ADVERTISEMENT

‘അഭിനന്ദനങ്ങൾ! താങ്കളുടെ നട്ടെല്ല് ഇപ്പോൾ ഒരു 55 വയസ്സുള്ള ഒരാളുടേതു പോലെ ആയിട്ടുണ്ട്. ഒരു വർഷം കഴിഞ്ഞ് എന്നെ വന്നു കണ്ടാൽ ഞാൻ ഒരു വോക്കിങ് സ്റ്റിക്കിന് എഴുതി തരാം’ രാവിലെ എഴുന്നേറ്റപ്പോൾ ഒരടി പോലും നടക്കാൻ സാധിക്കാതായ സജിതിനോട് 35 വയസ്സിൽ ഡോക്ടർ പറഞ്ഞ വാക്കുകളാണ് ഇത്. ഇവിടുന്നങ്ങോട്ട് സജിതിന്റെ ജീവിതം ഒരു പോരാട്ടമായിരുന്നു. മൂന്നു മാസം പിന്നിട്ടപ്പോൾ ശരീരഭാരം 11 കിലോ കുറച്ച്, 20–ാം വയസ്സിൽ പിടികൂടിയ കൊളസ്ട്രോളിനോട് പൂർണമായും ബൈ പറഞ്ഞ് നടുവേദനയെ അതിന്റെ പാട്ടിനു പറഞ്ഞുവിട്ട സജിത് ശരിക്കും ഒരു മാതൃകയാണ്. ബാച്ചിലർ ലൈഫ് ഫുഡടിച്ച് വ്യായാമം ചെയ്യാതെ അടിപൊളിയാക്കുന്നവർക്കുള്ള ഒരു മുന്നറിയിപ്പുകൂടിയാണ് സജിത്. ഒരു നിമിഷം കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ പിടിച്ചതിനു പിന്നിൽ സജിതിനു പറയാനുള്ളത് നിശ്ചയദാർഢ്യത്തിന്റെ ഒരു കഥ കൂടിയാണ്. വിശേഷങ്ങളുമായി ദുബായിൽ നിന്ന് സജിത് മനോരമ ഓൺലൈനൊപ്പം ചേരുന്നു. 

 

ഇത് 35 വയസ്സുള്ള വൃദ്ധനായ യുവാവിന്റെ കഥ

sajith3

പറയാനുള്ളത് ഒരു തിരിച്ചുവരവിന്റെ കഥയാണ്. മുപ്പത്തിയഞ്ചു വയസ്സുള്ള വൃദ്ധനായ ഒരു യുവാവിന്റെ കഥ. ഭൂലോകത്തുള്ള ഒരുവിധം എല്ലാ ഡയറ്റും എടുത്തു പരാജയപ്പെട്ട ഒരു കഥ. 

20–ാമത്തെ വയസ്സിൽ വില്ലനായി കൊളസ്ട്രോൾ വന്നതു കൊണ്ട് അന്നുമുതലേ ആരോഗ്യകാര്യത്തിൽ അതീവ ശ്രദ്ധാലുവായിരുന്നു. ഏകദേശം ഒരു 2018 വരെ എന്നുകൂടി ഇവിടെ ചേർക്കേണ്ടി വരും. കാരണം പിന്നെ അവിടുന്നങ്ങോട്ട് എല്ലാ നിയന്ത്രണങ്ങളും വിട്ടുപോയി. 72 കിലോ ഉണ്ടായിരുന്ന ശരീരഭാരം 96 വരെ എത്തി. 2020 ൽ കോവിഡ് സമയത്തു കർശനമായ നിയന്ത്രണങ്ങൾ ആയതോടെ ഒരു 6 മാസത്തിനു മുകളിൽ പുറത്ത് ഇറങ്ങാനോ വർക്ക്‌ഔട്ട്‌ ചെയ്യാനോ പറ്റിയില്ല. പിന്നെ കോവിഡിന്റെ ഭാഗമായി വന്ന ബുദ്ധിമുട്ടുകളും ഒപ്പം നല്ല മടിയും. ഓരോ ഡയറ്റ് പരീക്ഷിക്കുമ്പോഴും  മൂന്നോ നാലോ കിലോ കുറയുകയും തിരിച്ചു ആറു കിലോ കൂടുകയും ചെയ്യുന്ന ദയനീയ അവസ്ഥ. പിന്നെ ബാച്ച്ലർ ലൈഫിൽ ആരും നിയന്ത്രിക്കാൻ ഇല്ലാത്തതുകൊണ്ട് പുകവലി ഒഴികെ ബാക്കി എല്ലാ ശീലങ്ങളും ആവശ്യത്തിൽ കൂടുതൽ ഉണ്ടായിരുന്നു. ഈ ശീലങ്ങളുടെ ഭാഗമായി കൊളസ്ട്രോളിന് കൂട്ടായി ഫാറ്റിലിവർ കൂടി എത്തി. ഭാരം കൂടിയതു കൊണ്ട് നട്ടെല്ലിന് തേയ്മാനവും നടുവേദനയും. എല്ലാം കയ്യീന്ന് പോയ അവസ്ഥ. കഴിഞ്ഞ ദേശീയ ദിന ആഘോഷത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് എന്തു മാറ്റമാണ് സംഭവിച്ചിരിക്കുന്നതെന്നു വ്യക്തമായത്.

