ADVERTISEMENT

സീരിയൽ കില്ലറായ സ്ത്രീകളോ? അദ്ഭുതത്തോടെയും തെല്ലൊരു ആകാംക്ഷയോടെയുമാകും മറ്റുള്ളവർ ഇവരെ കേൾക്കുന്നത്. എന്നാലും ഇവർക്ക് ഇതൊക്കെ എങ്ങനെ സാധിക്കുന്നു എന്ന അതിശയോക്തിയുമുണ്ടാകാം. സീരിയൽ കില്ലറായ സ്ത്രീകളുടെ മനഃശാസ്ത്രം വിശകലനം ചെയ്താൽ നമുക്ക് തിരിച്ചറിയാൻ സാധിക്കുന്ന പല കാര്യങ്ങളുണ്ട്. അവയെക്കുറിച്ച് വിശദീകരിക്കുകയാണ് കൽപറ്റ ജനറൽ ആശുപത്രിയിലെ ചീഫ് കൺസൽറ്റന്റ് സൈക്യാട്രിസ്റ്റ് ഡോ. ജോസ്റ്റിൻ ഫ്രാൻസിസ് പറയുന്നത്. ഡോക്ട‌റുടെ നിഗമനങ്ങൾ: 

സമൂഹത്തില്‍ ചെറിയൊരു ശതമാനം ആളുകൾ സൈക്കോപാത്തുകളായിരിക്കും. അവർ അങ്ങനെയാണു ജനിക്കുന്നത്. അവരുടെ തലച്ചോറിന്റെ പ്രത്യേകതയാണത് എന്നു പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. എന്നാൽ എല്ലാ സൈക്കോപാത്തുകളും കൊലപാതകം ചെയ്യണമെന്നില്ല. സൈക്കോപാത്തുകൾ മാനിപ്പുലേറ്റീവും അഗ്രസീവും ഇംപൾസീവും ആയിരിക്കും. മാനിപ്പുലേറ്റീവ് എന്നാൽ വളരെ തന്ത്രപരമായി പെരുമാറുന്നവർ. അഗ്രഷൻ രണ്ടു രീതിയിലാവാം– ഫിസിക്കൽ അഗ്രഷൻ (മറ്റുള്ളവരെ ശാരീരികമായി ദ്രോഹിക്കുന്നത്, വെർബൽ അഗ്രഷൻ (ചീത്ത വാക്കുകൾ ഉപയോഗിക്കുക). ഇംപൾസീവ് എന്നാൽ, ഒറ്റബുദ്ധി എന്നു പറയുന്നപോലെയുള്ളവരും എടുത്തുചാട്ടക്കാരും.

സൈക്കോപാത്തുകൾ സമൂഹത്തിന്റെ ധാർമികതയെയോ മൂല്യബോധത്തെയോ ലംഘിക്കുന്നവരായിരിക്കും. തലച്ചോറിന്റെ മുൻഭാഗത്തുള്ള ഫ്രോണ്ടൽ ലോബ് എന്ന ഭാഗത്താണ് മൊറാലിറ്റി പ്രോസസ് ചെയ്യുന്നത്. എന്തു തെറ്റു ചെയ്താലും അവർക്കു പശ്ചാത്താപം ഉണ്ടാവില്ല. അധികാരത്തിനോ അധീശത്വത്തിനോ ഉള്ള ആഗ്രഹവും സൈക്കോപതിയുടെ ഒരു പൊതു സ്വഭാവമാണ്. 

