'ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്' പ്രകാശനം ചെയ്തു
Mail This Article
എഡ്മന്‍റൻ∙ മാത്യു മാലക്കര എഴുതിയ "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്" എന്ന നോവൽ ഈ മാസം 13 ന് എഡ്മന്‍റണിൽ പ്രകാശനം ചെയ്തു. മെഡോസ് ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ എഴുത്തുകാരി ഗ്ലെന്ന ഫിപ്പെൻ പാസ്റ്റർ സാം വർഗീസിന് നൽകിയാണ് പുസ്തകം പ്രകാശനം ചെയ്തത്. അൻപത് വർഷത്തിലധികമായി ആൽബെർട്ടയിൽ താമസിക്കുന്ന മാത്യുവും (ജോയ് അങ്കിൾ) ഭാര്യ റെയ്ച്ചലും (മോളി ആന്‍റി) മലയാളികളുടെ ഇടയിൽ സുപരിചിതരാണ്. മാത്യുവിന്‍റെ മുപ്പത് വർഷത്തെ മാനസികാരോഗ്യ കേന്ദ്രത്തിലെ ജോലിയുടെ അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് കാനഡയിലെത്തി ജീവിതം കരുപിടിപ്പിച്ച ഒരാളുടെ കാഴ്ചപ്പാടിലൂടെയാണ് നോവൽ വികസിക്കുന്നത്.
ഒരു മാനസികാരോഗ്യ കേന്ദ്രത്തിലെ ദൈനംദിന ജീവിതം, രോഗികളുടെ സ്വഭാവ സവിശേഷതകൾ, ജോലിക്കാരുടെ അനുഭവങ്ങൾ എന്നിവയിൽ കൂടി, ജീവിതത്തിന്‍റെ പ്രസാദാത്മകത തുടിക്കുന്ന ഒരു വായന അനുഭവമാണ് ഈ നോവൽ നൽകുന്നത്. തെറാപ്യുട്ടിക് കമ്മ്യൂണിക്കേഷന്‍റെ നിരവധി ഉദാഹരണങ്ങൾ നോവലിൽ കാണാമെന്ന് അവതാരിക എഴുതിയ ഡോ.പി.വി.ബൈജു പറഞ്ഞു. ചാപ്ലൈൻ ഡെയിൻസ് കുര്യൻ, പാസ്റ്റർ കെൻ മക്ഡൊണാൾഡ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. ശ്രുതി ഹരിഹരനും, അർപ്പിത തോമസും പുസ്തകത്തിലെ തിരഞ്ഞെടുത്ത ഭാഗങ്ങൾ വായിച്ചു. പുസ്തക രചനയുടെ അനുഭവങ്ങളെക്കുറിച്ച് ഗ്രന്ഥകർത്താവ് സംസാരിച്ചു. മേരി തോമസ് അവതാരക ആയിരുന്നു. മനോജ് മാത്യു ചടങ്ങിന് നന്ദി പറഞ്ഞു. "ലൈവ്‌സ് ബിഹൈൻഡ് ലോക്കഡ് ഡോർസ്" ഇന്ത്യയിലും, നോർത്ത് അമേരിക്കയിലും ആമസോണിൽ ലഭ്യമാണ്.
(വാർത്ത : ജോസഫ് ജോൺ കാൽഗറി)