ADVERTISEMENT

കൊളംബോ∙ രാജ്യാന്തര സമുദ്ര നിയമം ലംഘിച്ചതായി ആരോപിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിൽ  മത്സ്യബന്ധനം നടത്തുകയായിരുന്ന 25 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയെും അവരുടെ ട്രോളറുകളെയും ശ്രീലങ്കൻ നാവികസേന കസ്റ്റഡിയിലെടുത്തു. ശ്രീലങ്കയിലെ പോയിന്റ് പെഡ്രോ ടൗണിൽ നിന്നുമാണ് ഇവരെ പിടികൂടിയതെന്നാണ് ശ്രീലങ്കൻ നാവികസേന അറിയിച്ചിരിക്കുന്നത്. അനധികൃതമായി  മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെ ശനിയാഴ്ച രാത്രി പിടികൂടിയതെന്ന് ശ്രീലങ്കൻ നാവിക സേന അവകാശപ്പെടുന്നത്. 

വിദേശ മത്സ്യബന്ധന ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനം തടയുന്നതിനായി കടലിൽ ശ്രീലങ്കൻ നാവികസേന പതിവായി പട്രോളിംഗും ഓപ്പറേഷനുകളും നടത്തുണ്ട്. നിയമവിരുദ്ധ മത്സ്യബന്ധനം പ്രാദേശിക മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിനും രാജ്യത്തിന്റെ സമുദ്രവിഭവങ്ങൾക്കും ദോഷകരമാണെന്ന് നാവികസേന ഔദ്യോഗിക പത്രക്കുറിപ്പിൽ അറിയിച്ചു. 

പിടിയിലായ മത്സ്യത്തൊഴിലാളികൾ തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലും പുതുച്ചേരിയിലെ കാരക്കൽ ജില്ലയിലും പെട്ടവരാണ്. മത്സ്യത്തൊഴിലാളികളെ കങ്കസന്തുറൈ തുറമുഖത്ത് എത്തിച്ച ശേഷം തുടർ നടപടികൾക്കായി മൈലാടി ഫിഷറീസ് ഇൻസ്പെക്ടർക്ക് കൈമാറും. മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കൾ സംഭവത്തിൽ ആശങ്ക പ്രകടിപ്പിക്കുകയും അവരെയും അവരുടെ രണ്ട് ലൈഫ് ബോട്ടുകളും രക്ഷിക്കണമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളോട് അഭ്യർത്ഥിക്കുകയും ചെയ്തു.

കഴിഞ്ഞ മാസം 27 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ അധികൃതർ മോചിപ്പിച്ചിരുന്നു. ഒക്ടോബറിൽ, രാമേശ്വരം, മണ്ഡപം എന്നിവിടങ്ങളിൽ നിന്നുള്ള 64 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി അറസ്റ്റ് ചെയ്തിരുന്നു. അവരുടെ ബോട്ടുകളും മത്സ്യബന്ധന വലകളും സഹിതമാണ് അന്ന്  പിടികൂടിയത് . 2023ൽ ഇതുവരെ 33 ഇന്ത്യൻ ട്രോളറുകളും 220 ഇന്ത്യൻ മത്സ്യത്തൊഴിലാളികളും ശ്രീലങ്കൻ നാവികസേനയുടെ പിടിയിലായിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു.

ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്യുന്നത് തമിഴ്‌നാട് സർക്കാരിനെയും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെയും ആശങ്കപ്പെടുത്തുന്ന വിഷയമാണ്. ശ്രീലങ്കൻ നാവികസേന തമിഴ്നാട്ടിൽ നിന്നുള്ള  മത്സ്യത്തൊഴിലാളികളെ ആവർത്തിച്ച് അറസ്റ്റ് ചെയ്യുന്ന വിഷയം ഉയർത്തിക്കാട്ടി ഒക്ടോബറിൽ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചിരുന്നു.

English Summary:

25 Indian Fishermen Accused Of "Illegal Poaching" Detained By Sri Lanka

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com