ജോലി വരെ രാജി വച്ചുള്ള വണ്ണം കുറയ്ക്കൽ; മേഘ സൂപ്പറാണ്
Mail This Article
തന്നെ സമീപിക്കുന്നവര്‍ക്ക് ന്യൂട്രിഷന്‍ സംബന്ധമായ അറിവുകള്‍ പകര്‍ന്നു നല്‍കുന്നതാണ് ഒരു ന്യൂട്രിഷനിസ്റ്റിന്റെ ജോലി. പക്ഷേ ആഹാരശീലങ്ങളിലെ അപര്യാപ്തതകള്‍ പരിഹരിക്കുന്ന ആള്‍തന്നെ അനാരോഗ്യകരമായ ഡയറ്റ് പിന്തുടര്ന്നാലോ ? 31 കാരിയായ മേഘ ശര്‍മയുടെ കാര്യം ഏഴ് മാസങ്ങള്‍ക്ക് മുന്‍പ് ഇങ്ങനെയായിരുന്നു. ആഹാരശീലങ്ങളില്‍ ഒട്ടും ശ്രദ്ധ നല്‍കാതെ കണ്ടതെല്ലാം വാരിവലിച്ചു കഴിക്കുന്ന ശീലക്കാരിയായിരുന്നു മേഘ. ഫലമോ 70 കിലോയോളം തൂക്കം. കാണുന്നവര്‍ കാണുന്നവര്‍ വണ്ണം കുറയ്ക്കാന്‍ ഉപദേശിക്കുന്ന അവസ്ഥ. ഒരു ന്യൂട്രിഷനിസ്റ്റ് എന്ന നിലയില്‍ തുടരാന്‍ തല്ക്കാലം താന്‍ യോഗ്യയല്ല എന്ന് മേഘയ്ക്കു തന്നെ തോന്നിത്തുടങ്ങി. അതോടെ ഇനി വണ്ണം കുറച്ചിട്ടേ കാര്യമുള്ളൂ എന്ന് മേഘയും ഉറപ്പിച്ചു.
ജോലിയോട് തല്ക്കാലം വിട പറഞ്ഞാണ് മേഘ വണ്ണം കുറയ്ക്കാന്‍ ഇറങ്ങിയത്. ആദ്യമായി പ്രാതലില്‍ മാറ്റം വരുത്തി. ഒരു കഷ്ണം മള്‍ട്ടി ഗ്രെയിന്‍ ബ്രെഡ് ആയിരുന്നു രാവിലത്തെ പ്രാതല്‍. കുറച്ചു സമയം കഴിഞ്ഞ് രണ്ടു മുട്ട കഴിക്കും. ഉച്ചയ്ക്ക് മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, തൈരും ഒരു പാത്രം പച്ചക്കറികളും. അത്താഴം ഗ്രില്‍ ചെയ്ത പനീറും വീട്ടിലുണ്ടാക്കിയ പച്ചക്കറി സൂപ്പും മാത്രമാക്കി. വല്ലപ്പോഴും മാത്രം മള്‍ട്ടി ഗ്രെയിന്‍ കൊണ്ടുള്ള പൊറോട്ടയോ പാന്‍കേക്കുകളോ കഴിച്ചു.
ഇതിനൊപ്പം തന്നെ നന്നായി വര്‍ക്ക് ഔട്ട് ചെയ്യാനും മേഘ മറന്നില്ല. ഇതോടെ ഭാരം നന്നായി കുറഞ്ഞു തുടങ്ങി . ഇപ്പോള്‍ ഏകദേശം 21 കിലോയാണ് ഏഴു മാസം കൊണ്ട് മേഘ കുറച്ചത്. പ്ലസ് സൈസ് ഉടുപ്പുകള്‍ തേടി നടന്നതും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ഒക്കെ കളിയാക്കലുകളും തന്നെയാണ് തന്റെ മോട്ടിവേഷന്‍ എന്ന് മേഘ പറയുന്നു.
വണ്ണം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ രാത്രി പാര്‍ട്ടികള്‍, ജങ്ക് ഫുഡ് എന്നിവയെല്ലാം മേഘ ഒഴിവാക്കിയിരുന്നു. പണ്ട് തന്നെ കണ്ടാല്‍ പ്രായം തോന്നുമെന്ന് കളിയാക്കിയവര്‍ തന്നെ ഇപ്പോള്‍ അഭിനന്ദിക്കുമ്പോള്‍ വല്ലാത്ത സന്തോഷം തോന്നുമെന്നും മേഘ പറയുന്നു.