ADVERTISEMENT

ദുബായ് ∙  ഉത്പന്നത്തിന് ഒരിക്കൽ വില കൂടിയാൽ പിന്നീടൊരിക്കലും കുറയാത്ത കാലത്ത് തലമുടിയും താടിയുമൊക്കെ വെട്ടിയൊതുക്കുന്നതിന് വെറും അഞ്ച് ദിർഹം (113 രൂപയോളം) ആയാലോ?. സംഭവം സത്യമാണ്, ദുബായിലെ വിവിധ ഭാഗങ്ങളിലുള്ള, നിലവാരമുള്ള ജെന്റ്സ് സലൂൺ ഗ്രൂപ്പാണ് അഞ്ച് ദിർഹം നിരക്കിൽ തലമുടിയും താടിയും വെട്ടിക്കൊടുക്കുന്നത്. തലയില്‍ ഒായിൽ മസാജിനും ഇതേ നിരക്കാണ്. എന്നാൽ, ഫേഷ്യലിന് 10 ദിർഹം നൽകണം. ഇതറിയാവുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരും മറ്റു രാജ്യക്കാരുമെല്ലാം ഇൗ കടകളിലെത്തിത്തുടങ്ങിയതോടെ എല്ലായിടത്തും തിരക്കായി. കേരളത്തിൽ ഏതാണ്ടെല്ലാം സ്ഥലങ്ങളിലും ചുരുങ്ങിയത് 200 രൂപ നൽകിയാലേ മുടി വെട്ടാനാകൂ. ഇൗ വേളയിലാണ് ദുബായിൽ ബജറ്റ്  ജെന്റ്സ് സലൂൺ വ്യാപകമാകുന്നത്.

∙ബജറ്റ് ബാർബർ ഷോപ്പ്
യുഎഇയുടെ വിവിധ വ്യവസായ മേഖലകളിലുള്ള ലേബർ ക്യാംപുകളുടെ പരിസരത്ത് കുറഞ്ഞ നിര‍ക്കിൽ ഹെയർ കട്ടിങ്ങും ഷേവിങ്ങും പാത്തും പതുങ്ങിയും നൽകി വരുന്നുണ്ട്. ഷാര്‍ജയിലെ ചില കേന്ദ്രങ്ങളിലും ഇത്തരം കേന്ദ്രങ്ങൾ കാണാം. ഇത് അനധികൃതമായി വൃത്തിയും വെടിപ്പുമില്ലാത്ത സ്ഥലത്ത് ഒട്ടും ശുചിത്വമില്ലാത്ത ഉപകരണങ്ങളുപയോഗിച്ച് ചെയ്യുന്നതുമാണ്. എന്നാൽ, കശ്മീർ സ്വദേശിയുടെ ദുബായിലെ ബാർബർ ഷോപ്പുകൾ വളരെ വിശാലവും വൃത്തിയുടെ കാര്യത്തിൽ മറ്റുള്ളവയെ കടത്തിവെട്ടുന്നവയുമാണ്. അഷ്റഫ് അൽ തവാഫിയാണ് ഗ്രൂപ്പിന്റെ ഉടമ. ഖിസൈസ് ദമാസ്കസ് സ്ട്രീറ്റ്, മുഹൈസിന (സോണാപൂർ) എന്നിവിടങ്ങളിലടക്കം ദുബായിൽ മാത്രം ഇവർക്ക് 20 കേന്ദ്രങ്ങളുണ്ടെന്ന് മുഹൈസിന നാലിലെ അമ്മാൻ സ്ട്രീറ്റിലുള്ള ഖസർ അൽ അമിർ കടയുടെ സൂപ്പർവൈസർ വഖാർ മനോരമ ഒാൺലൈനോട് പറഞ്ഞു. എല്ലായിടത്തും വ്യത്യസ്ത പേരുകളിലാണ് കടകൾ. എന്നാൽ നിരക്ക് എവിടെയും ഒന്നു തന്നെ. മിക്കയിടത്തും 8 ജീവനക്കാർ രാവിലെ 6 മുതൽ അർധരാത്രി 12 വരെ കർമനിരതരാണ്. ഇത്തരത്തിലുള്ള ബജറ്റ്  ജെന്റ്സ് സലൂണുകൾ യുഎഇയിൽ എല്ലായിടത്തും സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു.

മുഹൈസിന നാലിനടുത്തെ അമ്മാൻ സ്ട്രീറ്റിലെ ഖസർ അൽ അമിർ ജെന്റ്സ് സലൂൺ. ചിത്രം: മനോരമ
മുഹൈസിന നാലിനടുത്തെ അമ്മാൻ സ്ട്രീറ്റിലെ ഖസർ അൽ അമിർ ജെന്റ്സ് സലൂൺ. ചിത്രം: മനോരമ

