ADVERTISEMENT

യോഗയുടെ വഴിയിലൂടെ ലോകത്തിന് ആരോഗ്യമുള്ള ജീവിതത്തിലേക്കു വഴി കാണിക്കുകയാണ് ഇന്ത്യ.  4 വർഷങ്ങൾക്കു മുൻപാണ് ഐക്യരാഷ്ട്രസഭ ജൂൺ 21 രാജ്യാന്തര യോഗാ ദിനമായി പ്രഖ്യാപിച്ചത്. ജീവിത സംഘർഷങ്ങളും തിരക്കുകളും ഓരോ നിമിഷവും കൂടി വരുന്ന ഈ കാലത്തു യോഗയ്ക്കു പ്രസക്തി ഏറുന്നു. 

യോഗ– ആരോഗ്യത്തിന്, വിജയത്തിന്, സൗഖ്യത്തിന്, സമാധാനത്തിന്, സന്തോഷത്തിന്, സ്നേഹത്തിന്... അങ്ങനെ യോഗയ്ക്കു പല അർഥങ്ങൾ. നൂറ്റാണ്ടുകൾക്കു മുൻപു ഋഷിവര്യന്മാർ ആവിഷ്കരിച്ച യോഗാസനങ്ങൾ ഇന്ന് ഇന്ത്യ ലോകത്തെ പഠിപ്പിക്കുന്നു. ലോകം മുഴുവൻ ഇന്ന് ഇന്ത്യക്കൊപ്പം യോഗ ചെയ്യുന്നു.

യോഗാ ദിനത്തെക്കുറിച്ചു പറഞ്ഞതേയുള്ളൂ, എളമക്കര സരസ്വതി വിദ്യാനികേതൻ പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ ഒന്നിച്ചെത്തി, സംഘയോഗയായി. ഭുജംഗാസന, ധനുരാസന, വജ്രാസന... അങ്ങനെ പലവിധ ആസനങ്ങളിൽ അവർ ഇരുന്നു. നമ്മുടെ സ്കൂളുകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും യോഗ പഠനത്തിന്റെ ഭാഗമാണ്. 

ആരോഗ്യത്തിൽ ശ്രദ്ധിക്കുന്ന യുവാക്കളിൽ ഏറെപ്പേർ ഇന്നു യോഗ ജീവിതത്തിന്റെ ഭാഗമാക്കിയിട്ടുണ്ടെന്ന് ഇഷ ഫൗണ്ടേഷനിലെ വൊളന്റിയർമാരായ ഡോ.  കവിതയും ശൈലജയും പറഞ്ഞു. പ്രായമുള്ളവരാണു യോഗ ചെയ്യുകയെന്ന ധാരണ മാറി. യോഗയെക്കുറിച്ചും ജീവിതത്തിൽ അതിനുള്ള പ്രാധാന്യത്തെക്കുറിച്ചും യുവാക്കൾ ഇന്നു തിരിച്ചറിഞ്ഞിട്ടുണ്ട്– ഇരുവരും പറഞ്ഞു.

ശരീരം, മനസ്, പ്രകൃതി– ഈ 3 കാര്യങ്ങൾ യോഗയിലൂടെ സംയോജിക്കുന്നു. ഇതു വ്യക്തികളുടെ ജീവിതം, പെരുമാറ്റം, ചിന്ത എന്നിവയിൽ വലിയ വ്യത്യാസമുണ്ടാക്കും. ചിന്തകൾ പോസിറ്റിവാകും. ശരീരത്തിനും മനസ്സിനും പുതിയ ഉൻമേഷം ലഭിക്കും. സമയം തെറ്റിയ ജീവിത ക്രമങ്ങളിൽ അടുക്കും ചിട്ടയും വരും. അതെ, യോഗ സന്തോഷം കൊണ്ടുവരികയാണ്.

അറിയാം, ചില ആസനങ്ങൾ

ഭുജംഗാസനം
(7 മുതൽ 12 വരെ പ്രായമുള്ളവർക്ക് അനുയോജ്യം)

എങ്ങനെ ചെയ്യാം: കമിഴ്ന്നു കിടക്കുക. കൈപ്പത്തി ചുമലുകൾക്കു താഴെ പതിച്ചു വയ്ക്കുക. തലയും നെഞ്ചും നാഭി വരെയുള്ള ഭാഗവും ഉയർത്തുക. ദൃഷ്ടി മുന്നിൽ.

ഗുണം: നട്ടെല്ലിനു വലിവു കിട്ടും. കൈത്തണ്ടകൾക്കും മണിബന്ധത്തിനും ബലം കിട്ടും. ശ്വാസകോശത്തിനു നല്ലത്. ശരീരത്തിനു മൊത്തം ഉണർവു കിട്ടും. സരളവും അടിസ്ഥാനപരവുമായ ആസനങ്ങളാണ് ഈ പ്രായത്തിൽ നല്ലത്. വജ്രാസനം, പശ്ചിമോത്താനാസനം, പാദ ഹസ്താസനം തുടങ്ങിയവയും ചെയ്യാം.

ധനുരാസനം
(13 മുതൽ 18 വരെ പ്രായമുള്ളവർക്ക് അനുയോജ്യം)

പൂർണസ്ഥിതിയിൽ വില്ല് (ധനുസ്സ്) ആകൃതിയിൽ വരുന്നതുകൊണ്ടാണ് ഈ പേരു വന്നത്. 

