സ്വപ്നങ്ങൾക്ക് കൈത്താങ്ങ്; ഖത്തറില്‍ 500 പ്രവാസി വിദ്യാർഥികൾക്ക് സ്‌കോളർഷിപ്
Mail This Article
ദോഹ∙ 2025-2026 അധ്യയന വർഷത്തിനകം സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന 500 പ്രവാസി വിദ്യാർഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായി സ്‌കോളർഷിപ് നൽകാൻ എജ്യുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇഎഎ). ബിരുദ പഠനത്തിനുള്ള സ്‌കോളർഷിപ്പാണ് നൽകുന്നത്.
Also read: ഹയർ സെക്കൻഡറി പരീക്ഷ അവസാനിച്ചു; ഇനി ഭാവികാര്യം
ഇഎഎയുടെ ഖത്തർ സ്‌കോളർഷിപ് പ്രോഗ്രാമിന്റെ കീഴിൽ രാജ്യത്തെ 9 സർവകലാശാലകളിൽ പഠനം നടത്താം. 2018 ൽ ആരംഭിച്ച പ്രോഗ്രാമിന്റെ കീഴിൽ ഇതുവരെ 160 വിദ്യാർഥികൾക്കാണ് വിദ്യാഭ്യാസം ഉറപ്പാക്കിയത്. 17നും 25നും ഇടയിൽ പ്രായമുള്ളവരും വർഷങ്ങളായി ഖത്തറിൽ പഠനം തുടരുന്നവരുമായ വിദ്യാർഥികൾക്കാണ് സ്‌കോളർഷിപ് നൽകുന്നത്. ഇഎഎയുടെ അൽ ഫഖൂറ പ്രോഗ്രാമിലൂടെയാണ് യോഗ്യരായവരെ തിരഞ്ഞെടുക്കുന്നത്.
ഖത്തർ സർവകലാശാല, അൽ റയാൻ ഇന്റർനാഷനൽ യൂണിവേഴ്‌സിറ്റി കോളജ്, യുടിഎസ്ടി, കാൽഗറി സർവകലാശാല എന്നിവയ്ക്ക് പുറമേ ഈ വർഷം ഹമദ് ബിൻ ഖലീഫ സർവകലാശാല, ലിവർപൂളിന്റെ പങ്കാളിത്തത്തിൽ ഒറിക്‌സ് സർവകലാശാല, ലുസെയ്ൽ സർവകലാശാല, ഗ്ലോബൽ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്, ഖത്തർ ഫൗണ്ടേഷന്റെ പങ്കാളിത്ത സർവകലാശാലകൾ എന്നിവിടങ്ങളിലാണ് ഉന്നത വിദ്യാഭ്യാസത്തിനുള്ള സൗകര്യം നൽകുന്നത്.
ബിരുദം നേടുന്നവർക്ക് തൊഴിൽ ലഭ്യമാക്കാൻ സിലാടെക്കുമായും ഇഎഎ സഹകരിക്കുന്നുണ്ട്. ഔഖാഫ് മന്ത്രാലയത്തിലെ എൻഡോവ്‌മെന്റ് ജനറൽ വകുപ്പിലെ ശാസ്ത്രീയ-സാംസ്‌കാരിക വികസനത്തിനുള്ള എൻഡോവ്‌മെന്റ് അക്കൗണ്ടിന്റെ പിന്തുണയോടെയാണ് സ്‌കോളർഷിപ് പ്രോഗ്രാം നടത്തുന്നത്.