ADVERTISEMENT

ഒരിക്കലെങ്കിലും ആശുപത്രിയിൽ പോയി മാലാഖമാരുടെ സാന്ത്വനം അനുഭവിച്ചിട്ടില്ലാത്തവരുണ്ടോ? ആശുപത്രിയിലെത്തിയാൽ എണ്ണത്തിൽ കൂടുതലും ഈ തൂവെള്ള വസ്ത്രമണിഞ്ഞ മാലാഖമാർ തന്നെയാകും. ജീവൻ നഷ്ടപ്പെടുത്തി മറ്റുള്ളവരുടെ ജീവൻ രക്ഷിച്ചവർ മുതൽ ഇപ്പോഴും സ്വന്തം ജീവൻ പണയം വച്ച് രോഗികളെ ശുശ്രൂഷിക്കുന്ന നഴ്സുമാർ വരെ നമുക്കു ചുറ്റുമുണ്ട്. ഏതെങ്കിലും ഒരാശുപ്രത്രിയിൽ ചെന്ന് ഒന്നു കണ്ണോടിച്ചാൽ മനസ്സിലാകും മനസ്സിൽ നൂറുടെൻഷനും പേറി, ഒരു നിമിഷം പോലും വിശ്രമിക്കാതെ, ഓരോ രോഗിയുടെയും പേരും രോഗവിവരങ്ങളും നൽകേണ്ട മരുന്നുകളുമൊക്കെ കൃത്യമായി മനസ്സിലാക്കി ഇവർ നടത്തുന്ന ഓട്ടപ്പാച്ചിലുകൾ. ഇതിനിടെ എവിടെ നിന്നെങ്കിലും 'സിസ്റ്ററേ...' എന്ന വിളി കേൾക്കുമ്പോൾ യാതൊരു ഭാവഭേദവും കൂടാതെ ഓടി അങ്ങോട്ടേക്ക് എത്തും.

ആശുപത്രിയിൽ കിടക്കുമ്പോൾ ഇവർ നൽകുന്ന സാന്ത്വന വാക്കുകൾ രോഗികൾക്ക് നൽകുന്ന ആശ്വാസം ചില്ലറയൊന്നുമല്ല. ഡോക്ടറെക്കാളധികം ഓരോ രോഗിയുടെയും അടുത്ത് ഏറ്റവുമധികം സന്ദർശനം നടത്തുന്നതും ഈ തൂവെള്ള വസ്ത്രക്കാർതന്നെ. രാവിലെയും വൈകുന്നേരവും സന്ദർശനത്തിനെത്തുന്ന ഡോക്ടർക്ക് ഓരോ രോഗിയുടെയും അതുവരെയുള്ള എല്ലാ വിവരങ്ങളും കൃത്യമായി കൈമാറുന്നു. ഓരോ കുഞ്ഞിന്റെയും ജനനത്തിലും ജീവിതത്തിലും കാണും ഇവരുടെ ഒരു സ്പർശം. 

ഡോക്ടറുടെ പേര് കൃത്യമായി ഓർത്തു വയ്ക്കുന്ന, വീണ്ടും ആ ഡോക്ടറെ തന്നെ കാണാൻ ശ്രമിക്കുന്ന നമ്മളിൽ എത്ര പേർ നഴ്സുമാരുടെ പേരുകൾ ശ്രദ്ധിക്കുന്നു, അവരെ വീണ്ടും ഓർമിക്കുന്നു? ചുരുക്കം ചിലർ ഉണ്ടാകും. പക്ഷേ ഭൂരിഭാഗവും ഇവരെ വിസ്മരിക്കുന്നവരാണ്. കാലിൽ മുട്ടിനു താഴെ വച്ചുകെട്ടി ഒരു സ്വകാര്യ ആശുപത്രിയിലെത്തിയ ഏകദേശം 60 വയസ്സിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു വൃദ്ധൻ ഡ്രസിങ് റൂമിൽ തലേ ദിവസം തന്നെ ശുശ്രൂഷിച്ച നഴ്സിന്റെ പേരു ചോദിച്ച് ‘ആ മോൾ ഇന്ന് ഇല്ലേ, ആ മോളെ ഒന്നു വിളിക്കോ, അവൾ ഡ്രസ്സ് ചെയ്താൽ മതി’ എന്നു പറയുന്നത് കേട്ടു. ആ കുട്ടിക്ക് ഇന്ന് ഡ്യൂട്ടി മാറ്റമാണെന്നും ഞങ്ങൾ ചെയ്തു തരാമെന്നും പറഞ്ഞപ്പോൾ ആ വൃദ്ധന്റെ മുഖത്ത് കടുത്ത നിരാശ കണ്ടു. ഡ്രസ്സ് ചെയ്യുന്നതിനിടയിൽ അദ്ദേഹം പറയുന്നുണ്ടായിരുന്നു ‘പഴുപ്പും ചോരയുമൊലിച്ചപ്പോൾ മക്കൾക്കു പോലും അറപ്പായി, കടുത്ത പ്രമേഹം ഉള്ളതിനാൽ ചെറിയ മുറിവ് പെട്ടെന്നാണ് പഴുത്തത്. പക്ഷേ ഇന്നലെ അതെല്ലാം തുടച്ച് വൃത്തിയാക്കി, ഇടയ്ക്കിടെ വേദനിക്കുന്നുണ്ടോ എന്നൊക്കെ അന്വേഷിച്ച് മരുന്നെല്ലാം വച്ച് തന്നത് ആ മോളായിരുന്നു. അവളോട് ഇന്ന് ഞാൻ വന്നിട്ടുപോയെന്നും അന്വേഷിച്ചെന്നും പറയണേ’ എന്ന് ആ നഴ്സുമാരോട് പറയുന്നതും കേട്ടു. 

വേദനയുടെ തീച്ചൂളയിൽ പെട്ടു വരുന്നവർക്ക് ആശ്വാസത്തിന്റെ കരസ്പർശം നൽകുന്നവരാണ് ഭൂമിയിലെ ഈ മാലഖമാർ. ഓർക്കുന്നില്ലേ... നമ്മുടെ ലിനിയെ, രമ്യയെ, വിനീതയെ ഒക്കെ. ഇവർക്കു നൽകാം ഒരു കൂപ്പുകൈ... നമ്മുടെയൊക്കെ, നമ്മുടെ സഹോദരങ്ങളുടെ, ചുറ്റുമുള്ളവരുടെ ജീവൻ തിരിച്ചു നൽകിയതിനുള്ള നന്ദി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com