ADVERTISEMENT

കരിപ്പൂർ (മലപ്പുറം) ∙ കടൽ കടന്നു ഗൾഫു നാടുകളിലെ റമസാൻ വിപണി കീഴടക്കി മാമ്പഴമധുരം. ഗൾഫു നാടുകളിലേക്കു കൂടുതലായി പഴം, പച്ചക്കറി കയറ്റുമതി നടക്കുന്ന വിമാനത്താവളമായ കോഴിക്കോടുനിന്നു മാത്രം ദിവസവും 10 ടണ്ണിന് മുകളിൽ മാമ്പഴം വിമാനം കയറിപ്പോകുന്നുണ്ട്. ദിവസങ്ങൾക്കുള്ളിലാണ് മാമ്പഴം കയറ്റുമതി ഇരട്ടിയായത്. ഗൾഫ് നാടുകൾക്കു പുറമെ, മാഞ്ചസ്റ്റർ ഉൾപ്പെടെ വിവിധ യൂറോപ്യൻ വിമാനത്താവളങ്ങളിലേക്കും കരിപ്പൂർ വഴി കയറ്റുമതി വർധിച്ചു. റമസാനും മാമ്പഴ സീസണും ഒന്നിച്ചെത്തിയതോടെയാണ് കയറ്റുമതി കുത്തനെ കൂടിയത്. 

ഇരുപതോളം ഇനം മാമ്പഴം ദിവസവും കയറ്റുമതിയുണ്ട്. അയൽസംസ്ഥാനങ്ങളിൽനിന്നാണ് കൂടുതലും എത്തുന്നത്. എന്നാൽ പാലക്കാട് മേഖലയിൽനിന്നും മറ്റുമുള്ള, കേരളത്തിൽ കൃഷി ചെയ്യുന്ന മാമ്പഴങ്ങളും ഗൾഫ് വിപണിയിൽ കാര്യമായി ഇടംപിടിച്ചു തുടങ്ങിയിട്ടുണ്ട്. കർണ്ണാടകയിൽനിന്ന് എത്തുന്ന നീലൻ മാങ്ങയും തമിഴ്നാട്ടിൽനിന്നുള്ള തൂതപൂരി, നാട്ടി, ബദാമി, സിന്ധൂരം എന്നീ മാമ്പഴങ്ങളും പാലക്കാട് മേഖലയിൽനിന്നു വലിയതോതിൽ കൃഷി ചെയ്തു കയറ്റുമതിക്കായി എത്തുന്നുണ്ട്. 

കർണ്ണാടകയിൽനിന്നുള്ള മല്ലിക, പ്രിയൂർ, ഹിമപസന്ത്, കാലപാഡി, ചക്കര കട്ടി, മാൽഗോവ എന്നിവയും കർണ്ണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നും എത്തുന്ന മൂവാണ്ടൻ, റുമാനി, ഗുദാദത്ത്, പഞ്ചവർണ എന്നിവയും ഇപ്പോൾ കരിപ്പൂരിലെത്തി വിമാനം കയറുന്നവരിൽ പ്രധാനികളാണ്. 

കരിപ്പൂർ വഴിയുള്ള കയറ്റുമതിക്കു പുറമെ, രത്നഗിരിയിൽനിന്നുള്ള മാമ്പഴം മഹാരാഷ്ട്രയിലെ വിമാനത്താവളവും തുറമുഖവും വഴി ഗൾഫു നാടുകളിലേക്കു കയറ്റുമതി ചെയ്യുന്നുണ്ടെന്ന് കരിപ്പൂരിലെ കെഎൻപി എക്സ്പോർട്സ് ഉടമ സുഫിയാൻ കാരി പറഞ്ഞു. അൽഫോൻസോ ഇനത്തിൽപ്പെട്ട മാമ്പഴമാണ് രത്നഗിരിയിൽനിന്ന് കൂടുതലുള്ളത്. ദുബായ്, അബുദാബി, റാസൽഖൈമ, ഷാർജ, ജിദ്ദ, റിയാദ്, മസ്കത്ത്, ദോഹ ബഹ്റൈൻ തുടങ്ങിയ ഗൾഫ് നാടുകളിലേക്കു പുറമേ ദുബായ് ബഹ്റൈൻ വിമാനത്താവളങ്ങൾ വഴി മാഞ്ചസ്റ്റർ ഉൾപ്പടെ വിവിധ യൂറോപ്യൻ രാജ്യങ്ങളിലേക്കും മാമ്പഴം കയറ്റുമതിയുണ്ട്. 

കേരളത്തിൽ കൃഷി ചെയ്യുന്ന നാടൻ മാമ്പഴം അന്വേഷിച്ചെത്തി വാങ്ങുന്ന മലയാളി പ്രവാസികൾ ഏറെയുണ്ടെന്ന് ഏജൻസിക്കാർ പറയുന്നു. ദിവസങ്ങൾ കഴിയുന്നതോടെ പ്രാദേശിക മാമ്പഴങ്ങൾ ഉൾപ്പടെ നൂറിലേറെ ഇനം മാമ്പഴം ഗൾഫ് വിപണിയിലെത്തും. 

ഓർഡറുണ്ട്, വിമാനത്തിൽ സ്ഥലമില്ല
ഗൾഫ് നാടുകളിലെ വ്യാപാരമേഖലയും മലബാർ മേഖലയിലെ കയറ്റുമതി ഏജൻസികളും തമ്മിൽ നിലനിൽക്കുന്ന വർഷങ്ങളുടെ ബന്ധം പഴം, പച്ചക്കറി ഓര്‍ഡറുകൾ കൂടുതലും കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ചു ലഭിക്കാൻ പ്രധാന കാരണമാണ്. അടുത്ത ദിവസംതന്നെ ലഭിക്കണം എന്ന രീതിയിലായിരിക്കും പല ഓർഡറുകളും. അതിനാൽ, കപ്പലിനെക്കാൾ വിമാനങ്ങളെയാണ് കയറ്റുമതിക്ക് ആശ്രയിക്കുന്നത്. അയൽ സംസ്ഥാനങ്ങളിൽനിന്നു ചരക്കുലോറികൾക്കു ചുരമിറങ്ങി എത്താവുന്ന അടുത്തുള്ള വിമാനത്താവളം എന്നതും കരിപ്പൂരിനു ഗുണം ചെയ്യുന്നുണ്ട്. എന്നാൽ, ചരക്കു വിമാനമോ വലിയ വിമാനങ്ങളോ ഇല്ലാത്തതിനാൽ ചെറു വിമാനങ്ങളിലാണ് കയറ്റുമതി. അവധിക്കാലവും റമസാനും ആയതിനാൽ മിക്ക വിമാനങ്ങളിലും നിറയെ യാത്രക്കാരും അവരുടെ ലഗേജും ഉണ്ടാകും. പലപ്പോഴും ഓർഡർ അനുസരിച്ചുള്ള ചരക്ക് കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയാണ്.

English Summary:

Ramadan fruits market in Gulf countries - Mango

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com