ADVERTISEMENT

ചികിത്സാരീതികൾ മെച്ചപ്പെട്ടിട്ടും ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടിയിട്ടും രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ. കാൻസർ മരുന്നുകളുടെ വില താരതമ്യേന കുറഞ്ഞു, സർക്കാർ ആശുപത്രികളിലും വിദഗ്ധ ചികിത്സാ സൗകര്യങ്ങളുണ്ടായി, ചികിത്സാരംഗത്തു കൂടുതൽ പഠനങ്ങൾ വന്നു.. എങ്കിലും കാൻസർ ചികിത്സ തേടുന്നവരിൽ 50 ശതമാനവും പാതിവഴിയിൽ ചികിത്സ ഉപേക്ഷിച്ചു വിധിക്കു കീഴടങ്ങുന്നു എന്നതാണു പുതിയ പഠനം. എഡൽവൈസ് ടോക്കിയോ ലൈഫ് ഇൻഷുറൻസ് കമ്പനിയാണു പഠനം നടത്തിയത്. 

ചികിത്സാച്ചെലവു താങ്ങാൻ കഴിയാത്തതാണു ചികിത്സ ഉപേക്ഷിക്കാനുള്ള കാരണമെന്നാണു കണ്ടെത്തൽ. രാജ്യത്തെ പ്രമുഖ ആശുപത്രികളിലെ കാൻസർ രോഗ വിദഗ്ധരെയും രോഗികളെയും ഉൾപ്പെടുത്തി നടത്തിയ പഠനത്തിൽ കാൻസർ രോഗികളിൽ 50 ശതമാനം പേരും ഇൻഷുറൻസ് കവറേജിൽ ഉൾപ്പെടുന്നില്ലെന്നാണു കണ്ടെത്തൽ. മികച്ച ചികിത്സയ്ക്കായുള്ള പണം സ്വന്തം പോക്കറ്റിൽ നിന്നു കണ്ടെത്തുന്നവരാണ്  ചികിത്സ തേടുന്നവരിൽ 73 ശതമാനവും. 

ഇൻഷുറൻസ് കുടക്കീഴിൽ നിന്നകലെ...

വരുന്ന 5 വർഷത്തിൽ രാജ്യത്തെ കാൻസർ രോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വളർച്ച 23 ശതമാനമായിരിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. രോഗികളുടെ എണ്ണം പ്രതിവർഷം ഉയരുമ്പോഴും ഇൻഷുറൻസ് കവറേജിന്റെ പ്രയോജനം ലഭിക്കുന്നവരുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടാകുന്നില്ല. കാൻസർ ഉൾപ്പെടെയുള്ള മാരക രോഗങ്ങളുള്ളവരിൽ ഇൻഷുറൻസ് കവറേജിന്റെ പ്രയോജനം കൃത്യമായി പ്രയോജനപ്പെടുത്തുന്നത് 25 ശതമാനത്തിൽ താഴെ മാത്രമാണ്. 75 ശതമാനത്തിലേറെപ്പേരും ഒന്നുകിൽ ഇൻഷുറൻസ് എടുക്കാത്തവരോ അല്ലെങ്കിൽ നിലവിലുള്ള കവറേജിൽ ഈ മാരകരോഗങ്ങൾ ഉൾപ്പെടാത്തവരോ ആണെന്ന് സർവേ വ്യക്തമാക്കുന്നു.

സ്ത്രീകൾ ശ്രദ്ധിക്കണം

അതിഗുരുതരമെന്ന് 95 ശതമാനം ഡോക്ടർമാരും വിശ്വസിക്കുന്ന കാൻസറുകളിൽ മൂന്നെണ്ണം സ്ത്രീകളെ മാത്രം ബാധിക്കുന്നവയാണ്. ഗർഭാശയമുഖ കാൻസർ, അണ്ഡാശയങ്ങളിലെ കാൻസർ, സ്തനാർബുദം എന്നിവയാണ് ഇവ. എന്നാൽ രോഗം മൂർച്ഛിക്കുന്നതിനു മുൻപേ കണ്ടെത്താനും ചികിത്സയിലൂടെ രോഗവിമുക്തി നേടാനും സാധ്യതയുള്ള കാൻസറുകളാണിവ. രോഗം ബാധിച്ച്, രണ്ടാം ഘട്ടത്തിലോ മൂന്നാം ഘട്ടത്തിലോ ഇത്തരം കാൻസറുകൾ കണ്ടെത്താൻ കഴിയുന്നുണ്ട്. കൃത്യമായ ചികിത്സ നേടിയാൽ അതിജീവനം സാധ്യമാകുന്നവയുമാണിവ. ഡോക്ടർമാരുടെ നിർദേശമനുസരിച്ചുള്ള തുടർ ചികിത്സകൾ അനിവാര്യമാണ്. പൊതുവിൽ 40 മുതൽ 50 ശതമാനം വരെ കാൻസറുകളാണ് ചികിത്സ കൂടുതൽ ഫലപ്രദമായ ഘട്ടങ്ങളിൽ (2,3 സ്റ്റേജുകളിൽ) കണ്ടെത്തുന്നത്.

