ADVERTISEMENT

ദുബായ്∙ രാത്രികാല ബീച്ചുകൾ ഭിന്നശേഷി സൗഹൃദമാക്കി ദുബായ്. ജുമൈറ 2, ജുമൈറ 3, ഉമ്മുസുഖീം 1 എന്നീ ബീച്ചുകളിലാണ് രാത്രികാല നീന്തലിന് അനുമതിയുള്ളതെന്ന് ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു. നിശ്ചയദാർഢ്യമുള്ളവർക്കും നീന്താൻ പാകത്തിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.

 

വിനോദ സഞ്ചാരികൾക്കും താമസക്കാർക്കും ദുബായിൽ രാപകൽ ഭേദമന്യെ ബീച്ചുകളിൽ നീന്താൻ അവസരമൊരുങ്ങി. ഭീമൻ ലൈറ്റുകൾ സ്ഥാപിച്ച് ബീച്ചിലേക്കു വെളിച്ചം ഉറപ്പാക്കി. കൂടാതെ ഇലക്ട്രോണിക് ഇൻഫർമേഷൻ പാനലുകളും സജ്ജീകരിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാർ ഉൾപ്പെടെ എല്ലാവർക്കും സുഖകരവും സുരക്ഷിതവുമായ നീന്തൽ അനുഭവം ഉറപ്പാക്കാനായി ബീച്ചുകളിൽ കൂടുതൽ സൂപ്പർവൈസർമാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമിച്ചു.

 

നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് ഇഷ്ടമുള്ള സമയത്ത് നീന്താനുള്ള സൗകര്യം ദുബായിലുണ്ട്. ബീച്ചിലേക്കുള്ള സഞ്ചാരം സുഗമമാക്കാൻ പ്രത്യേക നടപ്പാതകൾ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഫ്ലോട്ടിങ് വീൽചെയറുകളും അനുവദിച്ചു. എല്ലാവർക്കും എല്ലാ സമയത്തും ബീച്ച് അനുഭവം സാധ്യമാക്കിയ നഗരസഭയുടെ പ്രയത്നങ്ങളെ ദുബായ് രണ്ടാം ഉപ ഭരണാധികാരിയും ദുബായ് മീഡിയ കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അഭിനന്ദിച്ചു.

 

ഏറ്റവും ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങൾ ഉറപ്പാക്കാൻ അത്യാധുനിക രക്ഷാപ്രവർത്തന ഉപകരണങ്ങളും സജ്ജമാക്കി. അംഗീകൃത ലൈഫ് ഗാർഡുകളെയും വിന്യസിച്ചു. നൈറ്റ് ബീച്ചിൽ മാത്രമേ രാത്രി നീന്താൻ ഇറങ്ങാവൂ എന്നും മറ്റിടങ്ങളിൽ സൂര്യാസ്തമയത്തിനുശേഷം ഇറങ്ങരുതെന്നും ഓർമിപ്പിച്ചു. ബീച്ച് നിയമങ്ങളും ചട്ടങ്ങളും പാലിക്കണം. കുട്ടികളെ തനിച്ച് ബീച്ചിൽ ഇറക്കരുതെന്നും മാതാപിതാക്കൾ ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും പറഞ്ഞു.

 

നൈറ്റ് ബീച്ച് സമയം 

 

∙ സൂര്യാസ്തമയം മുതൽ സൂര്യോദയം വരെ.

 

രാത്രികാല നീന്തൽ 

 

∙ ജുമൈറ 2, ജുമൈറ 3, ഉമ്മുസുഖീം 1.

English Summary: Dubai makes night swimming beaches accessible for people of determination.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com