ഹൂസ്റ്റണ്‍ ∙ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനേക്കാള്‍ ആവേശകരമാണ് ഇക്കുറി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള പ്രൈമറി. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസും തമ്മിലാകും പ്രധാന പോരാട്ടം എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചനകള്‍. ആദ്യ ഘട്ടം മുതല്‍ക്കേ ട്രംപ് മുന്നിട്ടു നില്‍ക്കുകയാണെങ്കിലും ഡിസാന്റിസിന്റെ ജനപ്രീതി നാള്‍ക്കു നാള്‍ വര്‍ധിച്ചു വരികയാണെന്ന് ചില സര്‍വേകള്‍ പ്രവചിച്ചതോടെ മത്സരം പ്രവചനാതീതമാകുന്നു എന്ന തോന്നല്‍ ഉളവാക്കുകയാണ്.
Read Also: ഡാലസിൽ ശക്തമായ കൊടുങ്കാറ്റും ആലിപ്പഴ വർഷവും; വൈദ്യുതി വിതരണം മുടങ്ങി
അതിനിടെ പുറത്തു വന്ന ഏറ്റവും പുതിയ സര്‍വേ ട്രംപ് പക്ഷത്തിന് ആഹ്‌ളാദിക്കാന്‍ വക നല്‍കുന്നതാണ്. മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് 2024 റിപ്പബ്ലിക്കന്‍ നാമനിര്‍ദ്ദേശത്തിനുള്ള തന്റെ പ്രൈമറി എതിരാളിയായ റോണ്‍ ഡിസാന്റിസിനെക്കാല്‍ 14 പോയിന്റിനു മുന്നിട്ടു നില്‍ക്കുന്നതായി ക്വിന്‍നിപിയക് ദേശീയ വോട്ടെടുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച പുറത്തുവിട്ട സര്‍വേയില്‍ റിപ്പബ്ലിക്കന്‍ വോട്ടര്‍മാരില്‍ ട്രംപിനെ പാര്‍ട്ടിയുടെ നോമിനിയായി റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 46 ശതമാനം തിരഞ്ഞെടുക്കുമെന്നാണ് പറയുന്നത്. അതേസമയം, ഡിസാന്റിസിനുള്ള പിന്തുണ 32 ശതമാനം മാത്രമാണ്.

മുന്‍ യുഎന്‍ അംബാസഡര്‍ കൂടിയായ നിക്ക് ഹേലിക്ക് അഞ്ചു ശതമാനം പേരുടെ പിന്തുണയാണുള്ളത്. മൂന്നു ശതമാനം പേരുടെ പിന്തുണ മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനാണ് ലഭിച്ചത്. കഴിഞ്ഞ മാസം, ട്രംപും ഡിസാന്റിസും നാമനിര്‍ദ്ദേശത്തിനായി കടുത്ത പോരാട്ടത്തിലായിരുന്നു. റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 42 ശതമാനം പേരുടെ പിന്തുണ ട്രംപിന് ലഭിച്ചപ്പോള്‍ 36 ശതമാനം പേര്‍ അന്ന് ഡിസാന്റിസിനെയാണ് പിന്തുണച്ചിരുന്നത്.
അതായത് വെറും 6 ശതമാനം ലീഡ് മാത്രമായിരുന്നു ട്രംപിന് അന്ന് ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 14 ശതമാനമായി ഉയര്‍ന്നത്. മുന്‍ പ്രസിഡന്റ് കൂടുതല്‍ നിയമപരമായ കെണികളില്‍ ഉള്‍പ്പെടുന്നതിനിടെയാണ് ഈ സര്‍വേ എന്നതും ശ്രദ്ധേയമാണ്. ട്രംപും പോണ്‍ സ്റ്റാര്‍ സ്‌റ്റോമി ഡാനിയേല്‍സും ഉള്‍പ്പെടുന്ന ഹഷ്-മണി പദ്ധതി കേസില്‍ മാന്‍ഹട്ടന്‍ ഗ്രാന്‍ഡ് ജൂറി വാദം കേള്‍ക്കുന്നത് ആരംഭിക്കാനിരിക്കെ ട്രംപിന് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ സര്‍വേ ഫലം.

