; രാജ്യത്താകെ റമസാൻ ചൈതന്യം നിറഞ്ഞുകഴിഞ്ഞു. രാത്രിയെ പകലാക്കി റോഡുകളിലും വിനോദ കേന്ദ്രങ്ങളിലും തിരക്കേറിത്തുടങ്ങി.

Read also : ഖത്തറില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരിൽ മലയാളിയും

നോമ്പ് മൂന്നാം ദിനത്തിലേക്ക് പ്രവേശിക്കുന്നു. ഇഫ്താർ കഴിയുന്നതോടെ റോഡുകളിലും വാഹനങ്ങളുടെ തിരക്കാണ്. പ്രദർശനങ്ങളും ശിൽപശാലകളും കുട്ടികൾക്കായുള്ള ഗെയിമുകളും ആവേശത്തിൽ തന്നെ.

കത്താറ കൾചറൽ വില്ലേജിലും സൂഖ് വാഖിഫിലും മാത്രമായിരുന്ന റമസാൻ പീരങ്കി ഇത്തവണ ലുസെയ്ൽ ബൗളെവാർഡിലും ദോഹ തുറമുഖത്തെ ബോക്‌സ് പാർക്കിന് എതിർവശത്തെ ഗാർഡിനിലും സ്ഥാപിച്ചിട്ടുണ്ട്. നോമ്പുതുറക്കാൻ മാത്രമല്ല മഗ്‌രിബ് പ്രാർഥനയ്ക്ക് സമയമായെന്നു കൂടിയുള്ള അറിയിപ്പാണ് സൈനികർ നൽകുന്നത്. വെടിയുതിർക്കുന്നത് കാണാൻ എല്ലാ കേന്ദ്രങ്ങളിലും വലിയ തിരക്കാണുള്ളത്. സൂഖ് വാഖിഫിൽ ഇഫ്താർ ഭക്ഷണം സൗജന്യമായി വിതരണം ചെയ്യുന്നുണ്ട്. കുട്ടികൾക്ക് റമസാൻ സമ്മാനങ്ങളും വിതരണം ചെയ്തു തുടങ്ങി. 

കത്താറയിലെ പരിപാടികളിൽ മികച്ച ജനപങ്കാളിത്തമുണ്ട്. രാജ്യത്തിന്റെ പ്രധാന വിനോദ കേന്ദ്രങ്ങളിലൊന്നായ ലുസെയ്ൽ ബൗളെവാർഡിലും വിവിധ പരിപാടികൾ നടക്കുന്നുണ്ട്. ഇഫ്താറിന് മുൻപായി കാറുകളുടെ പരേഡ്, റമസാൻ കൂടാരങ്ങൾ, ഡൈനിങ് തുടങ്ങി സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നവയാണ് എല്ലാം.

ദോഹ തുറമുഖത്തെ മിന ഡിസ്ട്രിക്ടിലും വൈകുന്നേരങ്ങളിൽ വൻ തിരക്കാണ്. പൈതൃക വിളക്കുകളുൾപ്പെടെ അതിമനോഹരമായ ദീപാലങ്കാരങ്ങൾ കൊണ്ട് മിനയ്ക്ക് മോടി കൂട്ടിയിട്ടുമുണ്ട്. ഇവിടുത്തെ റമസാൻ വിപണിയിൽ ഏകദേശം എൺപതിലധികം ചെറുകിട, ഗാർഹിക സംരംഭകരാണ് പങ്കെടുക്കുന്നത്. കുട്ടികൾക്കായി കലാ,വിനോദ പരിപാടികളുമുണ്ട്. ആസ്പയറിൽ റമസാൻ കായിക മേളയ്ക്ക് 28നാണ് തുടക്കമാകുന്നത്. 12 ദിവസം നീണ്ടു നിൽക്കും.

റമസാൻ പുസ്തക മേള 30 മുതൽ

ദോഹ∙ സാംസ്‌കാരിക മന്ത്രാലയത്തിന്റെ രണ്ടാമത് റമസാൻ പുസ്തക മേളയ്ക്ക് ഈ മാസം 30ന് തുടക്കമാകും. സാംസ്‌കാരിക മന്ത്രി ഷെയ്ഖ് അബ്ദുൽറഹ്‌മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് അൽതാനി രക്ഷാധികാരിയായി ഉം സലാലിലെ ദർബ് അൽ സായി ആസ്ഥാനത്താണ് 30 മുതൽ ഏപ്രിൽ 5 വരെ മേള നടക്കുന്നത്.  79 പ്രസാധകരും പബ്ലിഷിങ് ഹൗസുകളുമാണ് ഇത്തവണ പങ്കെടുക്കുന്നത്. 

ഔഖാഫ്-ഇസ്‌ലാമിക് മന്ത്രാലയം, സാമൂഹിക വികസനം-കുടുംബകാര്യ മന്ത്രാലയം ഖത്തർ റീഡ്‌സ് എന്നിവയുടെ സഹകരണത്തിലാണ് മേള. പുസ്തക മേളയുടെ ഭാഗമായി നിരവധി സാംസ്‌കാരിക, മത പ്രഭാഷണങ്ങളും സെമിനാറുകളും കലാ-പൈതൃക പരിപാടികളും  നടക്കും. റമസാനിലെ 14ാമത്തെ രാത്രിയിലെ കുട്ടികളുടെ ആഘോഷമായ ഗരങ്കാവോയും മേളയിൽ ആഘോഷിക്കും.

English Summary:  Ramadan spirit is everywhere in Qatar with iftar gatherings and cultural and heritage events

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com