 

ഇതിൽ നിന്ന് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച് ഒരു ഫിറ്റ്നസ് ആൻഡ് ഫാറ്റ്‌ലോസ് ഗ്രൂപ്പിൽ ചേർന്നു. 92 കിലോയായിരുന്നു ശരീരഭാരം. ദിവസവും ചെയ്യേണ്ട വ്യായാമങ്ങളും ഡയറ്റുമൊക്കെ ഗ്രൂപ്പിൽ നിർദേശിക്കുമെങ്കിലും ചെറിയ രീതിയിലൊക്കെ മാത്രം വർക്ഔട്ട് ചെയ്ത് ആദ്യമൊക്കെ അവിടെയും ഉഴപ്പി. പക്ഷേ ഇക്കഴിഞ്ഞ ജനുവരി 15 നു രാവിലെ എഴുന്നേറ്റപ്പോൾ ഒരടി പോലും നടക്കാൻ പറ്റാത്ത അവസ്ഥ. നേരെ ഓർത്തോ ഡോക്ടറെ കണ്ടു. എക്സ് റേ കണ്ട ഡോക്ടർ അന്ന് പറഞ്ഞ ഡയലോഗ് ആണ് ഇപ്പോഴുള്ള ഈ മാറ്റത്തിന്റെ ഒരു കാരണം.‘അഭിനന്ദനങ്ങൾ താങ്കളുടെ നട്ടെല്ല് ഇപ്പോൾ ഒരു 55 വയസ്സുള്ള ഒരാളുടെ പോലെ ആയിട്ടുണ്ട്... ഒരു വർഷം കഴിഞ്ഞു എന്നെ വന്നു കണ്ടാൽ ഞാൻ ഒരു വോക്കിങ് സ്റ്റിക്കിന് എഴുതി തരാം’. ഡോക്ടറുടെ ഈ മറുപടി കേട്ട് ഞാനാകെ നിസ്സഹായനായിപ്പോയി. ഒന്നും പറയാൻ കഴിയാത്ത അവസ്ഥ. തിരിച്ച് റൂമിലെത്തിയപ്പോഴേക്കും എങ്ങനെയെങ്കിലും ഈ അവസ്ഥയിൽ നിന്ന് മോചനം നേടിയിട്ടുതന്നെ കാര്യമെന്ന തീരുമാനം ഞാനെടുത്തിരുന്നു. 

sajith2

 

പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല

ആദ്യപടിയായി ഗ്രൂപ്പിൽ പറയുന്ന കാര്യങ്ങളെല്ലാം അതുപോലെ പിന്തുടരാൻ തുടങ്ങി. കൃത്യമായി ആഴ്ചയിൽ അഞ്ചു ദിവസം വർക്ഔട്ട്. ദിവസവും വേണ്ട കാലറി കണക്കാക്കി ഭക്ഷണം അളന്നെടുത്ത് കഴിച്ചു. മൂന്ന് ലിറ്ററിൽ കുറയാതെ വെള്ളം ദിവസവും കുടിക്കാൻ ശ്രദ്ധിച്ചിരുന്നു. മൂന്നു മാസം പിന്നിട്ടതോടെ ശരീരഭാരം 11 കിലോ കുറഞ്ഞു 81–ലേക്കെത്തി.

