പുകവലി സമ്മാനിച്ച ദുരിതത്തെക്കുറിച്ച് ഡോ. കെ. എസ് രാധാകൃഷ്ണന്
Mail This Article
‘‘അക്കാലത്തു ക്യാംപസുകളുടെ ഫാഷൻ സ്റ്റേറ്റ്മെന്റായിരുന്നു ചുണ്ടത്തെ എരിയുന്ന സിഗരറ്റ്. ആ തലമുറയിൽ മിക്കവരെയും പോലെ അങ്ങനെയായിരുന്നു സിഗരറ്റുമായുള്ള സൗഹൃദത്തിന്റെ തുടക്കം. വലിച്ചുതള്ളിയതിനും പുകഞ്ഞു പോയ വർഷങ്ങൾക്കും കൃത്യമായ കണക്കില്ല. എന്നാൽ വലി നിർത്തിയിട്ടിപ്പോൾ 35 വർഷം പിന്നിടുന്നു. വലിയ സമാധാനമുണ്ട്’’, പറയുന്നതു മുൻ പിഎസ്‌സി ചെയർമാൻ ഡോ.കെ.എസ്. രാധാകൃഷ്ണൻ.
‘‘ചാർമിനാറായിരുന്നു ഇഷ്ട ബ്രാൻഡ്. തുടങ്ങാൻ വളരെ എളുപ്പവും നിർത്താൻ കഠിനപരിശ്രമവും വേണ്ടി വരുന്ന മറ്റൊരു ശീലമില്ല. അന്നൊക്കെ മുക്കിനു മുക്കിനു മുറുക്കാൻ കടകളാണ്. പേരു മുറുക്കാൻ കടയെന്നാണെങ്കിലും വിൽപനയേറെയും സിഗരറ്റും ബീഡിയും തന്നെ. കടയിൽ കത്തിച്ചു വച്ച ചെറിയൊരു മണ്ണെണ്ണവിളക്കും സിഗരറ്റ് കവർ കനം കുറച്ചു നീളത്തിൽ അരിഞ്ഞതും ഉണ്ടാകും. സിഗരറ്റ് തീപ്പെട്ടിച്ചെലവില്ലാതെ എളുപ്പത്തിൽ കൊളുത്താനാണ്. അല്ലെങ്കിൽ ഒരറ്റം കൊളുത്തിയ ഒരു ചെറുകയർ കെട്ടിയിട്ടിരിക്കും. കുറെ വർഷത്തെ പുകയില അടിമത്തം സമ്മാനിച്ചത് ചെറുതല്ലാത്ത ആരോഗ്യപ്രശ്നങ്ങളാണ്. കയ്യൊക്കെ മഞ്ഞ നിറമായി. കഴിക്കുന്ന ഭക്ഷണത്തിനൊന്നും രുചിയില്ല. അങ്ങനെയൊരു ദിവസം തീരുമാനിച്ചു. ഇനി വേണ്ട! അന്നു തന്നെ പൂർണമായി നിർത്തി. കുറേ ദിവസത്തേക്കു പിന്നെ ഉറക്കം തന്നെയായിരുന്നു. വായിക്കാനും എഴുതാനും പോലും കഴിയാത്ത അവസ്ഥ. പിന്നെയും ഏറെ നാൾ വേണ്ടി വന്നു സാധാരണ നിലയിലാകാൻ.’’
പ്രശസ്തരായ സാഹിത്യകാരൻമാർ പോലും സിഗരറ്റിന്റെ പരസ്യത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്തുനിന്ന് സിഗരറ്റ് പരസ്യമേ ഇല്ലാത്ത സ്ഥിതിയിലേക്കുള്ള മാറ്റം ആശാവഹമാണെന്നും ഇന്നത്തെ തലമുറയിൽ പുകവലി ശീലം കുറയുന്നതു പ്രതീക്ഷയുണർത്തുന്നതായും രാധാകൃഷ്ണൻ പറയുന്നു.