സൈക്കോപതിക് സ്വഭാവവിശേഷവുമായി ജനിക്കുന്ന സ്ത്രീയും പുരുഷനും അതു പ്രകടിപ്പിക്കുന്നതിൽ വ്യത്യാസമുണ്ട്. അവർ വളരുന്ന സാമൂഹിക സാഹചര്യമാണ് അതിനെ സ്വാധീനിക്കുന്നത്. മിനസോട്ട ട്വിൻസ് സ്റ്റഡി സമജാത ഇരട്ടകളിൽ നടത്തിയ പഠനത്തിൽ പറയുന്നത് 60% സൈക്കോപതികളും പാരമ്പര്യമാണെന്നാണ്. തലച്ചോറിനുള്ളിൽ അമൈഡാല എന്നൊരു ഭാഗമുണ്ട്. ഇതാണ് വികാരങ്ങളുടെ കേന്ദ്രം. ഇത് പരിണാമത്തിൽ ആദ്യംതന്നെ രൂപപ്പെട്ടതാണ്. തലച്ചോറിന്റെ മുൻഭാഗത്തുള്ള വെൻട്രോ മീഡിയം പ്രീ ഫ്രോണ്ടൽ കോർട്ടക്സുമായി ഇതു ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇവ തമ്മിൽ ബന്ധമുണ്ടെങ്കിലേ തെറ്റു ചെയ്യുമ്പോൾ പശ്ചാത്താപം തോന്നൂ. സൈക്കോപാത്തുകളിൽ ഈ ബന്ധിപ്പിക്കൽ ഉണ്ടാവില്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

സൈക്കോപാത്തുകളിൽ രണ്ടു തരക്കാരുണ്ട്. ഒന്ന്, വലിയ ബുദ്ധിയൊന്നും ഇല്ലാത്തവർ. ഇവർ പെട്ടെന്നു പിടിക്കപ്പെടും. രണ്ട്, ശരാശരിയോ അതിനു മുകളിലോ ബുദ്ധിയുള്ളവർ. അവർ കുറ്റകൃത്യങ്ങളും മറ്റും ആസൂത്രണം ചെയ്ത് നടപ്പാക്കും. ഇത്തരക്കാരാണ് പരമ്പരക്കൊലയാളികളും മറ്റുമാകുന്നത്. മുൻപു പറഞ്ഞ, അമൈഡാലയുമായുള്ള ബന്ധിപ്പിക്കൽ ഇല്ലാത്തതിനാൽ ഇവർക്ക് സാമൂഹിക നിയമങ്ങളെയോ മൂല്യങ്ങളെയോ അനുസരിക്കാനോ മറ്റുള്ളവരുടെ ദുഃഖത്തിൽ പങ്കു ചേരാനോ അനുതാപം കാണിക്കാനോ പറ്റില്ല. 

സീരിയൽ കില്ലറുകളായ സ്ത്രീകളുടെ പലരുടെയും ജീവിതചരിത്രം അറിയുമ്പോൾത്തന്നെ മനസ്സിലാകും അവർ സൈക്കോപാത്താണെന്ന്. ഇങ്ങനെ ഒരുപാടു പേർ നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷേ എല്ലാവരും ഇവരെപ്പോലെ കുറ്റവാളികളാകണമെന്നില്ല. 

പിന്നെയുള്ളത് കൊലയ്ക്കുള്ള കാരണം അഥവാ മോട്ടീവ് ആണ്. അതിനെപ്പറ്റി പാശ്ചാത്യ രാജ്യങ്ങളില്‍ ഒരുപാടു പഠനം നടത്തിയിട്ടുണ്ട്. ഹെഡോണിസ്റ്റിക് മോട്ടീവ് എന്നതാണ് ഒരു പ്രധാന കാരണം. എന്നു പറഞ്ഞാൽ സന്തോഷത്തിനു വേണ്ടി. അതിൽ പണം, ത്രിൽ, സുരക്ഷിതത്വം ഇതിനൊക്കെ വേണ്ടിയാണ് ചിലർ കൊലപാതകം നടത്തുക. പുരുഷന്മാരുടെ കാര്യത്തിൽ, അവർ പലപ്പോഴും റേപ്പിസ്റ്റുകളായിരിക്കും ഇരയെ ഒരുപാടു പീഡിപ്പിക്കുന്ന രീതിയായിരിക്കും അവരുടേത്. സ്ത്രീകൾ പ്രധാനമായും പണം, ലാഭം, ഭാവിയിലേക്കുള്ള നേട്ടങ്ങൾ ഇതൊക്കെ ലക്ഷ്യമിട്ടാണ് ഹെഡോണിസ്റ്റിക് മോട്ടീവ് രീതിയിൽ കൊലപാതകം നടത്തുക. ഇത്തരം സ്ത്രീകളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്നത് വിഷമാണ്.