ട്രംപ് ഡിസാന്റിസ് പോരാട്ടം, ബൈഡനും കളത്തിൽ
‘മുന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെതിരെ ആക്രമണം വര്‍ധിപ്പിച്ചിരുന്നു. ജിഒപി ചര്‍ച്ചകളില്‍ ഡിസാന്റിസ് സജീവമായിരിക്കാം. പക്ഷേ, ഇപ്പോള്‍ ട്രംപ് അനുകൂലികളുടെ കൊഴിഞ്ഞു പോക്ക് ഉണ്ടായിട്ടില്ല. വാസ്തവത്തില്‍ റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ മികച്ച പിന്തുണയാണ് ലഭിക്കുന്നത്. അത് ഇപ്പോള്‍ ആസ്വദിക്കുകയാണ്’ - ക്വിന്നിപി യൂണിവേഴ്‌സിറ്റി പോളിംഗ് അനലിസ്റ്റ് ടിം മാലോയി പ്രസ്താവനയില്‍ പറഞ്ഞു.
വീണ്ടും വൈറ്റ് ഹൗസിലേക്ക് മത്സരിക്കുമെന്ന് നവംബര്‍ പകുതിയോടെ ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഡിസാന്റിസാകട്ടെ പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ല. അതേസമയം, പിന്‍വാതിലിലൂടെ അദ്ദേഹം സ്ഥാനാര്‍ഥിത്വം സജീവമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. നിക്ക് ഹേലി ഫെബ്രുവരി 15നാണ് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. ക്വിനിയപിയാക്കിന്റെ ഫെബ്രുവരി സര്‍വേ അതിന്റെ പിറ്റേന്ന് ആണ് നടത്തിയത്.

അതിനു നാലു ആഴ്ചകൾക്കു ശേഷം ഹേലിയുടെ പോളിംഗ് മാറ്റമില്ലാതെ തുടരുകയാണ്. ഫെബ്രുവരിയില്‍ റജിസ്റ്റര്‍ ചെയ്തവരില്‍ അഞ്ചു ശതമാനം പേരുടെ പിന്തുണയാണ് അവര്‍ക്ക് ഇപ്പോഴുമുള്ളത്. പെന്‍സിനാകട്ടെ ഫെബ്രുവരി മുതല്‍ ഒരു പോയിന്റിന്റെ മൂല്യം നഷ്ടപ്പെട്ടു. എന്നിരുന്നാലും, പ്ലസ് അല്ലെങ്കില്‍ മൈനസ് 3.8 ശതമാനം പോയിന്റുകളുടെ മാര്‍ജിന്‍ ഉള്ളതിനാല്‍ ഇത് സ്ഥിതിവിവരക്കണക്കില്‍ പ്രാധാന്യമര്‍ഹിക്കുന്നില്ല. മാര്‍ച്ച് സര്‍വേയില്‍ മറ്റാരും രണ്ടു ശതമാനത്തിന് മുന്നോട്ടു പോയിട്ടില്ല.
ഫ്ലോറിഡ ഗവര്‍ണര്‍ ഡിസാന്റിസ് ഇതുവരെ ഒരു പ്രസിഡന്റ് ബിഡ് പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ, അയോവയിലെ ഡെസ് മൊയ്‌നില്‍ അദ്ദേഹം സന്ദര്‍ശിച്ചത് ഇക്കാര്യം ഏറെക്കുറേ സ്ഥിരീകരിക്കുന്നതിന് തുല്യമാണ്. ഏര്‍ലി പ്രൈമറി സ്റ്റേറ്റുകളിലാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം ഭൂരിഭാഗവും. ട്രംപും ഡിസാന്റിസും മാത്രമാണ് മത്സര രംഗത്ത് ഉള്ളതെങ്കിലും അദ്ദേഹത്തിന്റെ മികച്ച ലീഡ് തുടരുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

ഈ സാഹചര്യത്തില്‍ മുന്‍ പ്രസിഡന്റിന് 51 ശതമാനം പിന്തുണയാണ് ലഭിച്ചത്. 40 ശതമാനം പേര്‍ മാത്രമാണ് ഡിസാന്റിസിന് പിന്നില്‍ അണിനിരന്നത്. എന്നിരുന്നാലും, ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനേതിരെ ഡിസാന്റിസിനാണ് കൂടുതല്‍ പിന്തുണ. എന്നാല്‍, രണ്ടു പേരും തോല്‍ക്കുമെന്ന് സര്‍വേ പറയുന്നു. ഡിസാന്റിസിന്റെ തോല്‍വി മാര്‍ജിനായ 2.4 നുള്ളിലാണ് അതുകൊണ്ടുതന്നെ മത്സരം കടുപ്പമായിരിക്കും.
ട്രംപ്–ബൈഡന്‍ പോരാട്ടമാണ് വരുന്നതെങ്കിൽ 49 ശതമാനം പേര്‍ ബൈഡനെ പിന്തുണയ്ക്കും. ട്രംപിന് 45 ശതമാനം പേരുടെ പിന്തുണയാണുള്ളത്. ഫ്ലോറിഡ ഗവര്‍ണറിനെതിരെയാണ് ബൈഡന്‍ പോരിന് ഇറങ്ങുന്നതെങ്കില്‍ റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരില്‍ 47 ശതമാനം പേര്‍ ബൈഡനെയും 46 ശതമാനം പേര്‍ ഡിസാന്റിസിനെയും പിന്തുണയ്ക്കും. വ്യത്യാസം വെറും ഒരു ശതമാനം മാത്രം.
English Summary : Biden and DeSantis already have a leg up for 2024