ADVERTISEMENT

ദുബായ് ∙ സന്ദർശക വീസയിൽ യുഎഇയിലേക്കു പോകാൻ എത്തുന്നവരുടെ പരിശോധന കേരളത്തിലെ വിമാനത്താവളങ്ങളിലും കർശനമാക്കിയതോടെ ഒട്ടേറെപ്പേരുടെ യാത്ര മുടങ്ങി. പോകുന്നവരുടെ കൈവശം യുഎഇയിലെ ഹോട്ടൽ ബുക്കിങ്ങിന്റെ രേഖയും ചെലവിനായി 5000 ദിർഹവും (1.3 ലക്ഷം രൂപ) ഉണ്ടാകണമെന്ന വ്യവസ്ഥ വിമാനക്കമ്പനികൾ കർശനമായി പാലിച്ചതോടെയാണിത്. 

വീസയും വിമാന ടിക്കറ്റും മാത്രമായി എയർപോർട്ടിൽ എത്തിയ നൂറുകണക്കിനു പേർക്ക് ഇന്നലെ മടങ്ങേണ്ടിവന്നു. യുഎഇയിൽ സ്വീകരിക്കുന്ന ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ വീസ, താമസ വിവരങ്ങൾ നൽകിയിട്ടു പോലും യാത്ര അനുവദിച്ചില്ല.

Image Credits: Jetlinerimages/Istockphoto.com
Image Credits: Jetlinerimages/Istockphoto.com

യാത്ര മുടങ്ങിയവർക്ക് ടിക്കറ്റ് തുക മടക്കി നൽകാനോ തീയതി മാറ്റി നൽകാനോ തയാറായുമില്ല.  ഏറെ കാത്തുനിന്ന ശേഷമാണു പലരും മടങ്ങിയത്. കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിൽ നിന്ന് ഇന്നലെ ഒട്ടേറെപ്പേർ യാത്ര ചെയ്യാനാകാതെ മടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ യുഎഇയിൽ യാത്രക്കാരെ തടഞ്ഞുവച്ചതിന്റെ പശ്ചാത്തലത്തിലാണു പരിശോധനകൾ കർശനമാക്കിയത്. ഇന്നലെ മാത്രം ഇരുപതിലേറെപ്പേരെ കൊച്ചിയിൽ നിന്ന് മടക്കിയയച്ചു. പ്രതിദിനം അഞ്ചുപേരെ വരെ കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് തിരിച്ചയയ്ക്കുന്നുണ്ട്. ഇതുവരെ 30 പേർക്കെങ്കിലും കോഴിക്കോട്ടു നിന്ന് യാത്ര മുടങ്ങി. 

യുഎഇ സന്ദർശനത്തിന് വീസയ്ക്കും മടക്ക യാത്രാ ടിക്കറ്റിനും പുറമേ ഹോട്ടൽ ബുക്കിങ്, 5000 ദിർഹം എന്നിവ നിർബന്ധമാക്കിയുള്ള അറിയിപ്പ് ചൊവ്വാഴ്ച രാത്രിയോടെ ലഭിച്ചതായി ഇൻഡിഗോ അധികൃതർ പറഞ്ഞു. മതിയായ യാത്രാ രേഖകളില്ലാത്തവർ യുഎഇയിൽ എത്തുന്നതിന്റെ ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കാണെന്നും ഓരോ യാത്രക്കാർക്കും 5000 ദിർഹം വീതം പിഴ ചുമത്തുമെന്നുമാണ് മുന്നറിയിപ്പ്. ആദ്യമായാണ് യുഎഇയിലേക്കുള്ള യാത്രയ്ക്ക് ഇത്രയധികം നിയന്ത്രണം വിമാനത്താവളങ്ങളിൽ ഏർപ്പെടുത്തുന്നത്. ഒരു മാസത്തെ സന്ദർശക വീസയ്ക്ക് 3000 ദിർഹവും (68,000 രൂപ) 2 മാസത്തെ വീസയ്ക്ക് 5000 ദിർഹവുമാണ് കൈവശം വേണ്ടത്. ഇത്രയും തുക ചെലവാക്കാവുന്ന ക്രെഡിറ്റ് കാർഡ് ഉണ്ടായാലും മതി.

English Summary:

UAE Visit Visa: Kerala Airports Strengthened the Inspection

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com