ഹാലിഫാക്സിൽ കാട്ടുതീ പടരുന്നു; 18,000 പേരെ ഒഴിപ്പിച്ചു, നിയന്ത്രണ വിധേയമാക്കാൻ സമയമെടുക്കും
Mail This Article
ഹാലിഫാക്സ് (കാനഡ) ∙ ഹാലിഫാക്സിന്റെ പ്രാന്തപ്രദേശങ്ങളിൽ പടർന്നു പിടിച്ച കാട്ടുതീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നു അധികൃതർ അറിയിച്ചു. ഞായറാഴ്ച 3:30 നു ഹാലിഫാക്സിലെ വെസ്റ്റ് വുഡ് ഹിൽസ് ഭാഗത്താണ് ആദ്യമായി തീ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശക്തമായ കാറ്റുള്ളതിനാൽ തീ അതിവേഗം പടർന്നു. 25ഓളം വീടുകൾ പൂർണ്ണമായും അഗ്നിക്കിരയായി. നിരവധി വാഹനങ്ങളും പൂർണമായും കത്തി നശിച്ചു. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. നാശനഷ്ടത്തിന്റെ കണക്ക് തിട്ടപ്പെടുത്താറായിട്ടില്ലെന്നു ഹാലിഫാക്സ് അഗ്നിശമന വിഭാഗം ഉപമേധാവി ഡേവ് മെൽഡ്രം അറിയിച്ചു.
Read Also: യുഎസിൽ മലയാളി യുവാവ് വെടിയേറ്റു മരിച്ച സംഭവം: കൊലപാതകം മോഷണ ശ്രമത്തിനിടെയെന്ന് സൂചന
നിയന്ത്രണാതീതമായി തീ പടരുന്നതിനാൽ ഏതാണ്ട് 18,000 പേരെ വീടുകളിൽ നിന്നും ഒഴിപ്പിച്ചുവെന്നു ഹാലിഫാക്സ് മേയർ മൈക് സാവേജ് അറിയിച്ചു. മുൻസിപ്പൽ അതോറിറ്റികൾ അറിയിക്കാതെ ഈ ഭാഗങ്ങളിലേക്ക് പോകാൻ പാടില്ലെന്നു പ്രദേശവാസികൾക്കു കർശന നിർദേശം നൽകിയിട്ടുണ്ട്. വെസ്റ്റ്‍വുഡ് ഹിൽസ്, ഹാലിബർട്ടൻ ഹിൽസ്, ഗ്ലെൻ അർബർ, പോക്‌വോക് റോഡ്, ലൂക്കാസ്‌വില്ലെ റോഡ് മുതൽ സാക്ക്‌വില്ലെ ഡ്രൈവ് വരെ, യാങ്കീടൗൺ, വൈറ്റ് ഹിൽസ് എന്നീ സ്ഥലങ്ങളിലുള്ളവരെയാണ് ഒഴിപ്പിച്ചത്.
തീ നിയന്ത്രണ വിധേയമാക്കാനായി അടുത്ത പ്രവിശ്യകളായ ന്യൂഫിൻലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ നിന്നും കൂടുതൽ അഗ്നിശമന സേനാംഗങ്ങളെയും തീയണക്കാൻ സഹായിക്കുന്ന വിമാനങ്ങളും എത്തിച്ചേർന്നിട്ടുണ്ട്. തീ നിയന്ത്രണവിധേയമായാലും വായു മലിനീകരണത്തിന്റെ തോത് കുറയാതെ പ്രദേശവാസികളെ പുനരധിവസിപ്പിക്കില്ല. ഒഴിപ്പിക്കപ്പെട്ടവർ പലരും സുഹൃത്തുക്കളുടെ വീടുകളിലും സർക്കാരിന്റെ പുനരധിവാസ കേന്ദ്രങ്ങളിലും അഭയം തേടി.
ഏതാണ്ട് മൂവായിരത്തോളം വീടുകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വൈദ്യുതി നഷ്ടമായി. കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാണു വൈദ്യുതി വിഛേദിക്കപ്പെട്ടത്.
English Summary: Thousands of homes under evacuation order as Halifax-area wildfire burns out of control