ADVERTISEMENT

മേയ് 31. ലോക പുകയില വിരുദ്ധ ദിനം. പുകവലി ആരോഗ്യത്തിനു ഹാനീകരമെന്ന് അറിയാമെങ്കിലും ആ അപായമുന്നറിയിപ്പുകൾ ഊതിപ്പറപ്പിക്കുകയാണ് യുവത്വം. രോഗാതുരമായൊരു യുവത്വത്തിൽ നിന്ന് എത്രയും വേഗം രക്ഷപ്പെടണമെന്നുണ്ടെങ്കിൽ ഈ ശീലം ഉപേക്ഷിച്ചേ മതിയാകൂ. പുകവലിക്കാർ പുകവലിക്കാത്തവരെ അപേക്ഷിച്ച് പത്തു വർഷം മുമ്പെ മരണത്തിനു കീഴടങ്ങുമെന്ന്  ഓക്സ്ഫോർഡ് സർവകലാശാലയിലെ പ്രൊഫസർ സർ റിച്ചാർഡ് ഡോൾ നടത്തിയ ഗവേഷണഫല്തതിലും പറയുന്നുണ്ട്.

ചുമ്മാ തുടങ്ങി, ചുമ തുടങ്ങി 
ആദ്യത്തെ വലിയിൽ ചുമച്ചു നാണംകെട്ട് കൂട്ടുകാർക്കിടയിൽ നിന്നു വലിഞ്ഞതിന്റെ കഥ പറയാനുണ്ടാവും പലർക്കും. ചുമ്മാ ഒരു രസത്തിനായിരുന്നു ആദ്യം. പിന്നെപ്പിന്നെ സ്വയം തോന്നി, അമ്പട ഞാനേ...കൂട്ടുകാർക്കൊപ്പം സിഗരറ്റ് പങ്കിട്ടു വലിച്ചശേഷം വീട്ടിൽ വരുമ്പോൾ വല്ലാത്തൊരിത്. പുറത്തേക്കുപോയി ഒന്നു പുകച്ചാലെന്തെന്നൊരു തോന്നൽ. വീട്ടിൽ കള്ളം പറഞ്ഞ്, അടുത്ത ചേട്ടന്റെ കടയിലേക്കു പോയില്ല. അവിടെനിന്നു വാങ്ങിയാൽ വീട്ടിലറിയും. നടന്നു പോയി, അച്ഛനെ പരിചയമില്ലാത്ത മറ്റൊരു കടയിൽനിന്ന് ഒരെണ്ണം പുകച്ചു വിട്ടു. കടയിൽ പോക്കിന്റെ എണ്ണം കൂടി, കടവും. പായ്ക്കറ്റ് തന്നെ വാങ്ങി പോക്കറ്റിലിട്ടു വീട്ടിലേക്ക്.

ബാത്ത്റൂമിൽനിന്ന് വെളുത്ത പുക വന്നപ്പോൾ വീട്ടിൽ വിവരമറിഞ്ഞു. വഴക്ക്, അമ്മയുടെ കരച്ചിൽ, ആകെ ബഹളം. എന്നാൽ, രക്തത്തിലലിഞ്ഞ നിക്കോട്ടിൻ വെറുതെ വിട്ടില്ല. എല്ലാ എതിർപ്പുകളെയും തോൽപ്പിക്കുന്ന ശക്തിയോടെ പിന്നെയും വലിക്കാൻ പ്രേരിപ്പിക്കുന്ന ഘടകമായി നിക്കോട്ടിൻ എന്ന വിഷവസ്തു രക്തത്തിൽ വിലയം പ്രാപിച്ചു കൊണ്ടിരുന്നു. കുറ്റിയറ്റുപോയ സിഗരറ്റുകൾ കൂനകൂടി. അങ്ങനെ എത്രയോ നാൾ. മാരക രോഗങ്ങൾ പുകയിലൂടെ ഉള്ളിലെ ത്തുന്നത് ആരും അറിയുന്നതേയില്ല.

ആദ്യം വലിച്ചപ്പോഴുണ്ടായ ആ ‘വിശ്വപ്രസിദ്ധ ചുമയും ഇടയ്ക്കിടെയുണ്ടാവുന്ന അസ്വസ്ഥതകളും അസഹ്യമാകുമ്പോഴാണു ഡോക്ടറെ സമീപിക്കാനെങ്കിലും പലരും തയാറാകുന്നത്. ചുമ്മാ തുടങ്ങി, ചുമ തുടങ്ങി എന്ന അവസ്ഥ.

