ADVERTISEMENT

2008ൽ കാൻസർ ആണെന്നു സ്ഥിരീകരിച്ചു റിപ്പോർട്ട് വരുമ്പോൾ ദീദി ദാമോദരൻ, താൻകൂടി ഭാഗമായ സിനിമയുടെ എഡിറ്റിങ് തിരക്കിലാണ്. എഡിറ്റിങ് ടേബിളിലേക്കു വന്നാണ് അക്കാര്യം അറിയിക്കുന്നത്. വൈകിട്ട് കാത്തിരുന്നത് ഒരു നിര പരിശോധനകളാണ്. രാത്രി ആശുപത്രിയിലായി. പിറ്റേന്നു രാവിലെ ശസ്ത്രക്രിയ. കണ്ണടച്ചു തുറക്കാനുള്ള സമയംകൂടി കിട്ടിയില്ല. തുടർചികിത്സയും മരുന്നുകളും മറ്റും തീരുമാനമാകുന്നത് അതിനുശേഷമാണ്. 

ഉണർന്നു പ്രവർത്തിക്കണം
പെയിൻ ആൻ‍ഡ് പാലിയേറ്റിവ് പ്രവർത്തനങ്ങളിൽ വൊളന്റിയറായി സജീവമായി ഇടപെട്ട്, കാൻസർ ബാധിച്ചവർക്കായി വലിയ കാര്യങ്ങൾ ചെയ്തിരുന്നു എന്ന തോന്നലിനിടയ്ക്കാണു തനിക്ക് കാൻസർ ഉറപ്പിക്കുന്നതെന്നു ദീദി. നമ്മൾ ചെയ്തിരുന്നതിന്റെ എത്ര ചെറിയൊരു പങ്കുമാത്രമാണ് രോഗികളിലെത്തുന്നതെന്ന് അപ്പോഴാണ് ശരിക്കും മനസ്സിലാകുന്നത്. കാൻസർ ബാധിതയാകുന്നതിനു മുൻപും ശേഷവും പാലിയേറ്റീവ് പ്രവർത്തനം രണ്ടു രീതിയിലാണ് കണ്ടതും തിരിച്ചറിയുന്നതും. 

കാൻസറിനെ നേരിടാൻ അവബോധം ഉണ്ടാക്കുന്നതു വലിയ കാര്യം തന്നെയാണ്. രോഗം ഉറപ്പിച്ചാൽ, രോഗബാധിതർ എന്തോ കുറ്റം ചെയ്ത പോലെയാണ് ചിലരെങ്കിലും അവരെ കാണുന്നത്. പല സ്ഥലങ്ങളിലും പലരുടെയും ഔദാര്യത്തിനായി അവർക്കു കാത്തുനിൽക്കേണ്ടിവരാറുണ്ട്. ചികിത്സയുമായി ബന്ധപ്പെട്ട ഒരു പേപ്പർ നീക്കാൻ അവരെത്തന്നെ വരി നിർത്തുന്ന അവസ്ഥയൊക്കെ ചിന്തിക്കാനാവില്ല. പലയിടത്തും താൻ ഒരു ബാധ്യതയാകുന്നു എന്ന തോന്നൽ രോഗാവസ്ഥയിലുള്ളവരിൽ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് വലുതാണ്. കാൻസർ ചികിത്സയിലെ സാമ്പത്തിക ബാധ്യത കുറച്ചാ‍ൽതന്നെ രോഗത്തോടുള്ള കാഴ്ചപ്പാടിലും മാറ്റമുണ്ടാകും. 

ഓരോ കാൻസറും ഓരോ രീതിയിലാണ് എന്ന തിരിച്ചറിവു പലർക്കുമില്ല. ‘കാൻസർ വന്നു മരിച്ചു’ എന്ന ഒറ്റ വാക്കിൽ എല്ലാം ഒതുക്കും. പല കുടുംബങ്ങൾ താമസിക്കുന്ന ഒരു തറവാട് പോലെയാണ് കാൻസർ എന്നു പറയുന്നത്.  

