ADVERTISEMENT

നോമ്പുകാലത്ത് മണ്ണും മനസ്സും ഒരുപോലെ ഒരുങ്ങുമെന്നു പറയുന്നത് എത്ര ശരിയാണ്. തിരക്കിട്ട് ഓടുന്ന മനുഷ്യരുടെ ശരീര ഭാഷ പോലും മാറും. നോട്ടത്തിൽ അനുകമ്പയേറും. സഹായിക്കാൻ കൈകൾ വെമ്പും. സാധാരണ ദിവസങ്ങളിൽ വൈകുന്നേരം അഞ്ചോടെ വാഹനത്തിരക്കിൽ നിശ്ചലമാകുന്ന ദുബായ്ഷാർജ റോഡ് നോമ്പുകാലത്ത് സ്വഭാവം മാറ്റും. 5 കഴിയുന്നതോടെ ഈ വഴികൾ പതുക്കെ വിജനമാകും. നോമ്പുതുറയ്ക്കു ബാങ്ക് വിളിക്കുമ്പോൾ ഷാർജയിലെ റോഡിലൂടെ പോകുന്നവർക്ക് കേരളത്തിലെ ഹർത്താൽ ഓർമ വരും. മിക്കവരും അപ്പോഴേക്കും പള്ളികളിലോ വീടുകളിലോ ചേക്കേറിയിട്ടുണ്ടാകും. റോഡുകൾക്ക് ഇത്രയെല്ലാം മാറാമെങ്കിൽ മനുഷ്യർ എത്ര മാറിക്കാണും ! 

ദിവസവും ലക്ഷക്കണക്കിനു മനുഷ്യരാണ് സൗജന്യമായി നോമ്പുതുറക്കുന്നത്. പള്ളി മുറ്റത്തും മൈതാനങ്ങളിലും ഇഫ്താർ ബാങ്കിനായി കാത്തിരിക്കുന്നവർ. അടുത്തിരിക്കുന്നവന്റെ രാജ്യമോ ഭാഷയോ അറിയില്ലെങ്കിലും‍ ഒരു പാത്രത്തിൽ നിന്നവർ വ്രതം മുറിക്കും. ആ നോമ്പുതുറയിൽ ക്രിസ്ത്യനും ഹിന്ദുവും മതമുള്ളവനും ഇല്ലാത്തവരും ഉണ്ടാകും. നോമ്പുള്ളവനൊപ്പം നോമ്പില്ലാത്തവനും കാണും. ഒരു വ്രതത്തിനു മുന്നിൽ അലിഞ്ഞില്ലാതാകുന്ന മനുഷ്യ മതിൽക്കെട്ട്. 

ട്രാഫിക് സിഗ്നലുകളിലെ ഇഫ്താർ കിറ്റ് വിതരണം റമസാനിലെ മനോഹര കാഴ്ചയാണ്. പൊലീസും മുനിസിപ്പാലിറ്റിയും ആർടിഎയും വിവിധ സർക്കാർ വകുപ്പുകളും റെഡ് ക്രെസന്റുമെല്ലാം കൈകോർക്കുന്ന അതിവിപുല പദ്ധതിയാണ് കിറ്റ് വിതരണം. നോമ്പുതുറ സമയത്ത് വാഹനങ്ങളിലുള്ളവർക്ക് കൃത്യ സമയത്ത് നോമ്പു തുറക്കാൻ ആവശ്യമായവയാണ് വിതരണം ചെയ്യുന്നത്. ദുബായുടെ കിറ്റ് ഉൽസാഹത്തോടെ വിതരണം ചെയ്യുന്നത് ഒരു ഫിലിപ്പിൻസുകാരനാണ്. ഏറ്റുവാങ്ങുന്നത് മറ്റൊരു രാജ്യക്കാരും. 

നോമ്പു തുറക്കൽ തിരക്കിൽ അലക്ഷ്യമായും അമിത വേഗത്തിലും വാഹനം ഓടിക്കാതിരിക്കാനുള്ള വലിയ കരുതലിന്റെ പ്രതീകമാണ് ട്രാഫിക് സിഗ്നലിലെ കിറ്റ് വിതരണം. പതിനായിരക്കണക്കിന് കിറ്റുകളാണ് ദിവസവും ട്രാഫിക് സിഗ്നലുകളിൽ നൽകുന്നത്. വൈകുന്നേരം അഞ്ചിന് ഇവ സിഗ്നലുകളിലെത്തും. വാഹനങ്ങൾ നിർത്തുന്ന ഭാഗത്തേക്ക് സന്നദ്ധ സേവകരെത്തും. നിങ്ങളുടെ വണ്ടിയിൽ എത്ര പേരുണ്ടോ അത്രയും പേർക്കും കിട്ടും പൊതികൾ. കൂടുതൽ വേണമെങ്കിൽ അതും ആവശ്യപ്പെടാം. നോമ്പുണ്ടോ എന്ന് പോലും ആരും ചോദിക്കില്ല. ലഭിക്കുന്ന പൊതികൾ വേണ്ടെന്നു പറയരുത്, അത് തരുന്നവർക്കു പ്രയാസമുണ്ടാക്കും. വാഹനത്തിലിരിക്കുന്ന ഇംഗ്ലിഷ് പൗരനു നേരെ കിറ്റ് നീട്ടിയ ഫിലിപ്പീനി പെൺകുട്ടിയോട് അദ്ദേഹം സ്നേഹത്തിൽ പറഞ്ഞു, എനിക്ക് നോമ്പില്ല സഹോദരി. അത് മറ്റൊരാൾക്കു കൊടുക്കു. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടേയെന്ന്. 

അതു വിഡിയോയിൽ ചിത്രീകരിക്കുന്നതു കണ്ട് അദ്ദേഹം എനിക്കു നേരെ നോക്കി പറഞ്ഞു, ഇത് ഈ ഭൂമിയിൽ ഇവിടെ മാത്രമേ കാണു, അതാണ് ഈ നാട്. ആ പായ്ക്കറ്റിൽ ഈന്തപ്പഴമുണ്ടാകും, വെള്ളമുണ്ടാകും, ബിസ്കറ്റും പഴങ്ങളുമുണ്ടാകും. റമസാൻ ഒന്നു മുതൽ തുടങ്ങുന്ന വിതരണം, ചെറിയ പെരുന്നാളു വരെ തുടരും. വിതരണം ചെയ്യുന്ന ഓരോ വിഭവത്തിന്റെയും ഗുണമേന്മ ഉറപ്പു വരുത്തിയതാണ്. ഇതിനു പുറമേ മറ്റു ചില കാഴ്ചകൾ കൂടി ഈ നോമ്പുകാലത്തുണ്ട്. ഓഫിസിൽ നിന്ന് നേരത്തെ ഇറങ്ങുന്ന ചിലർ അവർ ആദ്യം പോകുന്നത് സൂപ്പർ മാർക്കറ്റുകളിലേക്ക്. അവരുടെ വാഹനത്തിൽ ഇഫ്താർ കിറ്റുകൾ കുത്തി നിറയ്ക്കും. വീട്ടിലേക്കു പോകുന്ന വഴിയിൽ കാണുന്നവർക്കൊക്കെ കൊടുക്കും. അങ്ങനെ, എന്തെല്ലാം  മനുഷ്യത്വം മണക്കുന്ന കാഴ്ചകളാണ് നോമ്പു കാലം സമ്മാനിക്കുന്നത്.

English Summary:

People From Different Countries Gave Iftar Kit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com