പാരമ്പര്യ തനിമയിൽ പൂരിം ആഘോഷിച്ച് ഇസ്രയേൽ ജനത
Mail This Article
നൂറ്റാണ്ടുകളുടെ പാരമ്പര്യ തനിമയിൽ പൂരിം ആഘോഷിച്ച് ഇസ്രയേൽ ജനത. ഈ വർഷത്തെ പൂരിം ഉത്സവം മാർച്ച് 23 ന് സൂര്യാസ്തമയത്തോടുകൂടിയാണ് ഇസ്രയേൽ ജനം ആഘോഷിച്ചത്. പ്രധാന ഉത്സവം ഇരുപത്തിനാലാം തീയതി ആയിരുന്നു. യുദ്ധം പൂർണമായും പര്യവസാനിച്ചില്ലെങ്കിലും , ഇസ്രയേൽ ജനം പണ്ട് വലിയൊരു ആപത്തിൽ നിന്ന് രക്ഷപ്പെട്ടതിന്‍റെ ഓർമ്മ പുതുക്കൽ ആയതിനാൽ പതിവ് പോലെ ആഘോഷം സംഘടിപ്പിച്ചു. പൂരിമിന് ഇസ്രയേലികൾ പ്രായഭേദമന്യേ വിചിത്രമായ വസ്ത്രങ്ങൾ ധരിച്ചും, മുഖംമൂടി അണിഞ്ഞും, ചായം പൂശിയും, പൊതുസ്ഥലങ്ങളിൽ ഒത്തുകൂടി ഡാൻസ് കളിച്ചും പാട്ടുപാടിയുമാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. ഇത്തവണയും പതിവ് തെറ്റിക്കാതെയായിരുന്നു ആഘോഷം
∙ പൂരിം ആഘോഷത്തിന്‍റെ ചരിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്...
ബിസി 480ൽ ജറുസലേം ദേവാലയം തകർക്കപ്പെട്ടതിനുശേഷം, യഹൂദ ജനം ലോകത്തിന്‍റെ പല ഭാഗങ്ങളിലേക്കും ചിതറിക്കപ്പെട്ടു. ആ സമയത്ത് ഇന്ത്യ മുതൽ എത്യോപ്യ വരെയുള്ള 127 പ്രവേശികൾ ഭരിച്ചിരുന്ന ആഹാസ്വേരുസ് രാജാവ്, തലസ്ഥാനമായ സൂസയിലെ സിംഹാസനത്തിൽ വാഴുമ്പോൾ തന്‍റെ മൂന്നാം ഭരണവർഷം എല്ലാവർക്കും ഏഴുദിവസം നീണ്ടുനിന്ന ഒരു വിരുന്നു നൽകി. വിരുന്നിന്‍റെ അവസാനത്തിൽ രാജാവ് രാജ്ഞിയോട് സദസ്സിൽ നൃത്തം ചെയ്യുവാൻ ആവശ്യപ്പെട്ടു. എന്നാൽ രാഞ്ജി രാജാവിന്‍റെ ആവശ്യം നിരസിച്ചു. കുപിതനായ രാജാവ് പ്രമുഖന്മാരും ജ്ഞാനികളുമായ ഏഴുപേരോട് ആലോചിച്ച് രാജ്ഞിയെ പദവിയിൽ നിന്ന് മാറ്റുന്നതിനും പകരം അവളെക്കാൾ ശ്രേഷ്ഠയും സുന്ദരിയുമായ മറ്റൊരാൾക്ക് രാജ്ഞി പദം നൽകുന്നതിനും തീരുമാനിച്ചു.
അങ്ങനെ എസ്തേർ എന്ന യഹൂദ യുവതി രാജ്ഞിയായി തിരഞ്ഞെടുക്കപ്പെട്ടു. ആ സമയം രാജ സദസ്സിൽ ഉന്നത പദവിയിൽ ഉണ്ടായിരുന്ന ഹാമാൻ, യഹൂദ ജനത്തോടുള്ള വിരോധത്താൽ എല്ലാ യഹൂദന്മാരെയും കൊല്ലുന്നതിനുള്ള സമ്മതം രാജാവിൽ നിന്നും നേടിയെടുത്തു.യഹൂദന്മാരെ കൊല്ലുന്നതിനായി ഹാമാൻ ഒരു തീയതി നറുക്കിട്ട് എടുത്തു. ഇതിനിടയിൽ രാജാവിനെ കൊല്ലുന്നതിനായി ഹാമാൻ നടത്തിയ ഒരു ശ്രമം എസ്തേർ രാജ്ഞി വഴിയായി രാജാവ് അറിയിക്കുകയും, യഹൂദ ജനത്തെ ഒന്നടങ്കം കൊല്ലുന്നതിനായി ഹാമാൻ തിരഞ്ഞെടുത്ത ദിവസം തന്നെ ഹാമാനെ രാജാവ് തൂക്കിലേറ്റിക്കൊന്നു. അങ്ങനെ യഹൂദജനം വലിയ ഒരു ആപത്തിൽ നിന്നും രക്ഷപ്പെട്ടു. അന്നുമുതൽ എല്ലാവർഷവും പൂരിം ഇസ്രയേൽ ജനത ആഘോഷിക്കാൻ തുടങ്ങി.
(വാർത്ത അയച്ചത്: ഇസ്രായേലിലെ അക്കോ എന്ന സ്ഥലത്തുനിന്നും സജു മാത്യു)