ചെറുപ്പം എന്തിനോടും പെട്ടെന്ന് ആകർഷിക്കപ്പെടുമെന്നതിനാൽ പുകവലിയെയും ആ ഗണത്തിൽത്തന്നെ പെടുത്തണം. അതിൽനിന്നു രക്ഷപ്പെടാൻ പുകവലിക്കാരിൽ നിന്നു പരമാവധി ഒഴിഞ്ഞു നിൽക്കുക. അത്തരം കൂട്ടുകെട്ടുകൾ പ്രോൽസാഹിപ്പിക്കരുത്. വെറുതെ ഒരു രസ ത്തിനു പുകവലി തുടങ്ങിയാൽ പ്പിന്നെ കാര്യങ്ങൾ കൈവിട്ടു പോകുന്ന സ്ഥിതിയുണ്ടാവാം. ആരോഗ്യമാണു പ്രധാനം. രോഗങ്ങളുടെ ഒരു ചങ്ങല തന്നെയുണ്ട് പുകവലിക്കുന്നവരിൽ. എല്ലാം പെട്ടെന്നു തന്നെ മരണത്തിനു കാരണമാകുന്നവ. പ്രാണവായുവിനു പകരമാണ് ഇൗ വിഷവാതകം ശ്വസിക്കുന്നതെന്നു മനസ്സിലാക്കുക.

വലിച്ചാൽ നീളുന്ന  രോഗങ്ങൾ     
പുകവലിമൂലം ഉണ്ടാകാത്ത രോഗങ്ങളില്ലെന്നു പറയാം. ഹൃദയാഘാതം, ക്രോണിക് ബ്രോങ്കൈറ്റിസ്, ആസ്മ, മാനസിക പ്രശ്നങ്ങൾ, ശ്വാസകോശ കാൻസർ, ക്ഷയം, ആമാശയ രോഗങ്ങൾ... അങ്ങനെ വലിച്ചാൽ നീളുന്ന മാരക രോഗങ്ങളുടെ പട്ടിക എത്രയോ.

പരസ്യ-വിപണന തന്ത്രങ്ങളിലൂടെ ചെറുപ്രായ ക്കാരെയാണു സിഗരറ്റ് കമ്പനിക്കാർ കൂടുതലായും ലക്ഷ്യമിടുന്നത്. ഇതിനെ അതിജീവിക്കാൻ അവർക്കു മിക്കപ്പോഴും കഴിയാതെ വരുന്നു. പാടേ ഉപേക്ഷിച്ചില്ലെങ്കിൽ പുകവലിക്കാരിൽ കാൽഭാഗം പേർ മധ്യവയസ്സിൽ ത്തന്നെ മരണപ്പെടും. മധ്യവയസ്കരിലെ മരണ നിരക്കിൽ കാണപ്പെടുന്ന സ്ത്രീ—പുരുഷ വ്യത്യാസത്തിനു പ്രധാനകാരണവും പുകവലി തന്നെ.

അറ്റാക്കോ,  ഇൗ പ്രായത്തിലോ...!     
അവന് ഒരു കുഴപ്പവുമില്ലായിരുന്നു. മെലിഞ്ഞൊരു സുന്ദരൻ. കൊളസ്ട്രോൾ നോർമൽ, പതിവായി വ്യായാമം. അടിച്ചുപൊളിച്ചങ്ങു പോകവേ ഒരുദിനം പെട്ടെന്നൊരു നെഞ്ചുവേദന. ഇൗശ്വരാ എന്തേ ഇങ്ങനെ. എന്തേയെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോഴാണ് പുകവലിയെന്ന വില്ലന്റെ രംഗപ്രവേശം. എപ്പോഴും പോക്കറ്റിൽ സിഗരറ്റ് സ്റ്റോക്കുണ്ടാവും. അവർ അത്ര ഫ്രണ്ട്സ്. പക്ഷേ കൂട്ടുകാരൻ ചതിച്ചത് നമ്മുടെ കഥാപാത്രം അറിഞ്ഞതേയില്ല. ചെറുപ്പമായതു കൊണ്ട് ശരീരം മറ്റ് അസ്വസ്ഥതകളൊക്കെ ഒരുവിധം മൂടിവച്ചു. പക്ഷേ ഹൃദയാഘാതം നിശ്ശബ്ദനായി കൂടെ വരുന്നുണ്ടായിരുന്നു.