 മുടിയിലെ സൗന്ദര്യം
നീണ്ട മുടിയുള്ള സ്ത്രീകൾക്കാണ് സൗന്ദര്യം എന്ന സങ്കൽപം മാറേണ്ടകാലമായി. നീണ്ട മുടിയുള്ള കാലത്ത്, എന്റെ മുടിയിയിൽനിന്ന് ഒരു സെന്റിമീറ്റർ കൂടുതൽ വെട്ടിപ്പോയാൽ അതൊരു ‘മഹാദുരന്ത’മായിക്കണ്ട കാലമുണ്ടായിരുന്നു. എന്നാൽ, മുടിയെല്ലാം പോയ കാലത്താണ് മാനസികമായി ആശ്വാസം കൂടുതൽ കിട്ടിയത്. ഇതെല്ലാം ഇത്രയേ ഉള്ളൂ. മുടിയുടെ ഒരു സെന്റിമീറ്റർ നീളത്തിലൊന്നും ഒരു കാര്യവുമില്ല എന്ന തിരിച്ചറിവു രോഗത്തിനുശേഷമാണ്. 

അമ്മയുടെ പ്രാർഥന  
കാൻസറിന്റെ കാര്യത്തിൽ വിജയകഥകൾ മാത്രമല്ല ഉള്ളത്. ഞാൻ രക്ഷപ്പെട്ടത് അദ്ഭുതമായിത്തന്നെയാണ് കരുതുന്നത്. പല ശാരീരിക പ്രശ്നങ്ങളുമുണ്ട്. എനിക്കുവന്ന രോഗംവച്ച് അഞ്ചുകൊല്ലം കടക്കാത്ത പല കഥകളും കേട്ടിരുന്നു. ‘എന്റെ കുട്ടിയുടെ രോഗം എന്നിലേക്കു മാറ്റിത്തരണേ’ എന്ന് എന്റെ അമ്മ പ്രാർഥിച്ചുകൊണ്ടേയിരുന്നു. ഭക്ഷണത്തിന്റെ രുചിയിൽ വ്യത്യാസം അനുഭവപ്പെടുന്നതുമൂലം ഒരു ചെക്അപ് നടത്തിയതാണ് അമ്മയ്ക്ക്. ലിവർ സിറോസിസ് ആണെന്നാണ് കരുതിയത്. തുടർ പരിശോധനയിലാണ് കരളിലെ കാൻസർ കണ്ടെത്തിയത്. ചികിത്സ തുടങ്ങുന്നതിനു മുൻപേ, 65–ാം വയസ്സിൽ അമ്മ പോയി. എന്റെ രോഗം അമ്മ ഏറ്റെടുത്തു കൊണ്ടുപോയി എന്നു വിശ്വസിച്ചാണ് പോയത്. 

ഇനിയും തുറന്നു പറയും
കാൻസർ കൊടും ഭീകരനല്ല. രക്ഷപ്പെട്ടു വന്നവരല്ലേ അതു പറയേണ്ടത്. ഏതൊക്കെ സ്ഥലത്ത്, എത്രയെല്ലാം ഉറക്കെ അതു പറയാമോ അതു പറയാൻ ഞാൻ ഒരുക്കമാണ്. അതു പബ്ലിസിറ്റിക്കുവേണ്ടിയല്ല. കാൻസർ കൊണ്ടൊരു പബ്ലിസിറ്റിയുടെ ആവശ്യമില്ല. കാൻസറിനോടു പോരാടുന്ന ഒരാളുടെയും ഫോൺകോൾ ഞാൻ നീട്ടിവയ്ക്കാറില്ല. എത്ര തിരക്കിനിടെയും അവരോടു സംസാരിക്കാൻ ശ്രമിക്കും. കാരണം, അവർ കടന്നുപോയ സാഹചര്യം എനിക്കറിയാം. കാൻസറിന്റെ ഗൗരവം കുറച്ചുപറയുകയല്ല. ശരീരം മുഴുവൻ ഒന്നിച്ചുപോരാടുന്ന അവസ്ഥയാണ്. അതിന്റെ ഗൗരവം അറിഞ്ഞുതന്നെ, അതിനെ നേരിടാൻ ആളുകളെ ഒരുക്കുകയാണ് വേണ്ടത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com