ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഗര്‍ഭഛിദ്രം യുഎസില്‍ വലിയ ചര്‍ച്ചാ വിഷയമാണ്. രാഷ്ട്രീയ പാര്‍ട്ടികളെയും ജനങ്ങളെയും രണ്ടു തട്ടിലാക്കുന്ന വിഷയമായി ഇതു മാറിക്കഴിഞ്ഞു. അതിനിടെ ഗര്‍ഭഛിദ്ര അവകാശങ്ങള്‍ക്കു വേണ്ടി പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തു വന്നിരിക്കുകയാണ്. 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് ബൈഡന്റെ നീക്കം എന്നു വിലയിരുത്തപ്പെടുന്നു. 

Also Read: വിവാദങ്ങളിൽ കുരുങ്ങി ട്രംപ്; മെലനിയക്ക് പറയാനുള്ളത്!

വൈറ്റ് ഹൗസില്‍ നടന്ന വനിതാ ചരിത്ര മാസ പരിപാടിയിലാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രത്യുല്‍പാദന അവകാശങ്ങള്‍ക്കും ട്രാന്‍സ് വിഭാഗങ്ങളുടെ അവകാശങ്ങള്‍ക്കും വേണ്ടി രംഗത്തു വന്നത്. ഗര്‍ഭഛിദ്ര അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തെക്കുറിച്ച് പ്രസിഡന്റ് വാചാലനായി. ചടങ്ങിനിടെ, സുപ്രീം കോടതിയുടെ ചരിത്രപരമായ അസാധുവാക്കലിന് ശേഷം കഴിഞ്ഞ വര്‍ഷം വിട്ടുവീഴ്ച ചെയ്യപ്പെട്ട പ്രത്യുല്‍പാദന അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പോരാട്ടത്തിന് നേതൃത്വം നല്‍കിയതിന് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പരസ്യമായി നന്ദി പറയാനും അദ്ദേഹം മടിച്ചില്ല. 

President-Biden

യുഎസിലുടനീളമുള്ള ട്രാന്‍സ്ജെന്‍ഡര്‍മാരെ ലക്ഷ്യമിടുന്ന 'വിദ്വേഷകരമായ നിയമങ്ങളെ' ബൈഡന്‍ അപലപിക്കുകയും എൽഡിബിടിക്യു ആളുകളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്ന തുല്യതാ നിയമം പാസാക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെടുകയും ചെയ്തു. അര്‍ക്കന്‍സാസ് ഗവര്‍ണര്‍ സാറ ഹക്കബീ സാന്‍ഡേഴ്സ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ പൊതുവിദ്യാലയങ്ങളില്‍ അവരുടെ ലൈംഗികതയ്ക്കു അനുസരിച്ചുള്ള ശുചിമുറി ഉപയോഗിക്കുന്നതില്‍ നിന്നു വിലക്കുന്ന ഒരു നിയമത്തില്‍ ഒപ്പുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് ബൈഡന്‍ ഇവരെ അനുകൂലിച്ചു രംഗത്തു വന്നതെന്നതു ശ്രദ്ധേയമായി. 

അലബാമയിലും ഓക്‌ലഹോമയിലും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കെതിരെ സമാനമായ നിയമങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലുടനീളമുള്ള റിപ്പബ്ലിക്കന്‍ നിയമസഭാംഗങ്ങള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള ചില ആരോഗ്യ സംരക്ഷണം നിരോധിക്കുന്നതിനുള്ള ഒരു ക്യാംപെയ്ൻ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചില സന്ദര്‍ഭങ്ങളില്‍ മാതാപിതാക്കളും ഡോക്ടര്‍മാരും ഈ തരത്തിലുള്ള ചികിത്സ നല്‍കിയാല്‍ കുട്ടികളെ ദുരുപയോഗം ചെയ്തതിന് കുറ്റം ചുമത്താനുള്ള നീക്കവുമുണ്ട്. 

Joe-Biden-usa

ഗര്‍ഭഛിദ്ര ഗുളികകള്‍ നിരോധിച്ചുള്ള ബില്ലില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ വ്യോമിംഗ് ഗവര്‍ണര്‍ മാര്‍ക്ക് ഗോര്‍ഡന്‍ കഴിഞ്ഞ ദിവസം ഒപ്പുവച്ചിരുന്നു. ഇതോടെ ഗര്‍ഭഛിദ്ര ഗുളികകള്‍ പൂര്‍ണമായും നിരോധിച്ചു കൊണ്ടുള്ള നിയമത്തില്‍ ഒപ്പുവെക്കുന്ന യുഎസിലെ ആദ്യത്തെ സംസ്ഥാനമായി വ്യോമിംഗ് മാറി. 13 സംസ്ഥാനങ്ങളിലാണ് എല്ലാത്തരം ഗര്‍ഭഛിദ്രങ്ങള്‍ക്കും നിരോധനമുള്ളത്. 15 സംസ്ഥാനങ്ങളില്‍ ഇതിനകം തന്നെ ഗര്‍ഭഛിദ്ര ഗുളികകള്‍ക്ക് പരിമിതമായ നിയന്ത്രണമുണ്ട്. 

biden-usa

യുഎസില്‍ വനിതകള്‍ക്ക് ഗര്‍ഭഛിദ്രത്തിനുള്ള ഭരണഘടനാപരമായ അവകാശം സുപ്രീം കോടതി എടുത്തു കളഞ്ഞിരുന്നു. അമേരിക്കയില്‍ നിയമപരമായ ഗര്‍ഭഛിദ്രങ്ങള്‍ക്ക് അടിസ്ഥാനമായ റോയ് വി വേഡ് എന്ന സുപ്രധാന കേസിനെ അസാധുവാക്കിയാണ് മിസിസിപ്പി ഗര്‍ഭഛിദ്ര നിയമത്തിന് അനുകൂലമായി യുഎസ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്. ഇതേത്തുടര്‍ന്ന് യുഎസിലെമ്പാടും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. റിപ്പബ്ലിക്കന്‍ പിന്തുണയോടെ മിസിസിപ്പി സംസ്ഥാനം നേരത്തെ പാസാക്കിയ ഗര്‍ഭഛിദ്ര നിരോധന നിയമത്തിന് പരമോന്നത കോടതി അംഗീകാരവും നല്‍കുകയും ചെയ്തിരുന്നു. 

English Summary: US President Joe Biden pushes for abortion rights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com