രക്താർബുദം കാലുവേദനയായെത്തി; നഷ്ടമായത് കൗമാരക്കാരിയുടെ ജീവൻ
Mail This Article
ഡെയ്സി വ്യാറ്റ് എന്ന പതിനാലുകാരി ലോകത്തോടു വിടപറഞ്ഞത് കഴിഞ്ഞ വര്‍ഷമാണ്. Ewing's Sarcoma എന്ന മാരകമായ ബ്ലഡ് കാന്‍സര്‍ പിടിപെട്ടാണ് ഡെയ്സി മരണമടഞ്ഞത്. ചികിത്സയുടെ ഭാഗമായി രണ്ടു വര്‍ഷം മുന്‍പു ഡെയ്സിയുടെ ഒരു കാല്‍ മുറിച്ചുമാറ്റിയിരുന്നു. കീമോതെറാപ്പിയും സര്‍ജറിയുമെല്ലാമായി ഏറെക്കാലം രോഗത്തോടു മല്ലിട്ടാണ് ഡെയ്സി മരണത്തിനു കീഴടങ്ങിയത്.
2015 ലാണ് ഡെയ്സിയ്ക്ക് രോഗം സ്ഥിരീകരിച്ചത്. കാലുവേദനയായിരുന്നു ആദ്യ ലക്ഷണം. പെല്‍വിക് എല്ലിന്റെ ഭാഗത്തായിരുന്നു രോഗം ആദ്യം കണ്ടെത്തിയത്. ചികിത്സയുടെ ഭാഗമായി ഒരു കാല്‍ നീക്കം ചെയ്തു. ചികിത്സയ്ക്ക് വേണ്ടി ഡെയ്സിയുടെ കുടുംബം യുകെയില്‍നിന്നു യുഎസിലേക്കു മാറി. ഏറെനാളത്തെ ചികിത്സയ്ക്കു ശേഷം രോഗം ഏകദേശം പൂര്‍ണമായും ഭേദമായെന്നു തന്നെയായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്. എന്നാല്‍ വെറും മൂന്നാഴ്ച കഴിഞ്ഞുള്ള പരിശോധനയില്‍ ഡെയ്സിയുടെ ശ്വാസകോശത്തിലും കാന്‍സര്‍ വളര്‍ച്ച സ്ഥിരീകരിച്ചു.
വൈകാതെ, രോഗം ചികിത്സിച്ചു മാറ്റുക അസാധ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പിന്നെ തങ്ങള്‍ക്കു മുന്നിലുണ്ടായിരുന്ന ഏകവഴി അവള്‍ ജീവിച്ചിരിക്കുന്ന കാലത്തോളം സന്തോഷം നല്‍കുക എന്നായിരുന്നെന്ന് ഡെയ്സിയുടെ അമ്മ ഓര്‍ക്കുന്നു. മരണം അടുത്തെത്തിയെന്ന് അറിയുമ്പോഴും ഡെയ്സി കഴിവതും സന്തോഷത്തോടെ ജീവിക്കാനാണ് ശ്രമിച്ചത്. എപ്പോഴും അവളുടെ മുഖത്ത് പുഞ്ചിരിയുണ്ടായിരുന്നു. അവസാനനാളുകളില്‍ ആരോഗ്യം തീര്‍ത്തും മോശമായിരുന്നു. ശ്വാസമെടുക്കാനോ നടക്കാനോ പോലും സാധിച്ചിരുന്നില്ല. എങ്കിലും ജീവിക്കാന്‍ അവള്‍ കൊതിച്ചിരുന്നു.
ഡെയ്സിയുടെ മരണാനന്തരചടങ്ങുകള്‍ വലിയ ആഘോഷമായാണ് കുടുംബം നടത്തിയത്. അതിനെതിരെ വിമർശനമുയർന്നപ്പോൾ, ഇനി അവൾക്കു വേണ്ടി തങ്ങൾക്കു ചെയ്യാനുള്ളത് അതു മാത്രമാണെന്നായിരുന്നു അവരുടെ മറുപടി.