ADVERTISEMENT

നട്ടെല്ലിനു 10 മണിക്കൂർ നീളുന്ന ശസ്ത്രക്രിയ വേണമെന്നു ഡോക്ടർ പറഞ്ഞപ്പോൾ ഭവ്യ പേടിച്ചു. 4 വയസു മുതൽ നൃത്തം പഠിച്ചു പ്രഫഷനൽ നർത്തകിയായി മാറിയ ഭവ്യയുടെ സംശയം ഇതായിരുന്നു : ‘അപ്പോൾ ഇനിയെനിക്കു നൃത്തം ചെയ്യാനാകില്ലേ സർ..?’

‘100 % ഉറപ്പ്. ഇനിയും നൃത്തം ചെയ്യാനാകും. പക്ഷേ ആത്മവിശ്വാസത്തോടെ ശസ്ത്രക്രിയയെ നേരിടുകയാണു വേണ്ടത്.’ ഡോക്ടർ ഉറപ്പുകൊടുത്തു. ‘ ആലോചിച്ചു തീരുമാനിച്ചുറച്ചു വന്നാൽ മതി, പക്ഷേ ഇനിയും വൈകിക്കൂടാ..’  

xray_beforeafter2_t
ശസ്ത്രക്രിയക്കുമുമ്പും ശേഷവുമുള്ള നട്ടെല്ലിന്റെ എക്സ് റേ ദൃശ്യം

കലാമണ്ഡലത്തിൽ നിന്നും മോഹിനിയാട്ടം പഠിച്ചിറങ്ങിയ ആറ്റിങ്ങൽ സ്വദേശിയായ ഭവ്യ ശാസ്ത്രീയ നൃത്തരംഗത്തു ചുവടുറപ്പിക്കുമ്പോഴാണു  നട്ടെല്ലിനു വളവു കലശലായത്. 

കലാമണ്ഡലത്തിൽ ചേർന്ന കാലത്തു നട്ടെല്ലിനു ചെറിയ വേദനയുണ്ടായിരുന്നു. തുടർച്ചയായ വ്യായാമവും ക്ലാസും മൂലമാണെന്നാണു കരുതി. നാട്ടുചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. ഇതിനിടയിൽ ഭവ്യയെ കണ്ടവരൊക്കെ ചേദിച്ചു, കുട്ടിയുടെ നടുവിനു വളവു പോലെയുണ്ടല്ലോ? പതിയെ കാലുകളുടെ നീളവും വ്യത്യാസപ്പെട്ടു. 

ചെറിയ കൂനുപോലെയായി. ഒരു വശത്തേക്കു ചരിഞ്ഞുള്ള നടപ്പുമായതോടെ ചലനം ബുദ്ധിമുട്ടായി. 

നൃത്തത്തിനു വേഷമിട്ടുഅണിഞ്ഞൊരുങ്ങി നിന്നപ്പോൾ നട്ടെല്ലിനു വളവുള്ളതു നല്ലപോലെ ബോധ്യപ്പെട്ടു. കൂടെ മുട്ടുവേദനയും. എക്സ് റേയിൽ മുട്ടിനു തേയ്മാനം കണ്ടുപിടിച്ചു.  

ഇനി നൃത്തംപറ്റില്ലെന്നും പൂർണസമയ വിശ്രമം വേണമെന്നും ആദ്യം കണ്ട ഡോക്ടർ പറഞ്ഞു. തുടർന്നു കിംസ് ആശുപത്രിയിൽ വിദഗ്ധ പരിശോധനയിൽ നട്ടെല്ലിനു 40% വളവുള്ളതായി കണ്ടുപിടിച്ചു.  

സ്കൂൾ, സർവകലാശാല തലങ്ങളിൽ ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും സമ്മാനങ്ങൾ വാരിക്കുട്ടിയുള്ള നർത്തകി. നൃത്തത്തിനു സംസ്ഥാന സർക്കാരിന്റെ ഫെലോഷിപ്. ഒട്ടേറെ കുട്ടികളെ നൃത്തം അഭ്യസിപ്പിക്കുന്നു. കലാജീവിതം അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്ക. അതായിരുന്നു ചികിത്സ തേടാൻ‍ മടിച്ചതെന്നു കിംസിലെ  കൺസൾട്ടന്റ് ഓർത്തോപീഡിക് സ്പൈൻ സർജൻ ഡോ. രഞ്ജിത് ഉണ്ണികഷ്ണനോടു ഭവ്യ തുറന്നു പറഞ്ഞു. അപ്പോഴേക്കും നില വഷളായിരുന്നു. ഡോക്ടർ ധൈര്യവും ആത്മവിശ്വാസവും പകർന്നു. ഏറ്റവുമധികം ധൈര്യം പകർന്നതു പത്രപ്രവർത്തകൻ കൂടിയായ ഭർത്താവ് വിനോദായിരുന്നു. 

‘നീ ജീവിതത്തിലേക്കും നൃത്തത്തിലേക്കും മടങ്ങിവരും .വിധിയെന്തായാലും നമ്മൾ ഒരുമിച്ചു നേരിടും.’ വിനോദ് പറഞ്ഞു. മൂത്തമകൻ നിരഞ്ജനും ഭവ്യയ്ക്കു ധൈര്യം പകർന്നു. 

ശസ്ത്രക്രിയ വിജയമായിരുന്നു.ആശുപത്രി വിട്ടശേഷം നേരെ പോയത് ഗുരുവായൂരിലേക്ക്. ഭഗവാനു മുന്നിൽ നൃത്തമാടി.  

കേരളത്തിലെ സ്ത്രീകളിൽ നട്ടെല്ലുവളയൽ (സ്കോലിയോസിസ്) വർധിക്കുന്നതായി ഭവ്യയെ ചികിത്സിച്ച ഡോ. രഞ്ജിത് ഉണ്ണികൃഷ്ണൻ പറഞ്ഞു. 8–18 പ്രായപരിധിയിലുള്ള പെൺകുട്ടികൾ പ്രത്യേകം ശ്രദ്ധിക്കണം. നട്ടെല്ലിനു വളവുകണ്ടാൽ ഉടൻ ചികിൽസ തേടണം. ആദ്യമേ കണ്ടുപിടിച്ചാൽ സങ്കീർണതകൾ ഒഴിവാക്കാം. 

ഭവ്യയുടെ കേസിൽ രോഗം കണ്ടെത്തി 13 വർഷത്തിനു ശേഷമാണു ശസ്ത്രക്രിയ നടന്നത്’ അദ്ദേഹം പറയുന്നു.  .

ശസ്ത്രക്രിയക്കു മുന്‍പ് ഭവ്യയും വിനോദും ഒരു തീരുമാനമെടുത്തിരുന്നു. എല്ലാം നേരെയായാൽ 100 ക്ഷേത്രങ്ങളിൽ ശാസ്ത്രീയനൃത്തം അവതരിപ്പിക്കും. 

ഇപ്പോൾ അതിനുള്ള തയാറെടുപ്പിലാണ്. 3 പേരടങ്ങുന്ന കുടുംബത്തിലേക്കു 4 മാസക്കാരൻ നീരവ് കൂടിയെത്തി. . ശസ്ത്രക്രിയക്കു ശേഷമായിരുന്നു നീരവിന്റെ ജനനം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com