എങ്ങനെ ചെയ്യാം: കമിഴ്ന്നു കിടക്കുക. കാലുകൾ മടക്കി ഉയർത്തി കൈകൾ കൊണ്ട് കാൽപാദസന്ധിക്കടുത്തു പിടിച്ചു വലിയുക. കൈമുട്ടു നിവർന്നിരിക്കണം. ദൃഷ്ടി മുന്നിലേക്ക്.

ഗുണം: വയറിനും വയറിലെ ആന്തരികാവയവങ്ങൾക്കും നല്ലത്. ദഹനത്തിനു ഗുണകരം. പ്രമേഹത്തിനു ശമനമുണ്ടാകും. സ്ത്രീകളുടെ ആർത്തവ ദോഷങ്ങൾ പരിഹരിക്കപ്പെടും. ശ്വാസക്രമീകരണവും നടക്കും.

സങ്കീർണമായ ആസനങ്ങൾ ചെയ്യാൻ കഴിയുന്ന പ്രായമാണ്. ചക്രാസനം, സർവാംഗാസനം, ഹലാസനം എന്നിവയും നല്ലത്.

ഗോമുഖാസനം
(19 മുതൽ 35 വരെ പ്രായമുള്ളവർക്ക് അനുയോജ്യം)

എങ്ങനെ ചെയ്യാം: കാൽ നീട്ടിയിരിക്കുക. വലതുകാൽ മടക്കി ഇടതു കാലിനടിയിൽ. വലതുകാൽപത്തി ഇടത് അരക്കെട്ടിന്നു സമീപം മലർന്ന്. ഇടതുകാൽ വലതു വശത്തും. ഇടതു കൈ മുകളിലൂടെയും വലതുകൈ കീഴിലൂടെയും എടുത്ത് അവ തമ്മിൽ പിന്നിൽ കോർത്തു പിടിക്കുക. ദൃഷ്ടി മുന്നിൽ.

ഗുണം: സമ്മർദങ്ങൾ മാറി മനസ് സ്വസ്ഥമാകും. കഴുത്ത്, നട്ടെല്ല് മുതലായവയ്ക്കു ഗുണകരം. നെഞ്ചു കൂടുതൽ വികസിക്കും. കാലിലെ പേശികൾക്കു നല്ല വലിച്ചിൽ കിട്ടും.

കൂടുതൽ വഴക്കം വേണ്ട ആസനങ്ങൾ ചെയ്യേണ്ട കാലം. വൃശ്ചികാസനം, കാകാസനം, അർധമത്സ്യേന്ദ്രാസനം തുടങ്ങിയവയും ചെയ്യാം.

വൃക്ഷാസനം
(35 നു മുകളിൽ പ്രായമുള്ളവർക്ക് അനുയോജ്യം)

എങ്ങനെ ചെയ്യാം: നിവർന്നു നിൽക്കുക. വലതുകാൽ മടക്കി കാൽപ്പത്തി ഇടതു തുടയിൽ മേൽഭാഗത്തു ചേർത്തുവയ്ക്കുക. രണ്ടു കൈകളും മുട്ടുമടങ്ങാതെ മേലെ തൊഴണം.

ഗുണം: ശരീരത്തിനും മനസ്സിനും സന്തുലനം നൽകുന്ന ആസനം. ശരീരത്തിനു മൊത്തം വലിവു കിട്ടാൻ സഹായകം.

ഏകാഗ്രത കിട്ടുന്നതും സന്തുലനം നൽകുന്നതുമായ ആസനങ്ങൾ ശീലിക്കേണ്ട കാലം. വൃക്ഷാസനം, ശീർഷാസനം, ജഠര പരിവർത്തനാസനം എന്നിവ യോജിച്ചത്.

ശ്രദ്ധിക്കുക, ഈ കാര്യങ്ങൾ

∙ വൃത്തിയുള്ളതും വിശാലവും ധാരാളം ശുദ്ധവായു ലഭിക്കുന്നതുമായ സ്ഥലം വേണം.

∙ കിഴക്ക് അഭിമുഖമായി നിന്നു ചെയ്യുന്നത് അത്യുത്തമം

∙ വയറിൽ കനമില്ലാതെ വേണം യോഗ ചെയ്യാൻ. നന്നായി ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിൽ 3–4 മണിക്കൂർ കഴിഞ്ഞേ യോഗ ചെയ്യാവൂ.

∙ യോഗ ചെയ്യുന്ന മുറിയിൽ ഫാനോ, എസിയോ വേണ്ട.

∙ നിരപ്പായ സ്ഥലത്തു പായ വിരിച്ചു വേണം യോഗ ചെയ്യാൻ.

∙ അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ഉപയോഗിക്കാം.

∙ യോഗ പതിവായി ചെയ്യുന്നവർ ഒരു ദിവസം പോലും മുടക്കാതിരിക്കുക.

∙ നമുക്കു താങ്ങാവുന്ന ആസനങ്ങളേ ചെയ്യാവൂ; ദിവസവും പരമാവധി ഒന്നര മണിക്കൂർ ധാരാളം.

വിവരങ്ങൾക്കു കടപ്പാട്:

കൈതപ്രം വാസുദേവൻ നമ്പൂതിരി,
ഡയറക്ടർ, പതഞ്ജലി യോഗ ട്രെയിനിങ് ആൻഡ് റിസർച് സെന്റർ.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com