രണ്ടാമത്തെ കാരണം പവർ സീക്കിങ്, എന്തിന്റെയെങ്കിലും മേലുള്ള അധികാരമോ നിയന്ത്രണമോ. ഉദാഹരണമായി, 22 ഫീമെയിൽ കോട്ടയം എന്ന സിനിമയിലെ ഒരു ജയിൽ രംഗത്തിലെ ഡയലോഗുണ്ട്. ‘ഒരാളുടെ ജീവൻ നമ്മൾ എടുക്കുന്ന സമയത്ത് നമ്മൾ ദൈവത്തെ പോലെയായിരിക്കും. ജീവൻ കൊടു ക്കാം എടുക്കാം’. അതാണ് പവർ സീക്കിങ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്കു ശാരീരികമായ കരുത്തു കുറവായതുകൊണ്ട് കുട്ടികളും പ്രായം ചെന്നവരും രോഗികളും ദുർബലരുമൊക്കെയായിരിക്കും പൊതുവേ അവരുടെ ഇരകൾ. സ്ത്രീ പരമ്പരക്കൊലയാളികൾ സാധാരണഗതിയിൽ ആരെയും പീഡിപ്പിക്കാറില്ല, പെട്ടെന്നു കൊല്ലും. ആൺകൊലയാളികൾ പീഡിപ്പിച്ചാവും കൊല്ലുക. 

ഇനിയുള്ള രണ്ട് മോട്ടീവുകൾ – ഒന്ന് മിഷനറി, മറ്റൊന്ന് വിഷനറി. വിഷനറി എന്നു പറഞ്ഞാൽ മിഥ്യാധാരണകളുള്ളവരും മായിക കാഴ്ചകൾ കാണുന്നവരുമൊക്കെയായ മാനസിക രോഗികൾ. മിഷനറി എന്നു പറഞ്ഞാൽ സമൂഹത്തെ ശുദ്ധീകരിക്കാനെന്ന പേരിൽ കൊല്ലുന്നവർ. ഉദാഹരണത്തിന്, ഏതെങ്കിലും പ്രത്യേക വിഭാഗത്തിൽ പെട്ടവരെയോ തൊഴിൽ‌ ചെയ്യുന്നവരെയോ ഒക്കെ തിരഞ്ഞുപിടിച്ചു കൊല്ലുന്നവർ. 

പരമ്പരക്കൊലയാളികളുടെ ഓരോ കൊലപാതകം കഴിയുമ്പോഴും ഒരു കൂളിങ് ഓഫ് പീരിയഡ് ഉണ്ടാവും. ഇപ്പോള്‍, ഒരാഴ്ച ഇടവേളകളിൽ നടക്കുന്ന കൊലപാതകങ്ങൾക്ക് നമ്മൾ കൂട്ടക്കൊല എന്നാണ് പറയുന്നത്. സീരിയൽ കില്ലിങ് എന്നു പറയില്ല. പിടിക്കപ്പെടുന്നില്ല എന്നു കാണുമ്പോൾ ക്രമേണ കൊലപാതകിക്ക് അമിത ആത്മവിശ്വാസമാകും. അതു കുറ്റവാളികളുടെ മനശ്ശാസ്ത്രമാണ്.