ചെറുപ്പക്കാരിൽ ഹൃദയാഘാത ത്തിനുള്ള മുഖ്യ കാരണം പുകവലിയാണെന്നു ഡോക്ടർമാർ സാക്ഷ്യ പ്പെടുത്തുന്നു. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയ്ക്കു പ്രായമുള്ളവർ ഹൃദയാഘാതംമൂലം ആശുപത്രി യിലെത്തുമ്പോൾ ആദ്യംതന്നെ പുകവലിയുണ്ടോയെന്നു ഡോക്ടർമാർ ചോദിക്കും. ‘പണ്ടുണ്ടായിരുന്നു, ഇപ്പോൾ കുറച്ചെന്നൊക്കെ പറയുമെങ്കിലും വില്ലൻ പുകവലിതന്നെയെന്നു തിരിച്ചറിയുകയാണ് മെഡിക്കൽ ലോകം.

പുകവലിക്കാരായ ചെറുപ്പക്കാർക്കുള്ള ഹൃദ്രോഗസാധ്യത 77% ആണ്. പുകവലിയും ഹൃദയാഘാതവും തമ്മിലുള്ള ബന്ധത്തെപ്പറ്റി 1950 മുതൽ നിരീക്ഷണങ്ങൾ നടക്കുന്നു. സ്ഥിരമായി പുകവലിക്കുന്ന വരുടെ ധമനികളിൽ ജരിതാവസ്ഥ യുണ്ടാകും. ഹൃദയ ധമനികളുടെ ഉൾ വ്യാസം ഇടുങ്ങി രക്തസഞ്ചാരം ദുഷ്കരമാകും. നിക്കോട്ടിൻ എന്ന വിഷവസ്തു രക്തത്തിൽ അടിഞ്ഞ് രക്തസഞ്ചാരം കുറയ്ക്കും. കൂടാ തെ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ അളവ് വർധിപ്പിക്കും. ഹൃദയാഘാതത്തിനു കാരണമാകുമെന്നു കണ്ടെത്തിയ ഫൈബ്രിനോജനും കൂടും. പ്ലേറ്റ്‌ലെറ്റ്സുകളുടെ പ്രവർത്തന ക്ഷമത സജീവമാകും. ഇതുവഴി രക്തത്തിന്റെ പൊതുവായ സാന്ദ്രത കൂടി ഹൃദയാഘാതത്തിനുള്ള സാധ്യത കൂട്ടുന്നു. ചീത്ത കൊളസ്ട്രോളിന്റെ അളവ് കൂടുമെന്നും ഹൃദയാഘാത സാധ്യത കുറയ്ക്കുന്ന നല്ല കൊളസ്ട്രോളായ എച്ച്ഡിഎല്ലിന്റെ അളവ് കുറയ്ക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ഒരു സിഗരറ്റിൽ നിന്ന് ഒരു കവിൾ പുക ഉള്ളിലേ ക്കെടുക്കുമ്പോൾ രണ്ടായിരത്തിൽപ്പരം രാസഘടക ങ്ങളുടെ ഖര—ദ്രാവകരൂപങ്ങൾ അടങ്ങിയ വാതക മിശ്രിതമാണ് രക്തത്തിലേക്കു ചെല്ലുന്നത്. പുകയില കത്തുമ്പോൾ വിഘടിക്കുന്നത്: കാർബൺ മോണോക്സൈഡ്, ടാർ, ഹൈഡ്രജൻ സയനൈഡ് തുടങ്ങി പരശതം മാരക വിഷപദാർഥങ്ങൾ. ദിവസം 20 സിഗരറ്റ് വലിക്കുന്നവർക്കുള്ള ഹൃദയാഘാത സാധ്യത വലിക്കാത്ത വരെക്കാൾ മൂന്നിരട്ടിയാണ്. എണ്ണം കൂടുന്നതനുസരിച്ച് സാധ്യത മൂന്നു മടങ്ങുവീതം വർധിച്ചു കൊണ്ടേയിരിക്കും. പുകവലിക്കാരിൽ ഹൃദയാഘാതത്തെ തുടർന്നുണ്ടാകുന്ന മരണനിരക്ക് 50% വർധിപ്പിക്കും.

ഓരോ തവണയും പുക ഉള്ളിലേക്കെടുക്കു മ്പോൾ ഹൃദയ സങ്കോച- വികാസത്തിനു വൈകല്യം സംഭവിക്കുന്നെന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഹൃദയപേശികളുടെ കട്ടി കൂടും. ഇത് അര മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. ലൈംഗിക ബലഹീന തയ്ക്കും പുകവലി കാരണമാകുന്നു. ബീഡിയല്ലല്ലോ ഞാൻ വലിക്കു ന്നത്, ഫിൽറ്റർ ചുവട്ടിൽ പിടിപ്പിച്ചതാണെന്നു കരുതി ആശ്വസിക്കണ്ട. പുകവലിയുടെ മാരക ദൂഷ്യവശങ്ങളിൽനിന്ന് ഒരു ഫിൽറ്ററും സംര ക്ഷണം നൽകുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com