ADVERTISEMENT

ആരോഗ്യപരിപാലനത്തിൽ കർക്കടകം മലയാളികൾക്ക് ഏറെ പ്രധാനപ്പെട്ട കാലമാണ്. മാറിയ ജീവിതരീതികൾ പുതിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ അതെക്കുറിച്ച് അവബോധം ഉണ്ടാക്കാനും മുന്നൊരുക്കമോ പരിഹാരമോ തേടാനും കൂടിയുള്ള കാലമാണു കർക്കടകം.

പ്രകൃതിയിലെ മാറ്റങ്ങളെ ശരീരത്തിനു പ്രതികൂലമാകാതെ നോക്കി, ബലം കാത്തുസൂക്ഷിക്കാനും രോഗാണുക്കളിൽ നിന്നു രക്ഷ നേടാനുമുള്ള നിർദേശങ്ങളാണ് ആയുർവേദം ഋതുചര്യയിലൂടെ വിവരിക്കുന്നത്.

ചുറുചുറുക്കിന് കഞ്ഞിസേവ
പൊതുവേ ശരീരബലവും ദഹനശക്തിയും കുറഞ്ഞ കാലമാണു കർക്കടകം. രോഗപ്രതിരോധശേഷി കൂട്ടി ത്രിദോഷങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തി ശരീരത്തെ പുനരുജ്ജീവിപ്പിക്കാനുള്ള വഴികളാണു കർക്കടകത്തിലെ സുഖചികിത്സയും മരുന്നുകഞ്ഞി സേവയും. ദശപുഷ്പങ്ങളായ പൂവാംകുറുന്തൽ, കറുക, കയ്യോന്നി, മുയൽച്ചെവിയൻ, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി, നിലപ്പന എന്നിവയുടെ നീരും ഗോതമ്പ്, ഞവരയരി, യവം, മുതിര തുടങ്ങിയ ധാന്യങ്ങളും പഞ്ചകോലം, ജീരകം, അയമോദകം, ഉലുവ തുടങ്ങിയ മരുന്നുകളും നെയ്യുമൊക്കെ കർക്കടകക്കഞ്ഞിയുടെ ചേരുവകളാണ്. 

ഓർക്കാം, പത്തിലയുടെ നൻമ
വാതശമനത്തിനായി ധാന്വന്തരം കുഴമ്പ്, പ്രഭഞ്ജനവിമർദനം കുഴമ്പ്, കൊട്ടംചുക്കാദി തൈലം തുടങ്ങിയവ ഉപയോഗിച്ചുള്ള തേച്ചുകുളി കഴിഞ്ഞ് പത്തു മണിയോടെ കർക്കടക്കഞ്ഞി കഴിക്കാം. തൊടിയിൽ നിന്ന് എളുപ്പം ലഭിക്കുന്ന ഇലകൾ ഉപയോഗിച്ച് ഉണ്ടാക്കുന്ന പത്തിലക്കറിക്കു കർക്കടകാലത്തു പ്രാധാന്യമുണ്ട്. തകര, താള്, വെള്ളരി, മത്തൻ, ചീര, ചേമ്പില, കുമ്പളം, ചേന, ആനക്കൊടിത്തൂവ, നെയ്യുണ്ണി എന്നിവയാണു പത്തിലകൾ.

മാറുന്ന കാലം,ശീലങ്ങൾ
പ്രവചനാതീതമാം വിധം കാലാവസ്ഥ മാറി. ജീവിതശൈലി മാറി. ഭൂപ്രദേശവും കാലാവസ്ഥയും അനുസരിച്ചു ലഭിച്ചിരുന്ന വിഭവങ്ങൾക്കു പകരം കൊഴുപ്പു കൂടിയതും വറുത്തതും പൊരിച്ചതും കൃത്രിമപദാർഥങ്ങളും ആഹാരശീലത്തിന്റെ ഭാഗമായി. മാറിയ ജീവിതരീതിയും തൊഴിൽ സാഹചര്യങ്ങളും മൂലം ഭക്ഷണത്തിലെ കൃത്യതയില്ലായ്മ ഏറെക്കുറെ സാധാരണമായി. മാറിയ സാഹചര്യങ്ങളിൽ ശരീരത്തെ അറിഞ്ഞ്, ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചു ചിന്തിക്കാനുള്ള കാലമാണു കാർക്കടകം.

ഡോ. കെ മഹേഷ്
സീനിയർ ഫിസിഷ്യൻ, ക്ലിനിക്കൽ റിസർച്
കോട്ടയ്ക്കൽ ആര്യവൈദ്യശാല 
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com