ADVERTISEMENT

അബുദാബി∙  യുദ്ധം മൂലം ദുരിതമനുഭവിക്കുന്ന ഗാസ ജനതയ്ക്കുള്ള യുഎഇയുടെ കരുതൽ തുടരുന്നു. നവംബറിൽ ആരംഭിച്ച യുദ്ധത്തിനു ശേഷം 7 മാസത്തിനിടെ യുഎഇ നൽകിയത് 50,000 ടൺ ദുരിതാശ്വാസ വസ്തുക്കൾ.

തിങ്കളാഴ്ച വരെ 260 വിമാനങ്ങളിലും 1,243 ലോറികളിലുമായി 32,000 ടൺ സഹായം എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഗാസ സഹായ പദ്ധതിയായ ഗാലന്റ് നൈറ്റ്–3ലൂടെ ഈജിപ്തിലെ അൽ അറിഷ് തുറമുഖത്തേക്ക് 18000 ടൺ അവശ്യ വസ്തുക്കളുമായി 3 കപ്പലുകളും പുറപ്പെട്ടിട്ടുണ്ട്.

ഗാസയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കുന്നതിന് യുഎഇയുടെ നേതൃത്വത്തിലുള്ള 2 ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്. പരുക്കേറ്റ പലസ്തീൻ പൗരന്മാർക്ക് കൃത്രിമ അവയവങ്ങൾ നൽകുന്നതിനുള്ള കേന്ദ്രവും തുറന്നു.  

തെക്കൻ ഗാസ മുനമ്പിലാണ് ഫീൽഡ് ആശുപത്രി പ്രവർത്തിക്കുന്നത്. ഡിസംബർ 2 മുതൽ ഇതുവരെ 20,503 പേർക്കു ചികിത്സ ലഭ്യമാക്കി. അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെ ചെയ്യാനുള്ള സൗകര്യം വരെ ഫീൽഡ് ആശുപത്രിയിലുണ്ട്. കൂടാതെ അൽ അറിഷ് തുറമുഖത്ത് 100 കിടക്കകളുള്ള ഫ്ലോട്ടിങ് ആശുപത്രിയും പ്രവർത്തിക്കുന്നു. ആശുപത്രിയാക്കി മാറ്റിയ കപ്പലിൽ 100 മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുണ്ട്.

ഓപ്പറേഷൻ റൂമുകൾ, തീവ്രപരിചരണ സൗകര്യങ്ങൾ, ലബോറട്ടറി, ഫാർമസി, മെഡിക്കൽ വെയർഹൗസുകൾ എന്നിവ അടങ്ങിയതാണ് സഞ്ചരിക്കുന്ന ആശുപത്രി. ജനങ്ങളെ കപ്പലിൽ എത്തിക്കുന്നതിന് വിമാനവും ബോട്ടും ആംബുലൻസുമുണ്ട്. 

ഇതിനുപുറമെ ഗാസയിൽ നിന്ന് 671 രോഗികളെയും 735 കുടുംബാംഗങ്ങളെയും യുഎഇയിൽ എത്തിച്ച് ചികിത്സിക്കുന്നുണ്ട്. 6 ലക്ഷത്തിലേറെ പേർക്കായി ദിവസേന 12 ലക്ഷം ഗാലൻ ശുദ്ധജലം ഉൽപാദിപ്പിക്കാൻ ശേഷിയുള്ള 6 ജലശുദ്ധീകരണ പ്ലാന്റുകളും യുഎഇ സജ്ജമാക്കി. 

English Summary:

UAE aid to Gaza: 50,000 tons of relief aid provided in 7 months

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com