ലക്ഷണമായെത്തിയ തലവേദന; പരിശോധനയിൽ കണ്ടത് മാരകമായ ബ്രെയിന്‍ ട്യൂമര്‍
Mail This Article
റോക്സെയിന് നൈറ്റ് എന്ന സുന്ദരികുട്ടിയുടെ പ്രായം ഏഴാണ്. എന്നാല്‍ എപ്പോഴും എല്ലാവരോടും സദാപുഞ്ചിരി തൂകി വര്‍ത്തമാനം പറയുന്ന ഈ സുന്ദരികുട്ടിക്ക് മാരകമായ ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് പറഞ്ഞാല്‍ ആദ്യമാരും വിശ്വസിക്കില്ല. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് കുഞ്ഞു റോക്സെയിന് രോഗം സ്ഥിരീകരിക്കുന്നത്. സ്ഥിരമായി ഉണ്ടാകുന്ന കടുത്ത തലവേദനയായിരുന്നു റോക്സെയിന്റെ ആദ്യരോഗലക്ഷണം. ആദ്യം പരിശോധിച്ച ഡോക്ടര്‍മാര്‍ പക്ഷേ അവള്‍ക്ക് മൈഗ്രൈന്‍ ആണെന്ന നിഗമനത്തില്‍ വേദനസംഹാരികള്‍ നല്കി. എന്നാല്‍ നാളുകള്‍ കഴിയവേ കുട്ടിക്ക് ഉറങ്ങാനും കഴിക്കാനും സാധിക്കാതെ വന്നതോടെ അമ്മ ഐറിന് ഒരു നേത്രരോഗ വിദഗ്ധനെ കാണിച്ചു. അദ്ദേഹം പരിശോധിക്കവേയാണ് കുട്ടിയുടെ ഒപ്റ്റിക്ക് നെര്‍വ് വല്ലാതെ വീര്‍ത്തിരിക്കുന്നതായിശ്രദ്ധിച്ചത്. കൂടുതല്‍ പരിശോധനയിലാണ് റോക്സെയിന് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിക്കുന്നത്.
ഇക്കഴിഞ്ഞ മേയ് മാസത്തില്‍ റോക്സെയിന്റെ തലയില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെ ഒരു ഗോള്‍ഫ് ബാളിന്റെ വലിപ്പത്തിലുള്ള ട്യൂമര്‍ നീക്കം ചെയ്തു. ഈ ട്യൂമര്‍ ആണ് കുട്ടിക്ക് തലവേദനയുണ്ടാക്കിയതെന്നു ഡോക്ടര്‍മാര്‍ പറയുന്നു. തങ്ങളുടെ മകളുടെ രോഗം നിര്‍ണയിക്കാന്‍ ഒപ്റ്റോമെട്രിറ്റ് സാജ് ഹുസൈന് ആണ് യഥാര്‍ഥത്തില്‍ സഹായിച്ചതെന്ന് റോക്സെയിന്റെ മാതാപിതാക്കളായ ഐറിനും സ്റ്റീവും പറയുന്നു. റോക്സെയിനെ കൂടാതെ ഇവര്‍ക്ക് ഐഡന്‍ എന്നൊരു മകന് കൂടിയുണ്ട്. ഇപ്പോള്‍ ശസ്ത്രക്രിയ കഴിഞ്ഞു വിശ്രമത്തിലാണ് റോക്സെയിന്. ശരിയായ നേരത്ത് നടത്തിയ പരിശോധനകളാണ് തങ്ങളുടെ മകളുടെ ജീവന് രക്ഷിച്ചതെന്ന് ഐറിന് പറയുന്നു. ഒപ്പം കണ്ണ് പരിശോധന എത്രത്തോളം പ്രധാനമാണെന്നും.