വരും വർഷങ്ങളിൽ കൂടുതൽ വ്യാപിക്കുന്ന കാൻസറുകളുടെ ഗണത്തിൽ സ്തനാർബുദം ആദ്യ സ്ഥാനത്തുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ശ്വാസകോശ കാൻസർ, വായിലെ കാൻസർ, ഗർഭാശയ കാൻസർ എന്നിവയും കൂടും.

കാൻസറിന്റെ സാമ്പത്തികവശം

ആധുനിക  ചികിത്സയെയും രോഗം മൂലമുണ്ടാകുന്ന വരുമാന നഷ്ടത്തെയും കവർ ചെയ്യുന്ന ഇൻഷുറൻസ് പദ്ധതികളിലൂടെ കാൻസർ ചികിത്സ സാധാരണക്കാർക്കും താങ്ങാവുന്ന നിലയിലേക്ക് എത്തുകയാണ്. മാരകരോഗങ്ങളെ ഉൾപ്പെടുത്തുന്ന ഇൻഷുറൻസ് പദ്ധതികളെക്കുറിച്ചുള്ള അറിവില്ലായ്മ ചികിത്സ മുടങ്ങാൻ കാരണമാകുന്നുണ്ടെന്ന് എഡൽവൈസ് ടോക്കിയോ ലൈഫ് ചീഫ് റീടെയിൽ ഓഫിസർ അനുപ് സേത്ത് പറയുന്നു. രോഗത്തിന്റെ ആദ്യ ഘട്ടങ്ങളിൽ നിർണയം സാധ്യമായാൽ ഏകദേശം 4.5 ലക്ഷം രൂപയാണു ചികിത്സാച്ചെലവായി പരിഗണിക്കപ്പെടുന്നത്. തുടർന്നുള്ള സ്റ്റേജുകളിലാണു കണ്ടെത്തുന്നതെങ്കിൽ ചെലവ് ഏതാണ്ട് 6 ലക്ഷം കവിയും. ആദ്യ സ്റ്റേജുകളിൽ കൂടുതൽ ആധുനിക ചികിത്സ വേണമെങ്കിൽ 10 ലക്ഷം രൂപയും ഇത് അവസാന സ്റ്റേജുകളിലാണെങ്കിൽ 14 ലക്ഷം രൂപയുമാണ് ഏകദേശം ചെലവാകുക. ചെലവനുസരിച്ചും വിവിധതരം കാൻസറുകൾക്കും പ്രത്യേക പദ്ധതികൾ കമ്പനികൾ നൽകുന്നുണ്ട്. കാൻസർ മാത്രമല്ല, മറ്റു മാരക രോഗങ്ങളുടെ ചികിത്സയ്ക്കായും ഇൻഷുറൻസ് പദ്ധതികളെടുക്കാം. 36 തരം മാരക രോഗങ്ങൾ കമ്പനിയുടെ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളുടെ പരിധിയിൽ വരുന്നുണ്ടെന്നും അനുപ് സേത്ത് പറയുന്നു.

പ്രാരംഭ ഘട്ടത്തിൽ കൃത്യമായ ചികിത്സ ലഭിക്കുന്നവരുടെ അതിജീവനം 77 ശതമാനമാണെന്നും പഠനം വ്യക്തമാക്കുന്നുണ്ട്. 2,3 ഘട്ടങ്ങളിൽ ഇത് 58 ശതമാനവും കൃത്യമായ ചികിത്സകൾ ലഭിച്ചാൽ നാലാം ഘട്ടത്തിൽ 47 ശതമാനമാണെന്നും സർവേ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com