ADVERTISEMENT

അബുദാബി∙  മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് ശൃംഖലകളിൽ ഒന്നായ ലുലു ഗ്രൂപ്പ് ഇന്‍റർനാഷനൽ പ്രാഥമിക ഓഹരി വിൽപനയ്ക്ക് ഒരുങ്ങുന്നു.  1 ബില്യൻ ഡോളർ സമാഹരിക്കുന്നതിനാണ് ലുലു ലക്ഷ്യമിടുതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. റിയാദിലും അബുദാബിയിലും ഇരട്ട ലിസ്‌റ്റിങ്ങിനുള്ള പദ്ധതികൾ ലുലു ഗ്രൂപ്പ് പരിഗണിക്കുന്നുണ്ട്. 

ഏകദേശം എട്ട് ബില്യൻ ഡോളർ വാർഷിക വരുമാനമുള്ള ലുലുവിന്‍റെ വരവ് ഓഹരി വിപിണിക്ക് ഉണർവ് പകരുമെന്നാണ് കരുതപ്പെടുന്നത്. 26 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്‍റർനാഷനലിൽ 70,000ത്തിലധികം ആളുകൾ ജോലി ചെയ്യുന്നുണ്ട്. 

ഐപിഒ തീയതി ഉടനെ പ്രഖ്യാപിക്കുമെന്നാണ് തീരുമാനം. ലിസ്റ്റിങ്ങിൽ ഉൾപ്പെടുത്തേണ്ട പ്രവർത്തനങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനം വന്ന ശേഷമായിരിക്കും തീയതി പ്രഖ്യാപിക്കുക. ഗൾഫ് മേഖലയിൽ ഇരട്ട ലിസ്റ്റിങ്ങുകൾ താരതമ്യേന വിരളമാണ്. സൗദി അറേബ്യയിലും യുഎഇയിലുമായി ഇരട്ട ലിസ്റ്റിങ്ങ് നടത്തിയ ആദ്യ സ്ഥാപനം വടക്കേ ആഫ്രിക്കയിലുടനീളമുള്ള കെഎഫ്‌സി, പിസ്സ ഹട്ട് റസ്റ്റോറന്‍റുകളുടെ നടത്തിപ്പുകാരായ അമേരിക്കാന ഗ്രൂപ്പാണ്. 

ഐപിഒയ്ക്ക് മുന്നോടിയായി നിക്ഷേപക സമാഹരണം പുരോഗമിക്കുകയാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ജിസിസി, ഈജിപ്ത് എന്നിവിടങ്ങളിൽ ഉടനീളമുള്ള 80 പുതിയ ഹൈപ്പർമാർക്കറ്റുകളുടെ വാണിജ്യ വികസനത്തിനാണ് പ്രാഥമിക ഓഹരി വിൽപന. സപ്ലൈ ചെയിൻ നെറ്റ്‌വർക്കുകളും ഇ-കൊമേഴ്‌സ് ശൃംഖലയും ഇതിന് പുറമെ ശക്തമാക്കും. ആഗോള സാന്നിധ്യം ശക്തമാക്കുന്നതിനായി  ലുലു ഹോസ്പിറ്റാലിറ്റി,  റിയൽ എസ്റ്റേറ്റ്, കാർഷിക, ഭക്ഷ്യ ഉൽപന്നങ്ങളുടെ കയറ്റുമതി, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങൾ, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകൾ എന്നീ മേഖലകളിലെ പ്രവർത്തനവും കൂടുതൽ മെച്ചപ്പെടുത്തും. 

English Summary:

LuLu Group International seeks pitches for $1 billion IPO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com