യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ നീക്കവുമായി സൗദി
Mail This Article
ജിദ്ദ∙ യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സൗദി അറേബ്യയുടെ നേതൃതത്തിൽ ഇന്ന് ജിദ്ദയിൽ യോഗം ചേരും. യുക്രെയ്ൻ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ ശ്രമിച്ച് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ നടത്തുന്ന ശ്രമങ്ങളുടെയും മാനുഷിക സംരംഭങ്ങളുടെയും തുടര്‍ച്ചയെന്നോണമാണ് ജിദ്ദ യോഗം.
പ്രധാന രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കും. യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന്റെ ആദ്യ ദിവസങ്ങളില്‍ തന്നെ റഷ്യന്‍, യുക്രെയ്ൻ പ്രസിഡന്റുമാരുമായി കിരീടാവകാശി ഫോണില്‍ ബന്ധപ്പെട്ട് സമാധാനത്തിലേക്ക് നയിക്കുന്ന പരിഹാരം കണ്ടെത്താന്‍ സഹായിക്കുന്ന ശ്രമങ്ങള്‍ നടത്താനുള്ള സൗദി അറേബ്യയുടെ സന്നദ്ധത അറിയിച്ചിരുന്നു. പ്രതിസന്ധിയുടെ പ്രത്യാഘാതങ്ങള്‍ ലഘൂകരിക്കാന്‍ ലക്ഷ്യമിട്ടുള്ള മുഴുവന്‍ ശ്രമങ്ങളെയും സംരംഭങ്ങളെയും സൗദി അറേബ്യ പിന്തുണക്കുമെന്നും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ അന്ന് വ്യക്തമാക്കിയിരുന്നു.
Read also: പൈത്തൺ പ്രോഗ്രാമിങ്ങിൽ മികവ് പുലർത്തി 12 വയസ്സുകാരൻ
ലോക സമാധാനവും സുരക്ഷയും ശക്തിപ്പെടുത്തുകയും മാനുഷിക, സുരക്ഷാ, സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അകറ്റിനിര്‍ത്തുകയും ചെയ്യുന്ന നിലക്ക് നയതന്ത്ര, രാഷ്ട്രീയ മാര്‍ഗങ്ങളില്‍ യുക്രൈന്‍ പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ പര്യാപ്തമായ വഴികളെ കുറിച്ച ആഗോള ചര്‍ച്ചകളിലൂടെയും ഏകോപനങ്ങളിലൂടെയും സഹകരണവും സംവാദവും ശക്തമാക്കാന്‍ ജിദ്ദ യോഗം സഹായിക്കുമെന്നാണ് കരുതുന്നത്.
English Summary: Saudi Arabia Moves to Find a Solution to the Ukraine Crisis