ADVERTISEMENT

ഷാർജ ∙ 'മൂന്നാമിടം' വനിതാഗ്രൂപ്പിന്റെ നാലാമത്തെ പുസ്തകം, 23 കഥാകാരികളുടെ ചെറുകഥാസമാഹാരം 'ചില്ലേടുകൾ' ഈ മാസം 11 ന് വൈകിട്ട് 7:30ന്  ഷാർജ രാജ്യാന്തര പുസ്തക മേളയിൽ പ്രകാശനം ചെയ്യും. പുസ്തകത്തിന്റെ നാൾവഴികൾ പങ്കുവയ്ക്കുന്നു, കഥാകാരി ഷൈൻ ഷാജി:

ഉറൂബിന്റെ ഗ്ലാസ് വിത്ത് കേർ എന്ന കഥയിലൊരിടത്ത് കുഞ്ഞിമാളു എന്ന കഥാപാത്രം പറയുന്നു, ഞാനിന്ന് ഇവിടെത്തന്നെ കഴിച്ചു കൂട്ടും. മാറത്തടിച്ചു കരയുന്ന ആ പെണ്ണുങ്ങളൊക്കെ പോയി കുറച്ചുകഴിഞ്ഞാൽ ഭാമ കരയാൻ തുടങ്ങും. ഭർത്താവിന്റെ ശവവണ്ടി പോയ വഴിയിലേയ്ക്ക് നോക്കി തെല്ലും നനയാത്ത കണ്ണുമായി നിൽക്കുന്ന ഭാമയെപ്പറ്റിയാണ് കുഞ്ഞിമാളു പറയുന്നത്. കുഞ്ഞിമാളുവിനെപ്പോലെ ഉള്ളറിഞ്ഞു ചേർത്തുപിടിക്കാൻ, ലോകത്തേക്കാൾ വലിയ മനസ്സുമായി ഒരു കൂട്ടം പെണ്ണുങ്ങൾ,  അതാണ് ഞങ്ങളുടെ മൂന്നാമിടം. 

2017 ഓഗസ്റ്റിലാണ് മൂന്നാമിടം എന്ന ഫെസ്ബുക്ക് ഗ്രൂപ്പും മൂന്നാമിടം, A Solace to Women Souls എന്ന ഫെയ്സ്ബുക്ക് പേജും രൂപമെടുത്തത്. വീട്ടിലും തൊഴിലിടത്തിലുമുള്ള തിരക്കുകൾക്കപ്പുറം സ്വയം കണ്ടെത്താനൊരിടം, മൂന്നാമിടം. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ, വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽ, വിഭിന്ന സാമൂഹികചുറ്റുപാടുകളിൽ ജീവിക്കുന്ന പല പ്രായക്കാരായ സ്ത്രീകൾ;  വ്യത്യസ്തങ്ങളായ അഭിരുചികളും വിശ്വാസങ്ങളും കാഴ്ചപ്പാടുകളുമുള്ളവർ, അവർക്ക് ഒഴിവുനേരങ്ങളിൽ ഒത്തുകൂടാൻ, വിശേഷങ്ങൾ പങ്കുവയ്ക്കാൻ, പായാരം പറയാൻ, ഉപദേശം തേടാൻ, ചർച്ചകൾ നടത്താൻ, അങ്ങനെ പരസ്പരം താങ്ങാവാനും പ്രോത്സാഹിപ്പിക്കാനുമായി അവരുടേതു മാത്രമായൊരു വെർച്വൽ ലോകം, മൂന്നാമിടം. പാചകവും കൃഷിയും യാത്രയും അതതുദിവസങ്ങളിലെ പത്രവാർത്തയും സമകാലീനസംഭവങ്ങളുമെല്ലാം എഴുത്തായും വിഡിയോകളും  ഫോട്ടോകളുമായും ഞങ്ങളിവിടെ പങ്കുവയ്ക്കുന്നു.

ഞങ്ങളുടെ കുറിപ്പുകൾ പുസ്തകമാകുന്നതും ഞങ്ങളുടെ സന്തോഷത്തിന്റെ ഭാഗമാണ്. കൂട്ടായി ഞങ്ങളിറക്കുന്ന നാലാമത്തെ പുസ്തകമാണിത്; മൂന്നാമത്തെ ചെറുകഥാസമാഹാരവും. ഇത്തവണ ഇരുപത്തിമൂന്നുപേരാണ് പുസ്തകത്തിലെഴുതിയിട്ടുള്ളത്. പുസ്തകത്തിന് ചില്ലേടുകൾ എന്ന പേരു നിർദ്ദേശിച്ചത് ദിവ്യയാണ്. ഗ്രൂപ്പിൽ  അതേത്തുടർന്നുണ്ടായ ചർച്ചയാണ് ഞാൻ ഗ്ലാസ് വിത്ത് കേർ എന്ന കഥ ഓർമിച്ചെടുക്കാൻ കാരണമായത്.

തെളിച്ചത്തോടെ തിളങ്ങുന്നത് - bright, എളുപ്പം ഉടഞ്ഞുപോയേക്കാവുന്നത് - fragile, തുളഞ്ഞു കയറിയേക്കാവുന്നത് - sharp, സുതാര്യമായത്- transparent, ഇങ്ങനെയെല്ലാം മൂന്നാമിടത്തിലെ പെണ്ണുങ്ങൾ ചില്ലേടുകളെ വ്യാഖ്യാനിച്ചു. പെണ്ണുങ്ങളോളം തന്നെ പെണ്ണുങ്ങളെ മനസ്സിലാക്കിയ ഉറൂബ് പറഞ്ഞത് അരനൂറ്റാണ്ടോളം ഇപ്പുറത്തിരുന്ന് ഞങ്ങളും പറയുന്നു. ചില്ല്, ശ്രദ്ധയോടെ കൈകാര്യം ചെയ്യുക! Glass, handle with care!

എം കെ കവിത, ഷീന സെയ്‌റ, യമുന, റോജി സതീഷ്, ഷോണിജയന്തൻ, പ്രീതി നമ്പ്യാർ, ജീന മനേഷ്, ദീപ സുരേന്ദ്രൻ, ലിമി എം ദാസ്, പ്രശാന്തി ജയൻ, ജിഷ സന്ദീപ്, ജിനു സഖറിയ, ജാനകി, ചിത്രലേഖ ശ്യാമള, ഷെബി ഉമ്മർ, അനുപമ സുബാഷ്, ഷൈൻ ഷാജി, സാദിയ എടരിക്കോട്, ദിവ്യ മേനോൻ, ശബാന സുലൈമാൻ, സലീന ബീവി, ഗിരിജ ശ്രീധർ, ഡോ. നസ്രീൻ മൂസ എന്നിവർ ചേർന്നെഴുതിയ ചില്ലേടുകൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് സുസമസ്യ പബ്ലിക്കേഷൻസ് ആണ്. 

English Summary:

chilledukal at the Sharjah International Book Fair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com