∙നിരക്ക് കുറയുമ്പോൾ ഉപയോക്താക്കൾ കൂടും

മൂന്ന് മാസം മുൻപാണ് ഇത്തരം ബജറ്റ് ഹെയൽ സലൂണിന് കശ്മീർ സ്വദേശിയായ ഉടമ തുടക്കം കുറിച്ചത്. മിക്ക കടകളും പുറത്ത് നിന്ന് നോക്കുമ്പോൾ ചെറിയതാണെന്ന് തോന്നുമെങ്കിലും അകത്ത് കയറിയാൽ വിശാല സൗകര്യങ്ങള്‍ കാണാം. നിരക്ക് കുറയ്ക്കുമ്പോൾ ലാഭ വിവിതം കുറയുമെങ്കിലും ഉപയോക്താക്കളുടെ എണ്ണവും വർധിക്കുമെന്നതിനാല്‍ ഒരിക്കലും നഷ്ടത്തിലേക്കു പോകില്ലെന്ന് വഖാർ പറയുന്നു. മുടിമുറിക്കാനും താടി വടിക്കാനും 15 ദിർഹമാക്കിയാൽ 10 പേർ വരുന്നിടത്ത് അഞ്ച് ദിർഹമാക്കിയാൽ 50 പേര്‍ വരും. നിരക്ക് കുറയ്ക്കുന്നു എന്ന് വച്ച് സേവന സമയത്തിൽ കുറവുണ്ടാകില്ല. നല്ല പരിചയസമ്പന്നരായ ജീവനക്കാരെ തന്നെയാണ് ഇവിടെയെല്ലാം നിയമിച്ചിട്ടുള്ളത്. ദുബായ് മുനിസിപാലിറ്റിയുടെ നിബന്ധനകൾ കർശനമായി പാലിക്കുന്നു. മാത്രമല്ല, ഫേഷ്യലിനും മറ്റും ഉപയോഗിക്കുന്ന സാധനങ്ങളുടെ ഗുണമേന്മയും കുറയ്ക്കുന്നില്ല. ചെറിയ ലാഭത്തിന് ഉപയോക്താക്കളുടെ സന്തോഷവും സംതൃപ്തിയും തന്നെയാണ് ലക്ഷ്യം

മുഹൈസിന നാലിനടുത്തെ അമ്മാൻ സ്ട്രീറ്റിലെ ഖസർ അൽ അമിർ ജെന്റ്സ് സലൂൺ. ചിത്രം: മനോരമ
മുഹൈസിന നാലിനടുത്തെ അമ്മാൻ സ്ട്രീറ്റിലെ ഖസർ അൽ അമിർ ജെന്റ്സ് സലൂൺ. ചിത്രം: മനോരമ

ഇന്ത്യയിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമാണ് ഫേഷ്യലിനും മറ്റുമുള്ള അസംസ്കൃത വസ്തുക്കളും മറ്റു ഉത്പന്നങ്ങളും കൊണ്ടുവരുന്നത്. അതുകൊണ്ട് തന്നെ അവയുടെ ഗുണനിലവാരത്തിൽ ആർക്കും സംശയം വേണ്ടെന്ന് അമ്മാൻ സ്ട്രീറ്റിലെ കാലിക്കറ്റ് ഹൗസ് റസ്റ്ററന്റിന് തൊട്ടടുത്ത് പ്രവർത്തിക്കുന്ന  ഖസർ അൽ അമിർ ജീവനക്കാർ വാക്കു നൽകുന്നു. 

മുഹൈസിന നാലിനടുത്തെ അമ്മാൻ സ്ട്രീറ്റിലെ ഖസർ അൽ അമിർ ജെന്റ്സ് സലൂൺ. ചിത്രം: മനോരമ
മുഹൈസിന നാലിനടുത്തെ അമ്മാൻ സ്ട്രീറ്റിലെ ഖസർ അൽ അമിർ ജെന്റ്സ് സലൂൺ. ചിത്രം: മനോരമ

∙ മലയാളി കടകൾ ഒട്ടേറെ; പക്ഷേ, നിരക്കിൽ കുറവില്ല

യുഎഇയിലെ  ജെന്റ്സ് സലൂൺ മേഖലയിൽ ആയിരക്കണക്കിന് മലയാളികൾ പ്രവർത്തിക്കുന്നു. ഇവയുടെ മിക്കതിന്റെയും ഉടമകൾ മലയാളികൾ തന്നെ. ഇവിടങ്ങളിൽ മുടി വെട്ടാനും താടി വടിക്കാനുമെല്ലാം 15 ദിർഹമാണ് നിരക്ക്. ചില ആഡംബര കേന്ദ്രങ്ങളിൽ ഇതിലും കൂടുതൽ(60 ദിർഹം വരെ) നൽകേണ്ടി വരും. ഇത്തരം കടകൾക്ക് പിന്നിൽ ഭൂരിഭാഗവും അറബ് വംശജരാണ്. മുടിയും താടിയും വെട്ടേണ്ടത് 2 മാസത്തിലൊരിക്കലെങ്കിലും അനിവാര്യമായ കാര്യമായതിനാൽ, പലപ്പോഴും തൊഴിലാളികളെയും കഫ്റ്റീരിയ, സൂപ്പർ മാർക്കറ്റ് തുടങ്ങിയവയിൽ ജോലി ചെയ്യുന്ന സാധാരണക്കാരുടെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാറുമുണ്ട്. ഇത്തരക്കാരാണ് അഞ്ച് ദിർഹം കടകളെ തേടിയെത്തുന്നത്. കേരളത്തിൽ മുടിവെട്ടാൻ ചുരുങ്ങിയത് 200 രൂപ നൽകേണ്ടി വരുമ്പോൾ ശീതീകരിച്ച, വൃത്തിയും വെടിപ്പുള്ള മുറിയിൽ മുടിവെട്ടാന്‍ അഞ്ച് ദിർഹം നൽകിയാൽ മതിയെന്നത് ആരെയും സന്തോഷിപ്പിക്കും.

English Summary:

Budget gent's salons in Dubai, Just five dirhams for a haircut

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com