ADVERTISEMENT

അങ്ങനെ നിപ്പ വൈറസിന്റെ രണ്ടാംവരവും കഴിഞ്ഞു. രണ്ടാമതും നാം നിപ്പയെ തോൽപിച്ചു. മാരകവും അപൂർവവുമായ ഒരു പകർച്ചപ്പനിയാണ് നിപ്പ. കേരളത്തിൽ ആദ്യമായിട്ടാണ് കഴിഞ്ഞവർഷം കോഴിക്കോട് നിപ്പ എത്തിയത്. വളരെ ഭീതിയോടെയാണ് അതിനെ കണ്ടതും നേരിട്ടതും. അന്ന് നിപ്പ ബാധിച്ച 90 ശതമാനം ആൾക്കാരും മരിച്ചു എങ്കിലും രോഗം 23 േപരിലേക്കു മാത്രമായി ചുരുക്കുവാനും രണ്ടാത്തെ മരണത്തിൽ നിന്നുതന്നെ നിപ്പ വൈറസിനെ കണ്ടെത്താനും നമുക്ക് കഴിഞ്ഞു. മെഡിക്കൽ വിദഗ്ധരും സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഉണർന്നു പ്രവർത്തിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജസ്വലതയോടെ എല്ലാ തലത്തിലും പ്രാവർത്തികമാക്കുകയും ചെയ്തതിന്റെ ഫലമായി സംഹാരതാണ്ഡവമായി വന്ന നിപ്പ വൈറസിനെ നമുക്ക് പിടിച്ചു കെട്ടാൻ കഴിഞ്ഞു. ലോകശ്രദ്ധ പിടിച്ചു പറ്റിയ അഭിമാനകരമായ നേട്ടമായിരുന്നു അത്. അന്ന് നമ്മൾ പഠിച്ച പാഠങ്ങളും, ആത്മവിശ്വാസവും സമയോചിതമായ ഇടപെടലും മൂലം നിപ്പ രണ്ടാമത് എത്തിയപ്പോള്‍‌ ഒരു ജീവൻ പോലും വിട്ടു കൊടുക്കാതെ രോഗം ഒരാളിലേക്ക് മാത്രം ഒതുക്കുവാൻ നമുക്ക് കഴിഞ്ഞു. ഇതിൽ നിന്നെല്ലാം നാം ചില പാഠങ്ങൾ ഉൾക്കൊള്ളേണ്ടിയിരിക്കുന്നു.   

∙നിപ്പയെ ഭീതിയോടെ കാണേണ്ട ഒരു രോഗമല്ലെന്നും മറിച്ച് ശരിയായ അറിവും മനഃസാന്നിധ്യവും കൂട്ടായ പ്രവർത്തനവുമാണ് വേണ്ടതെന്നും നമ്മെ പഠിപ്പിച്ചു. 

∙നിപ്പയെ തോൽപ്പിച്ചതു പോലുള്ള കൂട്ടായ്മയും ചിട്ടയോടു കൂടിയ പ്രതിരോധ പ്രവർത്തനങ്ങളും മറ്റ് പകർച്ചവ്യാധി കളായ ഡെങ്കിപ്പനി, മലേറിയ, എലിപ്പനി, തുടങ്ങിയവയെ പ്രതിരോധിക്കാനും ആവശ്യമാണ്. 

∙ഏറ്റവും പ്രധാനപ്പെട്ട കാര്യം പരിസര ശുചിത്വത്തിലും വ്യക്തി ശുചിത്വത്തിലും നാം ഇനിയും ബഹുദൂരം മുന്നേറേണ്ടിയിരിക്കുന്നു. നിപ്പ ബാധിച്ച ആദ്യ രോഗിയിൽ നിന്നും 19 പേരിലേക്ക് രോഗം പകർത്തുന്നത് രോഗാണു സംക്രമണം തടയാൻ നമ്മുടെ സംവിധാനങ്ങൾ പോരായെന്നതാണ് സൂചിപ്പിക്കുന്നത്. 

∙നിപ്പ പോലുള്ള വൈറസ് രോഗബാധയെ പെട്ടെന്ന് കണ്ടെത്താനുള്ള ലാബ് സംവിധാനങ്ങൾ ഗവേഷണങ്ങളും ജനങ്ങളെ ബോധവൽക്കരിക്കാനുള്ള പരിപാടികൾ എന്നിവ ഗവൺമെന്റ് തലത്തിൽ ചെയ്യണം. 

∙രോഗങ്ങളോട് ഉള്ള സമീപനത്തിൽ സമൂഹത്തിന്റെ കാഴ്ചപ്പാട് പാടെ മാറേണ്ടിയിരിക്കുന്നു. രോഗം വന്നു കഴിഞ്ഞ് ചികിത്സയെന്നതു മാറ്റി നിപ്പ പോലുള്ള രോഗങ്ങൾക്കു പിടി കൊടുക്കാതെ സ്വന്തം ആരോഗ്യം സംരക്ഷിക്കേണ്ടിയിരിക്കുന്നു. നല്ല ഭക്ഷണം, വ്യായാമം, ഉറക്കം എന്നിവയിലൂടെ നമ്മുടെ സ്വയമുള്ള രോഗപ്രതിരോധശക്തിയെ വർദ്ധിപ്പിക്കണം. 

∙നിപ്പയുടെ ചരിത്രം പരിശോധിക്കുമ്പോൾ കേരളത്തിൽ അത് വീണ്ടും വന്നെത്താൻ സാധ്യതയേറെയാണ്. ബംഗ്ലാദേശിൽ പലതവണയാണ് നിപ്പ വ്യാപിച്ചത്. ഓരോ വർഷവും നിപ്പ വരാം. ഒരു വർഷം ഉണ്ടായ സ്ഥലത്തല്ലായിരിക്കാം അടുത്ത വർഷം ഉണ്ടാവുക. ചിലപ്പോൾ കൂടുതൽ ശക്തിയാർജ്ജിച്ച നിപ്പയാവാം വരുന്നത്. 

∙മുമ്പൊരിക്കലും ഇല്ലാത്തവിധം പകർച്ചവ്യാധികളാണ് ഈ നൂറ്റാണ്ടിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനസംഖ്യാ വർദ്ധനവ്, കൂടുതൽ ആൾക്കാർ യാത്ര ചെയ്യുന്നത്. വനനശീകരണം, വൈറസ് വാഹകരായ മൃഗങ്ങൾ നാട്ടിലേയ്ക്ക് വരുന്നത് എല്ലാം ഇതിനു കാരണമാവുന്നു. നിപ്പയേക്കാൾ കൂടുതൽ മാരകമായ പുതിയ വൈറസുകളും കേരളത്തിലെത്താം എന്ന് വിദഗ്ധർ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു.  

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com