ADVERTISEMENT

അബുദാബി∙ പ്രവർത്തന പാരമ്പര്യത്തിലൂടെ പൊതുരംഗത്ത് സുപ്രധാന പദവികൾ വഹിച്ച് പടിപടിയായാണ് അബുദാബിയുടെ കിരീടാവകാശത്തിലേക്കു ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കടന്നു വരവ്.

Also read: കുട്ടികൾക്കുള്ള നിരക്കിളവ് നിർത്തി എയർ ഇന്ത്യ എക്സ്പ്രസ്

പ്രവർത്തന മികവാണ് അബുദാബിയെ നയിക്കാനുള്ള വലിയ ഉത്തരവാദിത്തം ഷെയ്ഖ് ഖാലിദിനെ ഏൽപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനു ധൈര്യം നൽകിയതും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത മകനായി 1982 ജനുവരി എട്ടിനായിരുന്നു ഷെയ്ഖ് ഖാലിദിന്റെ ജനനം.

 

അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയിൽനിന്ന് ഇന്റർനാഷനൽ റിലേഷനിൽ ബിഎസ്‌സി ബിരുദമെടുത്ത അദ്ദേഹം 2014ൽ ലണ്ടനിലെ കിങ്സ് കോളജിൽനിന്ന് വാർ സ്റ്റഡീസിൽ പിഎച്ച്ഡി നേടി. 2015ൽ നാഷനൽ കമ്മിഷൻ ഫോർ ദ് സെക്യൂരിറ്റി ഓഫ് ഇലക്ട്രോണിക് മാനേജ്മെന്റിന്റെ ചെയർമാനായി ആദ്യ നിയമനം. 2016ൽ കാബിനറ്റ് റാങ്കോടെ സ്റ്റേറ്റ് സെക്യൂരിറ്റി വിഭാഗം ചെയർമാൻ.

 

2017 ജനുവരി 16ന് ഡപ്യൂട്ടി നാഷനൽ സെക്യൂരിറ്റി ഉപദേശകൻ. 2019ൽ അബുദാബി എക്സിക്യൂട്ടിവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടിവ് ഓഫിസ് ചെയർമാനുമായി. 2021ൽ അഡ്നോക് ഡയറക്ടർ ബോർഡ് അംഗം. 2008ൽ ഷെയ്ഖാ സുറൂർ ബിൻ മുഹമ്മദ് അൽ നഹ്യാനെ വിവാഹം കഴിച്ചു. ഒരു മകൻ ഉൾപ്പെടെ 3 കുട്ടികൾ. ഇറാന്റെ അധീനതയിലുള്ള യുഎഇയുടെ 3 ദ്വീപുകളായ അബുമൂസ, ഗ്രേറ്റർ ടൻപ്, ലസ്സർ ടൻപ് എന്നിവയെക്കുറിച്ചുള്ള ദ് ത്രീ ഐലൻഡ്സ് എന്ന പുസ്തകം രചിച്ചു.

 

ബിസിനസ് നവീകരിക്കാനും സാമ്പത്തിക മേഖല ശക്തിപ്പെടുത്താനുമുള്ള ഗദാൻ 21 പദ്ധതി ഉൾപ്പെടെ ഒട്ടേറെ സുപ്രധാന പദ്ധതികൾക്ക് ഷെയ്ഖ് ഖാലിദ് മേൽനോട്ടം വഹിച്ചു. ഹബ് 71ന് രൂപം നൽകി സ്റ്റാർട്ട് അപ്പുകളെ ഒരു കുടക്കീഴിലാക്കി അവയ്ക്ക് ആവശ്യമായ സഹായം നൽകിയതിലൂടെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തി; ഒപ്പം ആയിരത്തോളം തൊഴിലവസരങ്ങളും സൃഷ്ടിച്ചു.

 

കോവിഡ് കാലത്ത് മാത്രം 40 കോടി ഡോളറിന്റെ നിക്ഷേപമാണ് ഈ മേഖലയിൽ എത്തിയത്. അഡ്നോക്കും എമിറേറ്റ്സ് വാട്ടർ ആൻഡ് ഇലക്ട്രിസിറ്റിയുമായി ചേർന്ന് സംശുദ്ധ ഊർജ പദ്ധതിക്കും തുടക്കം കുറിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com