മരിച്ചെന്നു കരുതിയ രോഗി ജീവിച്ചു, രണ്ടു ദിവസത്തിനുശേഷം മരണം; കെയർ ഹോമിനു പിഴ
Mail This Article
അയോവ∙ ശ്വാസം മുട്ടലിനെ തുടർന്നു മരിച്ചതായി കരുതിയ രോഗിയെ ജീവനോടെ ബാഗിനുള്ളിൽ കണ്ടെത്തി. രണ്ടു ദിവസത്തിനു ശേഷം 66കാരിയായ സ്ത്രീ മരണത്തിനു കീഴടങ്ങുകയും ചെയ്തു. അയോവ സംസ്ഥാനത്തെ ഒരു മെഡിക്കൽ സെന്ററിലെ ജീവനക്കാർ അൽഷിമേഴ്സ് കെയർ സെന്ററിലായിരുന്ന സ്ത്രീ മരിച്ചെന്നു തെറ്റിദ്ധരിക്കുകയും പ്ലാസ്റ്റിക് ബാഗിലാക്കി ഫ്യൂണറൽ ഹോമിലേക്ക് അയക്കുകയുമായിരുന്നു.
Also read : മലയാളി വിദ്യാർഥി ആർണ നായർക്ക് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം
എന്നാൽ ഫ്യൂണറൽ ഹോമിലെ ജീവനക്കാരൻ ബാഗ് തുറന്നപ്പോൾ അതിനകത്തു നിന്നു സ്ത്രീയുടെ ‘നെഞ്ച് ചലിക്കുന്നതും വായുവിനായി ശ്വാസം മുട്ടുന്നതും’ കണ്ടുവെന്നാണ് അയോവ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻസ്പെക്ഷൻസ് ആൻഡ് അപ്പീൽസിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നത്.
ജനുവരി മൂന്നിനു അൽഷിമേഴ്സ് കെയറിലെ ഒരു രോഗിക്ക് പൾസും ശ്വാസവും ഉണ്ടായിരുന്നില്ലെന്ന് അവിടെയുള്ള ജീവനക്കാരൻ പറഞ്ഞു. പ്രാദേശിക സമയം രാവിലെ ആറോടെ രോഗി മരിച്ചുവെന്ന് നഴ്സ് റിപ്പോർട്ട് ചെയ്തു. തുടർന്ന് വീട്ടുകാരുമായി ബന്ധപ്പെടുകയും ഫ്യൂണറൽ ഹോമിലേക്ക് മൃതദേഹമെന്നു കരുതി അയക്കുകയുമായിരുന്നു. ഫ്യൂണറൽ ഡയറക്ടറും സ്ത്രീക്കു ജീവനുള്ളതിന്റെ ലക്ഷണങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല. പിന്നീട് ഫ്യൂണറൽ ഹോം സ്റ്റാഫ് ബാഗ് അഴിച്ചപ്പോഴാണു നെഞ്ചിന്റെ ചലനവും വായുവിനായുള്ള ശ്വാസതടസ്സവും കണ്ടത്. തിരിച്ച് ആ സ്ത്രീയെ അൽഷിമേഴ്സ് സെന്ററിലേക്ക് തന്നെ അയച്ചു. അവിടെ വച്ച് രണ്ടു ദിവസത്തിനു ശേഷം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ മരിക്കുകയായിരുന്നു.
റസിഡൻഷ്യൽ കെയർ ഫെസിലിറ്റി രോഗിയുടെ പൂർണമായ സംരക്ഷണം ഏറ്റെടുക്കുന്നതിൽ പരാജയപ്പെട്ടതിന് ഗ്ലെൻ ഓക്സ് എന്ന അൽഷിമേഴ്സ് സ്പെഷ്യൽ കെയർ സെന്ററിന് $10,000 പിഴയും ചുമത്തി. രോഗിയുടെ കുടുംബവുമായി ആശയവിനിമയം നടത്തിയിരുന്നതായി സെന്റർ എക്സിക്യൂട്ടീവ് ഡയറക്ടർ ലിസ ഈസ്റ്റ്മാൻ പറഞ്ഞു. ‘ഞങ്ങളുടെ താമസക്കാരുടെ ജീവിതാവസാനം വരെയുള്ള പരിചരണത്തിനു ഞങ്ങൾ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്’– അവർ പറഞ്ഞു.
English Summary : A patient declared dead is found in a body bag gasping for air in an Alzheimer's care center in Iowa