പറഞ്ഞാൽ വിശ്വസിക്കുമോ എന്നറിയില്ല, ശരീരഭാരം കുറഞ്ഞതോടെ നടുവേദന എന്ന പ്രശ്നവും ഞാൻ മറന്നു. അതിലും എന്നെ അദ്ഭുതപ്പെടുത്തിയത് ഉയർന്ന അളവിലുണ്ടായിരുന്ന കൊളസ്ട്രോൾ പൂർണമായും അപ്രത്യക്ഷമായതാണ്. ഫാറ്റിലിവറും മാറി. പ്രീഡയബറ്റിക് സ്റ്റേജിലായിരുന്ന പ്രമേഹവും നോർമലായി. 

 

എല്ലാം വളരെ രഹസ്യം

ശരീരഭാരം കുറഞ്ഞപ്പോൾ നേരിൽക്കണ്ട സുഹൃത്തുക്കളൊക്കെ ഒന്നു ഞെട്ടി. പക്ഷേ അവരാദ്യം ചോദിച്ചത് നിനക്കു പ്രമേഹം ആണോ എന്നാണ്. ഇതുവരെ പിന്തുടർന്നിരുന്നത് തെറ്റായ ജീവിതശൈലിയാണെന്നും ഞാനിപ്പോൾ നന്നാവലിന്റെ പാതയിലാണെന്നും അവരെ ബോധ്യപ്പെടുത്താനും അൽപം പണിപ്പെടേണ്ടി വന്നു. എങ്കിലും അവരുടെ അഭിനന്ദനങ്ങൾ കിട്ടിയപ്പോൾ സന്തോഷമായി. ഇടാൻ കഴിയാതെ മാറ്റിവച്ചിരുന്ന ചില ഷർട്ടുകളൊക്കെ ഇട്ട് ഇപ്പോൾ പുറത്തിറങ്ങുമ്പോൾ എന്തെന്നില്ലാത്ത അത്മവിശ്വാസമാണ്. എനർജി ലെവലും വളരെ കൂടിയിട്ടുണ്ട്. ഇതിനിടയിൽ ഒരു സർപ്രൈസും നാട്ടിലെത്തുമ്പോൾ ഞാൻ കാത്തുവച്ചിട്ടുണ്ട്. ഞാൻ ഭാരം കുറയ്ക്കാൻ തീരുമാനിച്ചതോ വർക്ഔട്ടും ഡയറ്റും നോക്കുന്നതോ ഒന്നും നാട്ടിൽ ഭാര്യയെ അറിയിച്ചിട്ടില്ല. ദിവസവും വിഡിയോ കോളിൽ സംസാരിക്കുമ്പോഴും മുഖം മാത്രം കാണുന്ന രീതിയിൽ കാമറ വയ്ക്കാൻ ശ്രദ്ധിക്കാറുണ്ട്. ഏഴു വയസ്സുകാരൻ മകനാകട്ടെ എപ്പോഴും തടിയനച്ഛൻ എന്നു വിളിക്കാറുമുണ്ട്. ഈ 11 കിലോ കുറഞ്ഞതൊന്നും അവർ ഇതുവരെ അറിഞ്ഞിട്ടില്ല. ഇനി നാട്ടിലെത്തി നേരിട്ട് കണ്ട് സർപ്രൈസ് കൊടുക്കാനുള്ള ആവേശത്തിലാണ് ഇപ്പോൾ. അതുകൊണ്ടുതന്നെ ഈ ഡയറ്റും വർക്ഔട്ടുമൊക്കെ മുടക്കാതെ കൊണ്ടുപോകുന്നുമുണ്ട്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com