സൈക്കോപാത്തുകൾക്ക് ഒരുതരം സാമൂഹിക വിരുദ്ധ വ്യക്തിത്വമാണ്. അതുപോലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് കുട്ടിക്കാലത്തെ അനുഭവങ്ങൾ. പലപ്പോഴും ഇത്തരം പരമ്പരക്കൊലയാളികളുടെ ജീവിതം പഠിക്കുമ്പോൾ, വളരെ ചെറുപ്പത്തിൽത്തന്നെ ലൈംഗിക ചൂഷണമോ അവഗണനയോ മാനസിക പീഡനമോ അടക്കമുള്ള കടുത്ത അനുഭവങ്ങൾ അവർക്കുണ്ടായതായി കാണാം.

സാമൂഹിക ചൂഷണങ്ങൾ, വളരെ മോശം ബാല്യകാല അനുഭവങ്ങൾ ഇവയെല്ലാം അവരെ കേവലം സൈക്കോപാത്ത് എന്ന നിലയിൽനിന്ന് ക്രിമിനൽ എന്ന രീതിയിലേക്കു മാറ്റുന്നു. ഇതിൽ 60–70 ശതമാനത്തോളം ജന്മനാലും ബാക്കി സമൂഹത്തിന്റെയുമാണ് പങ്ക്. സമൂഹം മനഃപൂർവം ചെയ്യുന്നതല്ല. സമൂഹവും വ്യക്തിയുടെ ജനിതകവും തമ്മിലുള്ള ഇടപെടലോ സംഘർഷമോ മൂലം സംഭവിക്കുന്നതാണ്. അതുകൊണ്ടാണു പറയുന്നത്, ഒരു ക്രൈം എന്നാൽ ഇൻഡിവിജുവൽ ആക്ടിവിറ്റിയല്ല, സോഷ്യൽ ആക്ടിവിറ്റിയാണ് എന്ന്. 

ഇത്തരക്കാരെ വളരെ ചെറുപ്പത്തിലേ മനസ്സിലാക്കാൻ സാധിക്കും. ആൺകുട്ടികളിൽ പലപ്പോഴും ഇതിന്റെ ലക്ഷണങ്ങൾ പ്രകടമാകും. സുഹൃത്തുക്കൾക്കിടയിലും മറ്റും നന്നായി പെരുമാറുമ്പോഴും സ്കൂളിലും വീട്ടിലും വില്ലൻമാരായിരിക്കും ഇത്തരക്കാർ. പക്ഷേ ഈ മനോനിലയുള്ള പെൺകുട്ടികളിൽ ആന്റി സോഷ്യൽ പഴ്സനാലിറ്റി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അവരിൽ ഇത് ഉള്ളിലൊതുക്കിവച്ചിരിക്കുകയായിരിക്കും. അവരിൽ കാണുന്ന ഒരു കാര്യം പശ്ചാത്താപം ഇല്ലാതിരിക്കലാണ്. 

മോട്ടിവേഷനും സാഹചര്യവും ഒത്തുവന്നാൽ ഇത്തരക്കാരിൽ പലരും ക്രിമിനലുകളാകാം. ഇവർക്കു ചിത്തഭ്രമം അടക്കമുള്ള മാനസികരോഗങ്ങൾ വരാനും  ലഹരിമരുന്നിനോടു താൽപര്യം കൂടാനുമുള്ള സാധ്യതയുമുണ്ട്. അതുപോലെതന്നെ, പരമ്പരക്കൊലയാളികളിൽ കാണപ്പെടുന്ന രോഗമാണ് സീരിയൽ മോണോഗാമി. അതായത് ഒരു പങ്കാളിയോടൊപ്പം ജീവിച്ച് മടുക്കുമ്പോൾ മറ്റൊരാളെ കണ്ടെത്തുക. ചിലർ ഒരേസമയം പലരുമായി ബന്ധംപുലർത്തുകയും ചെയ്യും.

(കൽപറ്റ ജനറൽ ഹോസ്പിറ്റലിലെ ചീഫ് കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ് ആണ് ലേഖകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com