ADVERTISEMENT

ഹൂസ്റ്റണ്‍∙ യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് തിരഞ്ഞെടുപ്പിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി റിപ്പോർട്ടുകൾ.  കേസുകളുടെ ഫീസാണ് ട്രംപിന്‍റെ  സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായിരിക്കുന്നത്.  ട്രംപിനെ ആരു രക്ഷിക്കും എന്നാണ് ഇപ്പോള്‍ അമേരിക്ക ഉറ്റുനോക്കുന്നത്. അതില്‍ ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ടെസ്​ലയുടെ സിഇഒ ഇലോണ്‍ മസ്‌കിന്‍റെ പേരാണ്. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെയോ ഡോണൾഡ് ട്രംപിനെയോ നേരിട്ട് പിന്തുണയ്ക്കില്ലെന്നാണ് ലോകത്തിലെ ഏറ്റവും വലിയ ധനികരിലൊരാളായ എലോണ്‍ മസ്‌ക് പറയുന്നത്. എന്നാല്‍ അദ്ദേഹത്തിന്‍റെ എക്സ് ഫീഡ് നോക്കിയാല്‍ അദ്ദേഹത്തിന്‍റെ ഹൃദയം റിപ്പബ്ലിക്കനോടൊപ്പമാണെന്ന് വ്യക്തമാകും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

അതേസമയം ട്രംപിന് പണം ആവശ്യമാണ്. നിയമപരമായ പ്രശ്നങ്ങള്‍ ട്രംപിന് ദശലക്ഷക്കണക്കിന് ഡോളറിന്‍റെ ഭാരമാണ് നല്‍കുന്നത്. മുന്‍ സിഎന്‍എന്‍ അവതാരകനായ ഡോണ്‍ ലെമണുമായി അടുത്തിടെ നടത്തിയ ഒരു അഭിമുഖത്തില്‍, എക്സിന്‍റെ ഉടമ, താന്‍ ബൈഡനില്‍ നിന്ന് 'അകലുകയാണെന്ന്' പറഞ്ഞു. എന്നാല്‍ താന്‍ ഏതെങ്കിലും ക്യാംപെയ്നിലേക്ക് സംഭാവന ചെയ്യാന്‍ സാധ്യതയില്ലെന്നും അഭിമുഖത്തില്‍ അദ്ദേഹം അവകാശപ്പെട്ടിരുന്നു. താന്‍ ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ എന്തുകൊണ്ട് പിന്തുണയ്ക്കുന്നു എന്നതിന്‍റെ പൂര്‍ണമായ വിശദീകരണം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

 പരസ്പരം അത്ര അടുപ്പമുള്ളവരുമായിരുന്നില്ല ട്രംപ് മസ്ക്കും. ട്രംപ് മസ്‌കിനെ പോലെ ഇലക്ട്രിക് കാറുകളില്‍ വിശ്വസിക്കുന്ന ആളല്ല. ഇലക്ട്രിക് കാറുകള്‍ അസൗകര്യവും സര്‍ക്കാര്‍ സബ്സിഡികളെ ആശ്രയിക്കുന്നതുമാണെന്നാണ് അദ്ദേഹത്തിന്‍റെ പരിഹാസം. 2016-2020 പ്രസിഡന്‍ഷ്യല്‍ കാലത്ത്, മസ്‌ക് രാഷ്ട്രീയത്തോട് കൃത്യമായ അകലം പാലിച്ചിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം വലതു പക്ഷത്തേക്ക് പൂര്‍ണമായും ചായുകയായിരുന്നു. ഫ്ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്‍റിസിനും സംരംഭകന്‍ വിവേക് രാമസ്വാമിക്കും പിന്തുണ പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍  മസ്‌ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴാകട്ടെ പണം പ്രതീക്ഷിച്ച് മസ്‌കിന്‍റെ അതിക്രമങ്ങളില്‍ ട്രംപ് നിശബ്ദത പാലിക്കുകയാണെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ട്രംപിനെ നേരിട്ട് സഹായിക്കാന്‍ മസ്‌കിന് താല്‍പ്പര്യമുണ്ടെങ്കില്‍, യുഎസ് തിരഞ്ഞെടുപ്പ് നിയമമനുസരിച്ച് അദ്ദേഹത്തിന് പരിധിയില്ലാത്ത പണം അജ്ഞാതമായി കൈമാറാം. 'ഇരുണ്ട പണം' എന്നാണ് ഇതിനെ വിമര്‍ശകര്‍ പഴിക്കുന്നത്. മസ്‌കിന് 'സൂപ്പര്‍ പിഎസിഎസ്' എന്ന പേരില്‍ പ്രത്യേകമായി സൃഷ്ടിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനങ്ങള്‍ വഴി അദ്ദേഹത്തിന് സുഗമമായി ഫണ്ട് ചെയ്യാന്‍ സാധിക്കും. 

ഈ ഗ്രൂപ്പുകള്‍ക്ക് പിന്നിലുള്ള പണത്തിന്‍റെ ഉറവിടത്തെക്കുറിച്ച് ആവശ്യമായ വെളിപ്പെടുത്തലുകളില്ലാതെ അക്ഷരാര്‍ത്ഥത്തില്‍ 'ട്രംപിന് വോട്ടുചെയ്യുക' എന്ന് പറയുന്ന പരസ്യങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്ന് ക്യാംപെയ്ൻ ലീഗല്‍ സെന്‍ററിലെ മുതിര്‍ന്ന നിയമോപദേശകന്‍ ഷാന പോര്‍ട്ട്‌സ് പറഞ്ഞു. വസ്തുതയ്ക്ക് ശേഷം സംഭാവന നല്‍കുക എന്നതാണ് മറ്റൊരു വഴി: തിരഞ്ഞെടുപ്പിന് ശേഷം ട്രംപിന്‍റെ കടങ്ങള്‍ ഇല്ലാതാക്കാന്‍ മസ്‌കിന് സഹായിക്കാനാകും. തന്‍റെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വാങ്ങാനും അത് എക്സുമായി സംയോജിപ്പിക്കാനും ട്രംപ് മസ്‌കിനെ പ്രേരിപ്പിക്കുന്നതായി അടുത്ത ആഴ്ചകളില്‍ ഒരു കിംവദന്തി പ്രചരിച്ചിരുന്നു. കഴിഞ്ഞയാഴ്ച പൊതുമേഖലയില്‍ പ്രവേശിച്ചതിനു പിന്നാലെ വാള്‍സ്ട്രീറ്റില്‍ തുടക്കത്തില്‍ ട്രൂത്ത് സോഷ്യലിന്‍റെ ഓഹരികള്‍ കുതിച്ചുയര്‍ന്നു. 

English Summary:

Trump's Money Problems

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com