ADVERTISEMENT

ഒരുപാട് സമയം ഒരേ ഇരുപ്പിലുള്ള ജോലി ഇന്ന് മിക്കവരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ്. ചെന്നൈയിലെ ഇമാസ് ബിം അക്കാദമി സ്ഥാപകയും മുഖ്യ ട്രെയിനറുമായ ഇമയുടെയും പ്രശ്നം ഇതുതന്നെയായിരുന്നു. ഒരേ ഇരുപ്പിലുള്ള ജോലി കാരണം ശരീരഭാരം കൂടി. ഇരുന്നിട്ട് എഴുന്നേൽക്കുന്നതുതന്നെ വളരെ ബുദ്ധിമുട്ടായി. മുട്ടുവേദന, നടുവേദന എന്നിങ്ങനെ ഓരോന്നായി വന്നുതുടങ്ങി. അതിനു പരിഹാരമായി 42 വയസ്സുള്ള ഇമ കണ്ടെത്തിയത് യോഗയാണ്. യോഗ തന്നിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് രാജ്യാന്തര യോഗദിനത്തിൽ മനോരമ ഓൺലൈനോടു സംസാരിക്കുകയാണ് ഇമ.

 

‘ആർക്കിടെക്ട്, സിവിൽ, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എൻജിനീയർ, പ്രോജക്ട് മാനേജർ തുടങ്ങിയവർക്ക് പരിശീലനം നൽകുകയാണ് എന്റെ ജോലി. 2020 മുതൽ എല്ലാ ക്ലാസ്സുകളും ഓൺലൈനിൽ ആണ്. ഇടയ്ക്ക് എഴുന്നേൽക്കാനോ നടക്കാനോ ഉള്ള സാഹചര്യം കിട്ടാറില്ല. അങ്ങനെ വേണമെന്നു തീരുമാനിച്ചാൽ പോലും പലപ്പോഴും ജോലിക്കിടയിൽ മറന്നുപോകും എന്നതും സത്യം. അതോടെ, പ്രസവശേഷം പോലും 60 കിലോ കടക്കാതിരുന്ന ശരീരഭാരം 64 ലേക്ക് എത്തി. 

 

ശരീരഭാരം കുറയ്ക്കുക എന്നത് എന്റെ പ്രഥമ ആവശ്യം ആയിരുന്നില്ല. ശരീരത്തിന് ഉന്മേഷം കിട്ടണം, ചലനങ്ങൾ ആയാസരഹിതം ആവണം, ആരോഗ്യം ഉണ്ടാകണം, ശരീരത്തിൽ അടിഞ്ഞുകൂടുന്ന അനാവശ്യ കൊഴുപ്പു മാറ്റണം- ഇതായിരുന്നു മുഖ്യ അജൻഡ. ഭാഗ്യമെന്നോണം നല്ലൊരു യോഗാ ടീച്ചറെയും ഓൺലൈൻ യോഗ ക്ലാസും എനിക്കു കിട്ടി. ‘നന്നായി പണിയെടുപ്പിക്കുന്ന’ ടീച്ചർ. അതുതന്നെയായിരുന്നു എനിക്ക് ആവശ്യവും.

 

വെറും യോഗാസനങ്ങൾ പരിശീലിപ്പിക്കുക മാത്രമല്ല, ശരിയായ ഭക്ഷണക്രമം, ജീവിതശൈലീ മാറ്റങ്ങൾ എന്നിവയിലും യോഗ പ്രോഗ്രാം ശ്രദ്ധ കൊടുത്തിരുന്നു. ഇതനുസരിച്ച് യോഗയ്ക്കൊപ്പം ശരിയായ ജീവിതശൈലിയെപ്പറ്റി മനസ്സിലാക്കാനും പ്രാവർത്തികമാക്കാനും സാധിച്ചു. 64 കിലോയുണ്ടായിരുന്ന ശരീരഭാരം ഇപ്പോൾ 59 കിലോയിലെത്തി.

 

ആദ്യം വഴങ്ങാതിരുന്ന ശരീരം പതിയെ യോഗയോടു പൊരുത്തപ്പെട്ടു. ശരീരം ഫ്ലക്സിബിൾ ആയി. ചലനങ്ങൾ എളുപ്പമായി. അതുകാരണം ക്ലാസ് എടുക്കൽ, വീട്ടുജോലികൾ എല്ലാം അനായാസം നടത്താൻ പറ്റുന്നുണ്ട്. പലപ്പോഴും തെന്നിമാറിക്കളിച്ചുകൊണ്ടിരുന്ന തൈറോയ്ഡ് ലെവൽ പിടിച്ചുനിർത്താൻ പറ്റുന്നുണ്ട്. കോൺസ്റ്റിപ്പേഷൻ പ്രശ്നങ്ങൾക്ക് പൂർണശമനം ലഭിച്ചു. ദിവസവും നേരത്തേ എഴുന്നേൽക്കുന്നതുകൊണ്ട് ദിനചര്യ ചിട്ടയുള്ളതായി. കാര്യങ്ങളെ കുറച്ചുകൂടി ലഘുവായി സമീപിക്കാൻ സാധിക്കുന്നുണ്ട്. ചെറിയ കാര്യങ്ങളിലും സന്തോഷം കണ്ടെത്തുന്നു. ജീവിതത്തിലെ ഓരോ നിമിഷവും നല്ലതാക്കാൻ ശ്രമിക്കുന്നു. ആത്മവിശ്വാസം, ധൈര്യം എന്നിവ കൂടി. മാത്രമല്ല, ‘‘ചെറുപ്പം ആയി, വളരെ നന്നായിട്ടുണ്ട്, ഇത്രയും പോസിറ്റീവായി സംസാരിക്കാൻ എങ്ങനെ സാധിക്കുന്നു?’’ തുടങ്ങിയ പ്രതികരണങ്ങളും ഇപ്പോൾ എന്നെത്തേടി എത്താറുണ്ട്’.

Content Summary: Yoga and weightloss: Lifestory of Ema

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com